പ്രതികളെ വെറുതെ വിട്ടത് പേടിപ്പെടുത്തുന്നു! പ്രിയ മുഖ്യമന്ത്രി, വിശ്വാസമുണ്ട് അങ്ങയിൽ, കുറിപ്പ്
കോഴിക്കോട്: വാളയാര് കേസിൽ പെൺകുട്ടികൾക്ക് നീതി ലഭ്യമാക്കാൻ ആവശ്യപ്പെട്ട് ശക്തമായ പ്രതികരണങ്ങളാണ് ഉയർന്ന് വരുന്നത്. പ്രതിപക്ഷം നിയമസഭയിൽ വിഷയം ഉന്നയിച്ചപ്പോൾ പുറത്ത് യുവജന സംഘടനകൾ അടക്കമുളളവർ വലിയ പ്രതിഷേധം ഉയർത്തുന്നു. സോഷ്യൽ മീഡിയയും പെൺകുട്ടികൾക്കുണ്ടായ നീതി നിഷേധത്തിന് എതിരെ ശബ്ദുമുയർത്തുകയാണ്. സിനിമാ രംഗത്ത് നിന്ന് ടൊവിനോ തോമസ്, പൃഥ്വിരാജ് അടക്കമുളളവർ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്.
താനൊരു പെൺകുട്ടിയുടെ അച്ഛനാണെന്നും പ്രതികളെ പുറത്ത് വിട്ടത് ഞെട്ടിക്കുന്നുവെന്നും സംവിധായകൻ ശ്രീകുമാർ മേനോൻ ഫേസ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രിയിൽ വിശ്വാസമുണ്ടെന്നും ശ്രീകുമാർ മേനോൻ പറയുന്നു. സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചുവെന്നും അപായപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും കാട്ടി നടി മഞ്ജു വാര്യർ ശ്രീകുമാർ മേനോന് എതിരെ കേസ് കൊടുത്തിരിക്കുകയാണ്. അതിനിടെയാണ് വാളയാർ വിഷയത്തിൽ ശ്രീകുമാർ മേനോന്റെ ഫേസ്ബുക്ക് കുറിപ്പ്.
പെൺകുട്ടിയുടെ അച്ഛൻ
ശ്രീകുമാർ മേനോൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്: '' ഈ സമൂഹത്തെ കുറിച്ച് എനിക്കറിയാവുന്നത്, പ്രത്യേകിച്ച് പെണ്ണുങ്ങളുടെ കാര്യത്തിൽ നാടും കാലവും അത്ര നല്ലതല്ല എന്നതാണ്. പലപ്പോഴും അതീവ മാരകവുമാണ് ഈ ആൺലോകം. ഞാനൊരു പെൺകുട്ടിയുടെ അച്ഛനാണ്. വാളയാറിൽ രണ്ട് പെൺകുഞ്ഞുങ്ങൾ പീഡിപ്പിക്കപ്പെടുകയും തുടർന്ന് തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുകയും ചെയ്തു. കൊലപാതകമാണ് അതെന്ന് തെളിവില്ലാത്തതിനാൽ പ്രതികളെ വെറുതെ വിട്ടെന്ന വാർത്തകൾ പേടിപ്പിക്കുന്നതാണ്.
നമ്മുടെ ഇന്ത്യയിലാണ് വാളയാർ
ഞാൻ ജനിച്ചുവളർന്ന സ്ഥലമാണ് ഈ കുഞ്ഞുങ്ങൾ കൊല്ലപ്പെട്ട വാളയാറും പരിസരവുമെല്ലാം. പെണ്മക്കളുള്ള ഓരോരുത്തരും ഭയന്ന സംഭവമാണത്. പെരുമ്പാവൂരിൽ ജിഷയും ഈ കുഞ്ഞുങ്ങളെല്ലാം കൊല്ലപ്പെടുമ്പോൾ, ഒരു വാതിലിൽ പോലും സുരക്ഷയില്ലാതെയാണ് ഈ പെൺകുട്ടികൾ ജീവിച്ചത് എന്ന് ഇവർ തമ്മിൽ സാമ്യമുണ്ട്. ദളിതരാണ് ഈ കുഞ്ഞുങ്ങളെല്ലാം. മറ്റൊരു ഇന്ത്യയിലല്ല നമ്മുടെ ഇന്ത്യയിലാണ് വാളയാർ.
' അതിരുകടന്ന നീതി ' നടപ്പാക്കണം
എന്റെ അരികിൽ തന്നെ ഉണ്ട് എന്റെ മകൾ. അവളെ ചേർത്തു പിടിച്ച് എനിക്ക് സംസ്ഥാനത്തെ മുഖ്യമന്ത്രിയോടും, പോലീസ് മേധാവിയോടും ഒരു അഭ്യർത്ഥനയുണ്ട് - സാർ വാളയാറിൽ ' അതിരുകടന്ന നീതി ' നടപ്പാക്കണം. മകളോട് കർക്കശക്കാരനായ അച്ഛനാണ് ഞാൻ. ഈ ലോകത്തെ കുറിച്ചുള്ള പേടിമൂലം മകളോടും മകളായി കരുതുന്നവരോടും പെൺ സുഹൃത്തുക്കളോടും നിർബന്ധം വെച്ചുപുലർത്തേണ്ടി വരുന്നൊരാൾ.
എന്റെ ഭയം നിനക്ക് മനസിലാകില്ല
അച്ഛനെന്ന നിലയ്ക്കുള്ള എന്റെ ഭയങ്ങളുടെ ശ്വാസം മുട്ടൽ സഹിക്കാതെ, മകൾ എന്നിൽ നിന്നും അകലുമോ എന്നുപോലും ഞാൻ പേടിച്ചിട്ടുണ്ട്. അവൾ എംഎയ്ക്ക് പഠിക്കാൻ മദ്രാസ് സർവകലാശാലയാണ് തിരഞ്ഞെടുത്തത്. ആ രണ്ടുവർഷം ഞാൻ കടന്നുപോയത് ഓർക്കാൻ കൂടി വയ്യ. എന്റെ ഭയം നിനക്ക് മനസിലാകില്ല, എന്ന് ഞാൻ പറയുമായിരുന്നത് ഞാൻ ഓർക്കുന്നു. എന്റെ ശാസനകളും നിർബന്ധങ്ങളും അവളുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റമായി പരാതിപെട്ടില്ല എന്റെ മകൾ; ഭാഗ്യം.
വിശ്വാസമുണ്ട് അങ്ങയിൽ
ഓരോ വാളയാറും ഓരോ പെരുമ്പാവൂരും പെൺമക്കൾക്ക് മനഃസമാധാനത്തോടെ ജീവിക്കാൻ ഭയമുള്ള ലോകമായി ഇവിടം മാറ്റുകയാണ്. പെരുമ്പാവൂരും വാളയാറും കേരളത്തിന്റെ നിർഭയയാണ്. കുറ്റം ചെയ്ത ഒരാൾ പോലും രക്ഷപെടരുത്. കുറ്റത്തിന് കാരണമാകുന്ന സാമൂഹിക സാഹചര്യം ഇല്ലാതെയാവണം. ഓരോ പെൺമക്കളും അവരുടെ രക്ഷിതാക്കളും നിർഭയം ഇവിടെ ജീവിക്കണം. പ്രിയ മുഖ്യമന്ത്രി, വിശ്വാസമുണ്ട് അങ്ങയിൽ...'' എന്നാണ് കുറിപ്പ്.
ഫേസ്ബുക്ക് കുറിപ്പ്
ശ്രീകുമാർ മേനോന്റെ ഫേസ്ബുക്ക് കുറിപ്പ്