ഷാഫിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ സത്താർ പന്തല്ലൂർ: അവരുടെ നട്ടെല്ല് വായ്പ കിട്ടുമോ എന്ന് അന്വേഷിക്കണം
ഡല്‍ഹി: ലോക്സഭയിലെ വഖഫ് നിയമഭേദഗതി ചർച്ചയില്‍ നിന്നും വിട്ടുനിന്ന പ്രിയങ്കാ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി സമസ്ത നേതാവ് സത്താർ പന്തല്ലൂർ. കെസി വേണുഗോപാലിന്റെ നേതൃത്വത്തിൽ എൻ.കെ പ്രേമചന്ദ്രനും, ഹൈബി ഈഡനും, ഇ ടി മുഹമ്മദ് ബഷീറുമൊക്കെ സഭയിൽ സ്വീകരിച്ച നിലപാടുകൾക്ക് സുദായാംഗങ്ങൾ എന്നും നന്ദിയുള്ളവരാണെങ്കിലും സുപ്രധാനബിൽ അവതരണ വേളയിൽ കോൺഗ്രസ് വിപ്പു പോലും കാറ്റിൽ പറത്തി സഭയിൽ നിന്നു വിട്ടു നിന്ന പ്രിയങ്കഗാന്ധി നിരാശപ്പെടുത്തിയെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.
കേരളത്തിലെ മുസ്ലിം സമുദായ പ്രതിനിധിയായി കോൺഗ്രസ് നൽകിയ ടിക്കറ്റിൽ ജയിച്ചത് ഷാഫി പറമ്പില്‍ ഡീൻ കുര്യാക്കോസും, ഹൈബി ഈഡനുമൊക്കെ കാണിച്ച നട്ടെല്ല് ഇടക്കൊക്കെ വായ്പ കിട്ടുമോ എന്ന് അന്വേഷിക്കാവുന്നതാണെന്ന രൂക്ഷമായി വിമർശനവും അദ്ദേഹം നടത്തുന്നുണ്ട്. സത്താർ പന്തല്ലൂരിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

മുസ്ലിം സമൂഹത്തിന്റെ സാമ്പത്തികവും സാംസ്കാരികവുമായ അടിത്തറ തകർക്കുക എന്ന ഫാസിസ്റ്റ് അജണ്ടയുടെ ആദ്യ കടമ്പ കേന്ദ്രഭരണകൂടം ലോകസഭയിൽ പിന്നിട്ടു. ഉത്തരേന്ത്യൻ മുസ്ലിം സമൂഹം കഴിഞ്ഞ 9 നൂറ്റാണ്ടുകളായി ആർജ്ജിച്ച പൈതൃക മൂലധനമാണ് സംഘി ഭരണം കൊത്തിവലിക്കാൻ ഒരുമ്പെടുന്നത്.
രാത്രി പകലാക്കിയ ചർച്ചകൾക്ക് ശേഷം ഇന്നു പുലർച്ചെ 288 നെതിരെ 232 വോട്ടുകൾ വഖഫ് ബില്ലിനെതിരെ രേഖപ്പെടുത്തി. ഗൗരവ് ഗൊഗോയും, കെസി വേണുഗോപാലുമടങ്ങിയ കോൺഗ്രസ് നേതൃനിരയും ഇന്ത്യമുന്നണിയും ലോകസഭയിൽ കാണിച്ച പേരാട്ട വീര്യം എടുത്തു പറയേണ്ടതാണ്. മതേതര ഇന്ത്യയിൽ പ്രതീക്ഷ അവസാനിച്ചിട്ടില്ല.
