Get Updates
Get notified of breaking news, exclusive insights, and must-see stories!

സൈനിക യൂണിഫോമില്‍ ഒരിക്കല്‍ കൂടെ കാർഗിലില്‍ പോകണം: രാജ്യത്തിനായി ജീവിതം സമർപ്പിച്ച പി വി ശരത്ചന്ദ്രൻ

മരംകോച്ചുന്ന തണുപ്പിന്റെ മറവില്‍ കശ്മീരിന്റെ മണ്ണിലേക്ക് നുഴഞ്ഞ് കയറിയ പാക്സേനയെ തുരത്തിയോടിച്ച ഇന്ത്യന്‍ സൈന്യം കാർഗിലില്‍ വിജയക്കൊടി പാറിച്ചിട്ട് ഇന്നേക്ക് 25 വർഷം തികയുന്നു. ഓരോ വർഷം കഴിയുംതോറും വീര്യം കൂടുന്ന ആ വിജയമധുരം രാജ്യം ഇന്നും വിപുലമായ രീതിയില്‍ തന്നെ ആഘോഷിക്കുകയാണ്.

അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യക്ക് അഭിമാനകരമായ യുദ്ധവിജയം നേടിക്കൊടുക്കുന്നതിനിടെ രക്തസാക്ഷികളായത് 527 ധീരജവാന്മാരാണ്. പരിക്കേറ്റവർ അതിലേറെയാണ്. അന്നത്തെ പരിക്കില്‍ നിന്നും ഇന്നും മോചിതനവാത്ത ഒരു ധീര സൈനികന്‍ ഇങ്ങ് കണ്ണൂർ കടന്നപ്പള്ളിയിലുമുണ്ട്. കോട്ടത്തുംചാല്‍ പനങ്ങാട്ടുവെളിച്ചംതോട് വീട്ടില്‍ പിവി ശരത്ചന്ദ്രനാണ് ആ പോരാളി.

sharath-chandran

യുദ്ധത്തില്‍ നട്ടെല്ലിന് ഗുരുതരമായ പരിക്കേറ്റ പിവി ശരത്ചന്ദ്രന്‍ കഴിഞ്ഞ ഇരുപതിയഞ്ച് വർഷമായി വീല്‍ചെയറിലാണ് കഴിയുന്നത്. അന്ന് യുവാവായിരുന്ന ശരത് ചന്ദ്രന്റെ വിവാഹമെന്ന സ്വപ്നവും പരിക്കിനെ തുടർന്ന് തകർന്നു. സഹോദരങ്ങളോടും കുടുംബത്തിനോടുമൊപ്പമാണ് സൈനികന്‍ ഇന്ന് കഴിയുന്നത്. രാജ്യത്തിന് വേണ്ടി പോരാടിയതിനാലാണ് തനിക്ക് ഈ അവസ്ഥ വന്നത് എന്നതില്‍ അഭിമാനം മാത്രമേയുള്ളുവെന്നാണ് ശരത്ചന്ദ്രന്‍ വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കുന്നത്.

'1998 ല്‍ 21-ാം വയസ്സിലാണ് ഞാന്‍ സൈന്യത്തില്‍ ചേരുന്നത്. ഹൈദരാബാദിലെ ഒരു വർഷത്തെ പരിശീലനത്തിന് ശേഷം നിയമനം കിട്ടിയത് കശ്മീരിലെ ഉറിയിലാണ്. സേനയില്‍ മീഡിയം ആർട്ടിലറി വിഭാഗത്തില്‍ ഗണ്ണറായിട്ടാണ് സേവനം അനുഷ്ടിച്ചുകൊണ്ടിരുന്നത്. പട്ടാള യൂണിഫോം അണിഞ്ഞ് ഒരു വർഷം തികയുന്നതിന് മുമ്പാണ് കാർഗിലില്‍ യുദ്ധം ആരംഭിക്കുന്നത്' ശരത്ചന്ദ്രന്‍ ഓർക്കുന്നു.

യുദ്ധം തുടങ്ങിയതിന് പിന്നാലെ കാർഗിലില്‍ എത്തണമെന്ന സന്ദേശം ഉറിയിലേക്ക് ലഭിച്ചു. യുദ്ധസമയത്ത് ഒരോ ആർട്ടിലറി വിഭാഗത്തേയും ഇത്തരത്തില്‍ വിളിപ്പിക്കും. അങ്ങനെ ഞങ്ങളുടെ സംഘം കാർഗിലിലേക്ക് തിരിച്ചു. ഞങ്ങള്‍ അവിടെ എത്തുമ്പോള്‍ തന്നെ യുദ്ധം ശക്തമായിരുന്നു. ഏതാനും ദിവസത്തെ ഏറ്റുമുട്ടല്‍ കഴിഞ്ഞ് ഞാനും കൂടെയുള്ളവരും ട്രക്കില്‍ സഞ്ചരിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി പാകിസ്താന്റെ ഭാഗത്ത് നിന്നും ഷെല്ലാക്രമണം ഉണ്ടാകുന്നത്.

