'പെൺകുട്ടികൾക്ക് ഇഷ്ടമായിരുന്നു', വാളയാർ കേസിൽ പോലീസ് ഉദ്യോഗസ്ഥന്റെ മുൻ പ്രതികരണം വിവാദത്തിൽ!
പാലക്കാട്: വാളയാര്‍ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി സോജന്‍ 24 ന്യൂസ് ചാനലിന് നല്‍കിയ പ്രതികരണം വന്‍ വിവാദത്തില്‍. വാളയാറില്‍ ആത്മഹത്യ ചെയ്ത പെണ്‍കുട്ടികളെക്കുറിച്ചുളള പോലീസ് ഉദ്യോഗസ്ഥന്റെ പ്രതികരണത്തിന് എതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം ഉയരുന്നത്.
ഒന്നര വര്‍ഷം ജയിലില്‍ കിടന്നത് തന്നെയാണ് പ്രതികള്‍ക്കുളള ഏറ്റവും വലിയ ശിക്ഷയെന്നും കാരണം ഈ കേസില്‍ ഒരു തെളിവും ഇല്ലെന്നും 24 ന്യൂസിനോട് ഡിവൈഎസ്പി പ്രതികരിച്ചു. പ്രതികള്‍ കുറ്റം സമ്മതിച്ചത് തെളിവല്ലെന്നും കുട്ടികളുടെ സമ്മതമുണ്ടായിരുന്നുവെന്നും അതില്‍ സംശയമില്ലെന്നും സോജന്‍ പറയുന്നതിന്റെ ഓഡിയോ ചാനല്‍ പുറത്ത് വിട്ടു. 2019 ജനുവരിയിലാണ് ഈ വാര്‍ത്ത ചാനല്‍ സംപ്രേഷണം ചെയ്തത്.
കുട്ടികള്‍ക്ക് ഇഷ്ടമായിരുന്നുവെന്നും അവരുടെ പ്രായം അതായിരുന്നുവെന്നും ഓഡിയോയില്‍ പറയുന്നത് കേള്‍ക്കാം. ''മറ്റ് കാര്യങ്ങളൈാന്നും അവര്‍ക്ക് അറിയില്ലായിരുന്നു. നിയമപ്രകാരം ആ പ്രായത്തിലെ സമ്മതം സമ്മതമായി കണക്കാക്കില്ല'' എന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ഫോണില്‍ ചാനല്‍ റിപ്പോര്‍ട്ടറോട് പ്രതികരിച്ചു. വാളയാര്‍ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിടെയാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ പഴയ പ്രതികരണവും ചര്‍ച്ചയാകുന്നത്.
പോലീസ് തുടക്കം മുതല്‍ പ്രതികളെ സംരക്ഷിക്കുകയാണ് എന്ന ആരോപണം ഉയര്‍ന്നിരുന്നു. കോടതി വെറുതെ വിട്ട മൂന്ന് പ്രതികള്‍ക്കും രാഷ്ട്രീയ സ്വാധീനം ഉണ്ടെന്നും അതുപയോഗിച്ച് കേസ് അട്ടിമറിച്ചു എന്നുമാണ് ആരോപണം ഉയരുന്നത്. പെണ്‍കുട്ടികളുടെ അമ്മയും പോലീസിനെതിരെ വിമര്‍ശനം ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്. പീഡനത്തെ തുടര്‍ന്ന് സഹോദരിമാരായ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് പാലക്കാട് പോക്‌സോ കോടതി വിധി പറഞ്ഞത്. പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ പോലീസ് അപ്പീല്‍ സമര്‍പ്പിക്കാനുളള തീരുമാനമെടുത്തിട്ടുണ്ട്.