കസ്തൂരിരംഗനില്‍ ഇറങ്ങിപ്പോക്കും സത്യാഗ്രവും
തിരുവനന്തപുരം:കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. ഇതേ തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ബാധിക്കുന്ന മണ്ഡലങ്ങളില്‍ നിന്നുള്ള എംഎല്‍എമാര്‍ സഭക്ക് മുന്നില്‍ സത്യാഗ്രഹമിരുന്നു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിലുള്ള ആശങ്കള്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണം എന്ന് ആവശ്യപ്പെട്ടായിരുന്നു അടിയന്തര പ്രമേയം. കെകെ ജയചന്ദ്രന് എംഎല്‍എയാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. വനം പരിസ്ഥിതിപദ്ധതികള്ക്ക് റെഗുലേറ്ററി അതോറിറ്റി ഉണ്ടാക്കണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലായിരുന്നു അടിയന്തര പ്രമേയം.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ ഒരു കുടുംബത്തെ പോലും ഇറക്കിവിടില്ലെന്ന് സഭയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉറപ്പ് നല്കി. വിഷയം പ്രത്യേകം ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിച്ചെങ്കിലും പ്രതിപക്ഷം അംഗീകരിച്ചില്ല. കര്‍ഷകരെ സംരക്ഷിക്കുന്ന നിലപാട് മാത്രമേ സര്‍ക്കാര്‍ സ്വീകരിക്കു എന്ന് വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും സഭയെ അറിയിച്ചു.
എംഎല്‍എമാരുടെ സത്യാഗ്രഹം പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് ഉദ്ഘാടനം ചെയ്തു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ക്വാറി മാഫിയകള്‍ക്ക് സഹായം ചെയ്യുന്നതാണെന്ന് വിഎസ് ആരോപിച്ചു. എന്നാല്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ അനുകൂലിച്ചുകൊണ്ടാണ് വിഎസ് പ്രസംഗിച്ചത്.
സര്‍ക്കാര്‍ വെറും വാക്ക് പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയാണെന്ന് വിഎസ് ആരോപിച്ചു. ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം റിപ്പോര്‍ട്ട് നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും വിഎസ് ആരോപിച്ചു.
ഇതിനിടെ എംഎല്‍മാരുടെ സത്യാഗ്രഹത്തിനടുത്തെത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകരെ പോലീസ് തടഞ്ഞത് തര്‍ക്കത്തിന് ഇടയാക്കി. സത്യാഗ്രഹക്കാര്ക്ക് ഇരിക്കാനായി കസേര കൊണ്ടുവന്ന വാഹനം പോലീസുകാര്‍ തടഞ്ഞതും പ്രശ്നത്തിന് വഴിവവെച്ചു. പിന്നീട് എംഎല്‍മാര്‍ അടക്കമുള്ളവര്‍ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.
മലയോര മേഖലയില്‍ നിന്നുള്ള ഏഴ് എംഎല്‍എമാര്‍ ആണ് സഭക്ക് മുന്നില്‍ സത്യാഗ്രഹം ഇരിക്കുന്നത്. ഇവര്‍ ജനുവരി 7 ന് സഭാനടപടികള്‍ അവസാനിക്കുന്നത് വരെ സത്യാഗ്രഹം തുടരും