ഐഎഫ്എഫ് കെ; 'വാജിബിന്' സുവർണ ചകോരം, മികച്ച മലയാള ചിത്രം തൊണ്ടിമുതലും ദൃക്‌സാക്ഷിയും
തിരുവനന്തപുരം: 22-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം അന്നമേരി ജാകിര്‍ സംവിധാനം ചെയ്ത വാജിബിൻ സ്വന്തമാക്കി. മികച്ച സംവിധായികയായി തായ്‌ലന്റില്‍ നിന്നുള്ള ദി ഫെയര്‍വെല്‍ ഫ്‌ളവറയുടെ സംവിധായിക അനൂജ ബുനിയ വര്‍ദ്ധനെയെ തിരഞ്ഞെടുത്തു. മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത് തൊണ്ടിമുതലും ദൃക്സാക്ഷിയും നേടി.
മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം ഏദൻ സിനിമയുടെ സംവിധായകൻ സഞ്ജു സുരേന്ദ്രന്‍ സ്വന്തമാക്കി. മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള ഫിപ്രസ്‌കി പുരസ്‌കാരം ന്യൂട്ടന്‍ എന്ന സിനിമ സ്വന്തമാക്കി. അമിത് വി മസൂര്‍ക്കറാണ് ന്യൂട്ടന്റെ സംവിധായകൻ. മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസ്‌കി പുരസ്‌കാരം ഏദനും സ്വന്തമാക്കി. മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള ഫിപ്രസ്‌കി പുരസ്‌കാരവും മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും ന്യൂട്ടനാണ്.
ജോണി ഹെന്‍ട്രിക്‌സ് സംവിധാനം ചെയ്ത കാന്‍ഡലേറിയ പ്രത്യേക ജൂറി പരാമര്‍ശം നേടി. മേളയില്‍ 65 രാജ്യങ്ങളില്‍നിന്നുള്ള 190ല്‍ പരം ചിത്രങ്ങളാണു പ്രദര്‍ശിപ്പിച്ചത്. ലോക സിനിമാ വിഭാഗത്തിലെ 81 ചിത്രങ്ങളും മൽസര വിഭാഗത്തില്‍ രണ്ടു മലയാള ചിത്രങ്ങളുമുള്‍പ്പെടെ 14 സിനിമകളുണ്ടായിരുന്നു. ജൂറി അംഗങ്ങളായ ടി.വി.ചന്ദ്രന്‍, കാര്‍ലോസ് മൊറെ, അലക്‌സാണ്ടര്‍ സൊകുറൊവ് എന്നിവരുടെ ചിത്രങ്ങളും മേളയിലുണ്ടായിരുന്നു.
ഫ്രഞ്ച് സംവിധായകനായ റോള്‍പെക്കിന്റെ ദി യങ് കാള്‍മാര്‍ക്‌സും റഷ്യന്‍ ചിത്രം ലവ്‌ലെസും ഇറാനിയന്‍ ചിത്രം കുപാലും ലോക സിനിമ വിഭാഗത്തിൽ മേളയിൽ ശ്രദ്ധ നേടി. വൈകിട്ട് നിശാഗന്ധിയില്‍ നടന്ന സമാപന ചടങ്ങ് മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. വിഖ്യാത റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സൊക്കുറോവിന് സമഗ്രസംഭാവനക്കുള്ള പുരസ്‌കാരം തോമസ് ഐസക് സമ്മാനിച്ചു.