'അച്ഛനോടും അമ്മയോടും പറഞ്ഞാല്‍ മാമന് കൊല്ലും', വാളയാർ കേസിൽ വെളിപ്പെടുത്തലുമായി അച്ഛൻ
Recommended Video
പാലക്കാട്: വാളയാറില്‍ സഹോദരിമാരായ പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്ത് വരുന്നു. കേസന്വേഷണവുമായി ബന്ധപ്പെട്ട് പോലീസിനെ പ്രതിക്കൂട്ടിലാക്കുന്ന ആരോപണങ്ങളാണ് പെണ്‍കുട്ടികളുടെ അച്ഛനും അമ്മയും അടക്കം ഉന്നയിക്കുന്നത്.
പ്രതിക്കെതിരെ പെണ്‍കുട്ടികളില്‍ ഒരാള്‍ മൊഴി നല്‍കിയിരുന്നു എന്നാണ് അച്ഛന് വെളിപ്പെടുത്തിയിരിക്കുന്നത്. രണ്ടാമത്തെ പെണ്‍കുട്ടിയുടെ മരണം കൊലപാതകമാണ് എന്ന് സംശയം ഉന്നയിച്ച് കേസിലെ സാക്ഷിയായ അബ്ബാസും രംഗത്ത് എത്തിയിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെയാണ്.
അച്ഛന്റെ വെളിപ്പെടുത്തൽ
വാളയാര്‍ കേസില്‍ പാലക്കാട് പോക്സോ കോടതി വെറുതെ വിട്ട പ്രതികളില്‍ ഒരാളായ വി മധു പീഡിപ്പിച്ചതിനെ കുറിച്ച് മൂത്ത കുട്ടി തന്നോട് പറഞ്ഞിരുന്നു എന്നാണ് കുട്ടികളുടെ അച്ഛന്റെ വെളിപ്പെടുത്തല്‍. മധു കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പീഡന വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്നായിരുന്നു ഭീഷണി. ഇക്കാര്യം താന്‍ കോടതിയില്‍ പറഞ്ഞിരുന്നുവെന്നും പെണ്‍കുട്ടികളുടെ അച്ഛന് പറയുന്നു.
'നേരിട്ട് കണ്ടു'
മകളെ പീഡിപ്പിക്കുന്നത് താന്‍ നേരിട്ട് കണ്ടാണ് അറിഞ്ഞതെന്നും അച്ഛന് പറയുന്നു. തന്നെ കണ്ടപ്പോള്‍ അയാള്‍ വീട്ടില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. താന്‍ കണ്ടത് കൊണ്ടാണ് മകള്‍ അക്കാര്യം തന്നോട് കരഞ്ഞ് കൊണ്ട് പറഞ്ഞത്. അച്ഛനോടും അമ്മയോടും പറഞ്ഞാല്‍ മാമന് കൊല്ലുമെന്ന് അവള് പറഞ്ഞുവെന്നും പെണ്‍കുട്ടികളുടെ അച്ഛന് പറഞ്ഞു.
മകളെ ഭീഷണിപ്പെടുത്തി
വി മധു എന്നയാളാണ് പ്രതി. ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് മകള്‍ നേരത്തെ അക്കാര്യം പറയാതിരുന്നത്. മകള്‍ മരിച്ച ദിവസവും മധു വീട്ടല്‍ വന്നിരുന്നുവെന്ന് അയല്‍ക്കാര്‍ അടക്കമുളളവര്‍ പറഞ്ഞുവെന്നും ഇക്കാര്യങ്ങളെല്ലാം താന്‍ മൊഴി നല്‍കിയിട്ടുളളതാണെന്നും പെണ്‍കുട്ടികളുടെ അച്ഛന് വ്യക്തമാക്കി.
സാക്ഷിയുടെ വെളിപ്പെടുത്തൽ
രണ്ടാമത്തെ പെണ്‍കുട്ടിയുടെ മരണം കൊലപാതകമാണോ എന്ന് സംശയിക്കുന്നതായി കേസിലെ സാക്ഷിയായ അബ്ബാസ് വെളിപ്പെടുത്തി. മൂത്ത കുട്ടിയുടെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നു. കേസിന്റെ തുടക്കത്തില്‍ രാഷ്ട്രീയ ഇടപെടലുണ്ടായി. കേസില്‍ അട്ടിമറി നടന്നുവെന്നും കൃത്യമായ സാക്ഷി വിസ്താരം നടന്നിട്ടില്ലെന്നും അബ്ബാസ് ആരോപിക്കുന്നു.
ഡിവൈഎഫ്ഐ ബന്ധം
പ്രതികള്‍ ഡിവൈഎഫ്ഐ യൂണിറ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിരുന്നവരാണ് എന്നും അബ്ബാസ് പറയുന്നു. പെണ്‍കുട്ടികളുടെ അമ്മയും പോലീസിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. പ്രദേശവാസികള്‍ അല്ലാത്തവരെ പോലീസ് സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി കേസ് ഒതുത്താന്‍ ശ്രമം നടത്തിയെന്ന് സംശയിക്കു്ന്നതായി പെണ്‍കുട്ടികളുടെ അമ്മ പറയുന്നു.
പ്രതികൾക്ക് വേണ്ടി ഒത്തുകളി
പെണ്‍കുട്ടികളുടെ മരണസമയത്ത് സ്ഥലത്തുണ്ടായിരുന്ന പലരേയും സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്ന് മാത്രമല്ല സാക്ഷികള്‍ ആരൊക്കെയെന്ന് വെളിപ്പെടുത്താനും പോലീസ് തയ്യാറായിട്ടില്ല. പ്രോസിക്യൂഷനും പ്രതികള്‍ക്ക് വേണ്ടി ഒത്തു കളിച്ചു. എങ്ങനെയാണ് മൊഴി നല്‍കേണ്ടത് എന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞ് തന്നിരുന്നില്ലെന്നും പെണ്‍കുട്ടികളുടെ അമ്മ ആരോപിച്ചു.
പ്രതിയെ ഇറക്കി കൊണ്ട് പോയി
കോടതിയില്‍ വെച്ച് പ്രതിഭാഗം വക്കീല്‍ തന്നെ അപമാനിച്ച് സംസാരിച്ചു. പ്രോസിക്യൂട്ടര്‍ ആ സമയത്ത് മൗനം പാലിച്ചുവെന്നും അമ്മ ആരോപിക്കുന്നു. മൂത്ത മകള്‍ മരിച്ച ദിവസം പ്രതികളില്‍ ഒരാള്‍ കുട്ടിയെ ഉപദ്രവിക്കുന്നത് കണ്ടതായി അമ്മ പോലീസിനോട് പറഞ്ഞിരുന്നു. ഇത് പ്രകാരം പ്രതികളിലൊരാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എന്നാല്‍ ഡിവൈഎഫ്ഐ നേതാവ് ഇടപെടുകയും സിപിഎം ബ്രാഞ്ച് സെക്രട്ടറി നേരിട്ടെത്തി പ്രതിയെ ഇറക്കി കൊണ്ട് പോവുകയുമായിരുന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു.