ദിലീപിനെതിരെ നടപടി: അന്ത്യശാസനവുമായി വീണ്ടും കത്ത്... നിയമോപദേശം തേടി മോഹൻലാൽ; നിർണായക നിമിഷങ്ങൾ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതി ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്ത സംഭവത്തില്‍ ഡബ്ല്യുസിസി അംഗങ്ങളും അതേ സമയം താരസംഘടനയിലെ അംഗങ്ങളും ആയ നടിമാര്‍ എഎംഎംഎയ്ക്ക് കത്ത് നല്‍കിയിരുന്നു. നേരത്തെ രണ്ട് കത്തുകളാണ് ഇവര്‍ നല്‍കിയിരുന്നത്. താരസംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗം ചേരുന്ന സാഹചര്യത്തില്‍ മൂന്നാമതൊരു കത്ത് കൂടി അവര്‍ നല്‍കിയിട്ടുണ്ട് എന്നാണ് വിവരം.
ബലാത്സംഗ കേസില്‍ ദിലീപിന്റെ അഭിഭാഷകൻ തന്നെ ബിഷപ്പ് ഫ്രാങ്കോയ്ക്കും!!! ദിലീപും ബിഷപ്പും... സാമ്യങ്ങൾ
എഎംഎംഎയുടെ കഴിഞ്ഞ ജനറല്‍ ബോഡി യോഗത്തില്‍ ആയിരുന്നു ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇതേ തുടര്‍ന്ന് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാല് പേര്‍ താരസംഘടനയില്‍ നിന്ന് രാജിവയ്ക്കുകയും ചെയ്തിരുന്നു.
ദിലീപിന്റെ പേരിൽ അമ്മയും വിമത നടിമാരും വീണ്ടും നേർക്ക് നേർ, നിർണായക ചർച്ച കൊച്ചിയിൽ
തുടര്‍ന്നാണ് രേവതി, പാര്‍വ്വതി, പത്മപ്രിയ എന്നിവര്‍ താരസംഘടനയ്ക്ക് കത്ത് നല്‍കിയത്. ദിലീപിനെ തിരിച്ചെടുത്ത കാര്യം ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ടായിരുന്നു അത്. ഇപ്പോള്‍ നല്‍കിയ കത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ കാര്‍ക്കശ്യത്തോടെ ആണ് വ്യക്തമാക്കിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
മൂന്നാമത്തെ കത്ത്
ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്തതിനെ തുടര്‍ന്നായിരുന്നു രേവതിയും പത്മപ്രിയയും പാര്‍വ്വതിയും കത്ത് നല്‍കിയത്. ഇതിനോട് അനുകൂലമായ പ്രതികരണം ആയിരുന്നു എഎംഎംഎ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട മോഹന്‍ലാല്‍ അടക്കമുള്ളവര്‍ക്ക്. രണ്ട് തവണ മുമ്പ് നടിമാര്‍ കത്ത് നല്‍കി. എന്നിട്ടും കാര്യങ്ങളില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ ആണ് മൂന്നാമത്തെ കത്ത്.
വിശദീകരണം കിട്ടിയില്ല
കത്ത് നല്‍കിയ നടിമാര്‍ ഡബ്ല്യുസിസി അംഗങ്ങള്‍ കൂടിയാണ്. താരസംഘടനയുമായി ഇവര്‍ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ ചില നിര്‍ദ്ദേശങ്ങളും മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ ഇതിനൊന്നും താരസംഘടനയുടെ ഭാഗത്ത് നിന്ന് കൃത്യമായ വിശദീകരണങ്ങളൊന്നും ലഭിച്ചിരുന്നില്ല.
ഇത് അന്ത്യ ശാസനം
ഏറ്റവും ഒടുവില്‍ നല്‍കിയ കത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കുന്നുണ്ട്. തങ്ങള്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങളില്‍ ഉടന്‍ മറുപടിയും തീരുമാനവും വേണം എന്നാണ് ആവശ്യം. ഒക്ടോബര്‍ 9, ചൊവ്വാഴ്ചയ്ക്കകം മറുപടി നല്‍കണം എന്നാണ് രേവതി നല്‍കിയ കത്തില്‍ പറയുന്നത്.
