വാളയാര്‍ കേസ്: രണ്ട് പ്രതികളെ റിമാന്റ് ചെയ്തു.. തുടരന്വേഷണത്തിൽ തീരുമാനം 22 ന്
കൊച്ചി; വാളയാർ കേസിലെ രണ്ട് പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികളായ വി മധു, ഷിബു എന്നിവരെയാണ് പാലക്കാട് പോക്സോ കോടതി റിമാൻഡ് ചെയ്തത്. കേസിലെ മറ്റൊരു പ്രതി എം. മധുവിന് പാലക്കാട് പോക്സോ കോടതി ജാമ്യം അനുവദിച്ചു. കേസില്‍ തുടരന്വേഷണം നടത്താന്‍ അനുമതി തേടി ക്രൈം ബ്രാഞ്ച് കോടതി മുമ്പാകെ സമര്‍പ്പിച്ച അപേക്ഷ ഹൈക്കോടതി 22 ന് പരിഗണിക്കും.
വാളയാർ കേസിൽ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പാലക്കാട് പോക്സോ കോടതിയിൽ ഇന്ന് കേസിൽ പുനർ വിചാരണ നടപടികൾ ആരംഭിച്ചത്. പ്രതികളെ കുറ്റവിമുക്തരാക്കിയ അതേ കോടതിയില്‍ തന്നെയാണ് പുനര്‍വിചാരണ നടപടികളും നടക്കുന്നത്.ഒന്നും രണ്ടും പ്രതികളായ വി. മധു, ഷിബു എന്നിവർ നൽകിയ ജാമ്യാപേക്ഷ കോടതി ഇന്ന് തള്ളുകയായിരുന്നു. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്നും അല്ലെങ്കിൽ തുടരന്വേഷണത്തിൽ സാക്ഷികളെ സ്വാധീനിക്കുമെന്നുമുള്ള പ്രോസിക്യൂഷൻ വാദം പരിഗണിച്ചാണ് കോടതി നടപടി.
കേസില്‍ തുടരന്വേഷണത്തിന് സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. റെയില്‍വെ എസ്പി ആര് നിശാന്തിനിയുടെ നേതൃത്വത്തില്‍ പാലക്കാട് ക്രൈം ബ്രാഞ്ച് എസ്പി എ എസ് രാജു, കോഴിക്കോട് ഡെപ്യൂട്ടി കമ്മീഷണര്‍ എം ഹേമലത എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. കഴിഞ്ഞ ദിവസം കേസിൽ അന്വേഷണം സർക്കാർ സിബിഐയ്ക്ക് കൈമാറിയിരുന്നു. മരിച്ച പെൺകുട്ടികളുടെ വീട്ടുകാരുടെ ആവശ്യം അംഗീകരിച്ചായിരുന്നു തീരുമാനം.
വാളയാർ കേസിൽ തെളിവുകളുടെ അഭാവത്തിലായിരുന്നു പാലക്കാട് പോക്സോ കോടതി നാല് പ്രതികളേയും കുറ്റവിമുക്തരാക്കിയത്. കേസിലെ പ്രതികളിലൊരാള്‍ നവംബറില്‍ തൂങ്ങിമരിച്ചിരുന്നു.
Recommended Video