ഞങ്ങളുടെ വാഹനവ്യൂഹം അപ്പോള്‍ ഉഡിയയിലെ നദിക്കരയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ഞാനുള്‍പ്പെടെ അഞ്ച് പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ശക്തമായ ആക്രമണത്തില്‍ സൈനിക ട്രക്ക് റോഡില്‍ നിന്നും നദിയിലേക്ക് മറിഞ്ഞു. ആ വീഴ്ചയിലാണ് സുഷ്മന നാഡിക്ക് പരിക്കേല്‍ക്കുന്നത്. രണ്ടാം ദിവസംകഴിഞ്ഞാണ് ബോധം വരുന്നത്. അതുകൊണ്ട് തന്നെ എന്താണ് പറ്റിയതെന്നൊന്നും ആദ്യം മനസ്സിലായില്ല.

കശ്മീരിലെ സൈനിക ആശുപത്രിയില്‍ നിന്നും പിന്നെ ഛണ്ഡീഗഡിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. അവിടെ തന്നെപ്പോലെ പരിക്ക് പറ്റിയ നിരവധി സൈനികരുണ്ടായിരുന്നു. ശരീരം തളർന്ന് പോയവർ തന്നെ പത്തോളം പേരുണ്ടായിരുന്നു. ചുറ്റും ഭീകരമായ കാഴ്ചയായിരുന്നു കാലും കയ്യും നഷ്ടപ്പെട്ടവരും പൊള്ളലേറ്റവരുമൊക്കെ ഉണ്ടായിരുന്നു. നട്ടെല്ലിന് പരിക്ക് പറ്റിയത് ഒഴിച്ചാല്‍ പുറമേക്ക് ദൃശ്യമാകുന്ന വലിയ പരിക്കുകളൊന്നും എനിക്കുണ്ടായിരുന്നില്ലെന്നും ശരത്ചന്ദ്രന്‍ വ്യക്തമാക്കുന്നു.

9 മാസത്തോളം അവിടെയായിരുന്നു ചികിത്സ. പിന്നീടാണ് കടന്നപ്പള്ളിയിലെ വീട്ടിലേക്ക് എത്തുന്നതെന്നും ശരത് ചന്ദ്രന്‍പറയുന്നു. ആദ്യമൊക്കെ എഴുന്നേല്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു. ആയുർവേദ ചികിത്സയ്ക്ക് ശേഷമാണ് കസേരയില്‍ ഇരിക്കാവുന്ന അവസ്ഥയിലേക്ക് എത്തിയത്. അത് വലിയ അനുഗ്രഹമായി. അതോടെ വീല്‍ചെയർ വാങ്ങി. പിന്നീട് മുച്ചക്ര സ്ക്രൂട്ടർ വാങ്ങിച്ചു. ഇതോടെ ഇപ്പോള്‍ പുറത്തൊക്കെ പോയി തുടങ്ങി. പതിയെ പതിയെ യാത്രയുടെ ദൈർഘ്യം കൂട്ടിവരുന്നു.

അടുത്തൊരു വായനാശാല പ്രവർത്തിക്കുന്നുണ്ട്. പകല്‍ സമയം അധികവും അവിടെയായിരിക്കും. ഇപ്പോഴും പലതരത്തിലുള്ള ചികിത്സകള്‍ നടത്തുന്നുണ്ട്. പല കഷ്ടപ്പാടുകളും സഹിച്ചാണ് കഴിഞ്ഞ 25 വർഷം ജീവിച്ചുപോകുന്നത്. പ്രായംകൂടിവരുന്നതിനാല്‍ അതിന്റേതായ ബുദ്ധിമുട്ടുകളും ഉണ്ട്. എന്നാലും ഞാന്‍ വളരെ സന്തോഷവാനാണ്. രാജ്യത്തിന് വേണ്ടിയാണല്ലോ, അതില്‍ അഭിമാനമാണ്. അല്ലാതെ ബൈക്ക് അപകടത്തിലൊക്കെയാണ് ഇങ്ങനെ സംഭവിച്ചതെങ്കിലാണല്ലോ കുറ്റബോധം വേണ്ടത്. അന്ന് ജോലി ചെയ്ത കശ്മീരിലെ സ്ഥലങ്ങളിലേക്ക് സൈനിക യൂണിഫോമില്‍ തന്നെ ഒരിക്കല്‍ കൂടെ പോകണമെന്നാണ് തന്റെ ആഗ്രഹമെന്നും ധീരസൈനികന്‍ കൂട്ടിച്ചേർക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+