ദിലീപിനെ തിരിച്ചെടുത്തത്
എഎംഎംഎയുടെ കഴിഞ്ഞ ജനറല്‍ ബോഡി യോഗത്തില്‍ ആയിരുന്നു ദിലീപിനെ തിരിച്ചെടുത്തത്. അത് അജണ്ടയില്‍ ഇല്ലാതിരുന്ന കാര്യം ആയിരുന്നു എന്നും ചര്‍ച്ച ഇല്ലാതെ ആണ് ആ തീരുമാനം കൈക്കൊണ്ടത് എന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഡബ്ല്യുസിസി അംഗങ്ങള്‍ ആരും തന്നെ ആ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്തിരുന്നും ഇല്ല.
പുറത്ത് തന്നെ നില്‍ക്കട്ടെ
നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ പോലും ഇതുവരെ തുടങ്ങിയിട്ടില്ല. കേസില്‍ ദിലീപ് കുറ്റക്കാരന്‍ അല്ലെങ്കില്‍, കോടതി കുറ്റവിമുക്തനാക്കുന്നതുവരെ സംഘടനയില്‍ തിരിച്ചെടുക്കരുത് എന്നാണ് കത്തില്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ ഒന്ന്. രാജിവച്ച നടിമാരെ തിരിച്ചുകൊണ്ടുവരുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യണം എന്ന നിര്‍ദ്ദേശവും വച്ചിരുന്നു.
നിയമോപദേശം തേടി?
ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ നിയമോപദേശം തേടണം എന്ന നിര്‍ദ്ദേശവും നടിമാര്‍ മുന്നോട്ട് വച്ചിരുന്നു. ഇക്കാര്യത്തില്‍ നിയമോപദേശം തേടിയിട്ടുണ്ട് എന്നാണ് മോഹന്‍ലാല്‍ അറിയിച്ചിട്ടുള്ളത്. ഒക്ടോബര്‍ 6, ശനിയാഴ്ച നടക്കുന്ന എഎംഎംഎ എക്‌സിക്യൂട്ടീവ് യോഗത്തില്‍ നടിമാരുടെ കത്ത് ചര്‍ച്ച ചെയ്യും എന്നും മോഹന്‍ലാല്‍ വ്യക്തമാക്കിയിട്ടുണ്ട്.
താനില്ലെന്ന് ദിലീപ്
താരസംഘടന തന്നെ തിരിച്ചെടുത്തതില്‍ സന്തോഷം ഉണ്ടെന്നായിരുന്നു അന്ന് ദിലീപ് പ്രതികരിച്ചത്. പക്ഷേ, പുറത്താക്കിയ വിവരം തന്നെ ഔദ്യോഗികമായി അറിയിച്ചിരുന്നില്ല എന്നും പറഞ്ഞിരുന്നു. എന്തായാലും ഇപ്പോള്‍ സംഘടനയിലേക്ക് തിരിച്ചുവരുന്നില്ലെന്നായിരുന്നു അന്ന് ദിലീപ് നല്‍കിയ കത്തില്‍ വ്യക്തമാക്കിയിരുന്നത്.
ഒരിക്കല്‍ പുറത്താക്കി
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിറകെ ആയിരുന്നു താരസംഘടനയുടെ അവയ്‌ലബിള്‍ എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്ന് ദിലീപിനെ പുറത്താക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടില്ല എന്ന ആക്ഷേപവും പലരും ഉന്നയിച്ചിരുന്നു.
ദിലീപിനൊപ്പം തന്നെ?
താരസംഘടനയിലെ ഭൂരിപക്ഷം അംഗങ്ങളും ദിലീപിനൊപ്പം തന്നെ ആണ് എന്ന് വ്യക്തമാക്കുന്നതായിരുന്നു കഴിഞ്ഞ ജനറല്‍ ബോഡി യോഗം. ഇതില്‍ പ്രതിഷേധിച്ചായിരുന്നു ആക്രമിക്കപ്പെട്ട നടിയും രമ്യ നമ്പീശനും ഗീതു മോഹന്‍ദാസും റീമ കല്ലിങ്ങലും താരസംഘടനയില്‍ നിന്ന് രാജിവച്ചത്.