വാളയാർ കേസ്; നിർണായക നീക്കങ്ങളുമായി സർക്കാർ, അപ്പീൽ നൽകും, പ്രോസിക്യൂട്ടറെ മാറ്റും
തിരുവനന്തപുരം: വാളയാർ കേസിൽ നിർണായക നടപടികളുമായി സർക്കാർ. പീഡനത്തിനിരയായ പെൺകുട്ടികൾ മരിച്ച കേസിൽ പ്രോസിക്യൂട്ടറെ മാറ്റാൻ സർക്കാർ തീരുമാനം. കേസിൽ സർക്കാർ അപ്പീൽ നൽകും. തുടരന്വേഷണത്തിന് കോടതിയെ സമീപിക്കാനും തീരുമാനമായിട്ടുണ്ട്. തുടരന്വേഷണത്തിന് നിയമതടസ്സമില്ലെന്ന് സർക്കാരിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്.
യുപി പിടിക്കാന്‍ വന്ന കോണ്‍ഗ്രസിന് ഓഫീസില്ല... പ്രിയങ്ക വന്നിട്ടും മാറാതെ ഉത്തര്‍പ്രദേശ് നേതൃത്വം!!
പോലീസ് മേധാവിയും ഡയറക്ടർ ജനറൽ ജനറൽ ഓഫ് പ്രോസിക്യൂഷനും മുഖ്യമന്ത്രിയെ സന്ദർശിച്ചിരുന്നു. ഇതിന് ശേഷമാണ് നിർണായക നടപടികളെടുക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. അനുഭവ സമ്പത്തുള്ള മുതിർന്ന പ്രോസിക്യൂട്ടറെ നിയമിക്കാനാണ് തീരുമാനം. കേസിൽ വെറുതെ വിട്ട മൂന്നാം പ്രതി പ്രദീപ് കുമാറിന് വേണ്ടി ഹാജരായ അഡ്വ. എൻ രാജേഷിനെ ശിശുക്ഷേമ സമിതി ചെയർമാൻ സ്ഥാനത്ത് നിന്ന് സർക്കാർ മാറ്റിയിരുന്നു.
അതേസമയം കേസിൽ ദേശീയ ബാലാവകാശ കമ്മീഷനും ഇടപെട്ടു. കമ്മീഷന്റെ അന്വേഷണ സംഘം വാളയാറിലെത്തിയ മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കളുടെ മൊഴിയെടുക്കും. സുപ്രീം കോടതി അഭിഭാഷകൻ ഉൾപ്പെടെ അടങ്ങിയ സംഘമാണ് എത്തുന്നത്. ഈ മാസം 31ന് ഇവർ വാളയാറിൽ എത്തും.
കേസിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് ദേശീയ പട്ടികജാതി- പട്ടികവർഗ കമ്മീഷനും വിമർശിച്ചു. ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും ദില്ലിയിലെ ആസ്ഥാനത്ത് വിളിച്ചു വരുത്തി വിശദീകരം തേടും. സംസ്ഥാന എസ്സി, എസ്ടി കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. സർക്കാർ വിശദീകരണം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.