വാളയാർ കേസ്: പ്രതികൾക്ക് സിപിഎം ബന്ധമുണ്ടെന്ന് ആവർത്തിച്ച് പെൺകുട്ടികളുടെ അമ്മ, ഹൈക്കോടതിയിലേക്ക്
പാലക്കാട്: വാളയാറിൽ പീഡനത്തിനിരയായ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികൾക്ക് സിപിഎമ്മുമായി ബന്ധമുണ്ടെന്ന് ആവർത്തിച്ച് പെൺകുട്ടികളുടെ അമ്മ. പാർട്ടി പ്രവർത്തകരോടൊപ്പം നിരവധി തവണ പെൺകുട്ടികളെ കണ്ടിട്ടുണ്ടെന്നും ആരുടെയും നിർബന്ധത്തിന് വഴങ്ങിയല്ല താൻ ഇക്കാര്യം പറയുന്നതെന്നും പെൺകുട്ടികളുടെ അമ്മ വ്യക്തമാക്കി.
കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഉടൻ തന്നെ ഹൈക്കോടതിയെ സമീപിക്കും. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും സർക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയതായും പെൺകുട്ടികളുടെ അമ്മ വ്യക്തമാക്കി. മുഖ്യമന്ത്രി തന്ന ഉറപ്പിൽ വിശ്വാസമുണ്ടെന്നും ഇവർ കൂട്ടിച്ചേർത്തു. അതേ സമയം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു.

മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം കെപിഎംസ് നേതാവ് പുന്നല ശ്രീകുമാറാണ് ഹർജി സമർപ്പിക്കാനുള്ള സഹായം ചെയ്യുന്നത്. മക്കൾക്ക് നീതി കിട്ടാൻ വേണ്ടിയാണ് ഇപ്പോൾ സമരം നടത്തുന്നത്. കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. കോടതിയിൽ നിന്നും അനുകൂല വിധി ലഭിച്ചാൽ ഉടൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജി സമർപ്പിക്കാനാണ് തീരുമാനം.
വാളയാറിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാർ പീഡനത്തിനിരയായി മരിച്ച കേസിലെ നാല് പ്രതികളെ പാലക്കാട് പോക്സോ കോടതി വെറുതെവിട്ടിരുന്നു ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പാലക്കാട് ജില്ലയിൽ ചൊവ്വാഴ്ച യുഡിഎഫ് സർത്താൽ ആചരിക്കുകയാണ്. ഇതേ ആവശ്യം ഉന്നയിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയ്ക്ക് ബുധനാഴ്ച വാളയാറിൽ തുടക്കമാകും.












Click it and Unblock the Notifications