2014 വരെ ന്യൂനപക്ഷ വിഷയങ്ങളിൽ ഏകോദര സഹോദരങ്ങളെ പോലെ മുന്നോട്ടു പോയവരാണ് കേരളത്തിലെ മുസ്ലിം - ക്രൈസ്തവ സമുദായങ്ങൾ. എന്നാൽ മോദിയുടെ രണ്ടാമൂഴത്തിനു ശേഷം സംഘികളുടെ മുസ്ലിം വിരുദ്ധ കോറസ് ഏറ്റുപാടാൻ സീറോമലബാർ സഭ മുന്നോട്ടു വന്നു തുടങ്ങി. ചരിത്രമറിയാവുന്നവർക്ക് അതിൽ അൽഭുതമില്ല. ഹോളോകോസ്റ്റിനും ജൂത ഉൻമൂലത്തിനും ഹിറ്റ്ലർക്കൊപ്പം നിന്ന ചരിത്രമുള്ളവരാണ് കത്തോലിക്ക സഭ. സ്വാതന്ത്ര്യപൂർവ്വ കാലത്ത് ബ്രിട്ടീഷ് വിധേയരായിരുന്ന അവരുടെ നിലപാടുകൾ സ്വാതന്ത്ര്യ സമരത്തെ ദുബലപ്പെടുത്തിയില്ല എന്നതു പോലെ പുതിയ ഫാസിസ്റ്റ് വിരുദ്ധസമരത്തിനും അത് ഭീഷണിയാവില്ല. സ്വാതന്ത്ര്യാനന്തരം കോൺഗ്രസിനു പിന്നിൽ പാറ പോലെ ഉറച്ചുനിന്നവർ ഇന്ന് അവരെ കയ്യൊഴിയാൻ കാരണങ്ങൾ തേടുകയാണ്.
സഭയുടെ അവസരവാദം വിശ്വാസികളെ പൂർണ്ണമായി ബാധിച്ചിട്ടില്ല. ഈ വിടവ് നികത്താൻ ഏഷ്യാനെറ്റ് മുണ്ടു മുറുക്കുന്നുണ്ട്. മുനമ്പം വിഷയം കാരണമാണ് വഖഫ് ബിൽ ഉണ്ടായത് എന്നു വരെ തീവ്ര വലതുപക്ഷ ഡീപ്സ്റ്റേറ്റിന്റെ മലയാള സംപ്രേഷണം വാദിച്ചു പോരുകയാണ്. കേരള മുസ്ലിംകളുടെ വിഭവശേഷിയും പൊതുബോധവും ഇത്തരം സംഘി- കൃസംഘി രസക്കൂട്ടുകളെ തിരിച്ചറിയാൻ സമയമായിട്ടുണ്ട്.
കെസി വേണുഗോപാലിന്റെ നേതൃത്വത്തിൽ എൻ.കെ പ്രേമചന്ദ്രനും, ഹൈബി ഈഡനും, ഇ.ടി മുഹമ്മദ് ബഷീറുമൊക്കെ സഭയിൽ സ്വീകരിച്ച നിലപാടുകൾക്ക് സുദായാംഗങ്ങൾ എന്നും നന്ദിയുള്ളവരാണ്. പക്ഷെ സുപ്രധാനബിൽ അവതരണ വേളയിൽ കോൺഗ്രസ് വിപ്പു പോലും കാറ്റിൽ പറത്തി സഭയിൽ നിന്നു വിട്ടു നിന്ന പ്രിയങ്കഗാന്ധി നിരാശപ്പെടുത്തി. രാജ്യത്തെ സംഘപരിവാർ വിരുദ്ധ പോരാട്ടം നയിക്കാനാണ് വയനാട് അവർക്ക് നാലര ലക്ഷം ഭൂരിപക്ഷം നൽകിയത്.
തത്തമ്മേ പൂച്ച എന്ന മട്ടിൽ പെരുന്നാൾ ആശംസ പറഞ്ഞാൽ 48% മുസ്ലിം വോട്ടുള്ള വയനാടിനു തൃപ്തിയാകും എന്നാണ് ധാരണയെങ്കിൽ അതു ഭോഷ്കാണ്. കേരളത്തിലെ മുസ്ലിം സമുദായ പ്രതിനിധിയായി കോൺഗ്രസ് നൽകിയ ടിക്കറ്റിൽ ജയിച്ചത് ഷാഫി പറമ്പിലാണ്. ഇഖ്റാ ചൗധരിയെയും, ഇമ്രാനെയും, ഉവൈസിയെയൊന്നും മാതൃകയാക്കിയില്ലെങ്കിലും മണിപ്പൂർ വിഷയത്തിൽ ഡീൻ കുര്യാക്കോസും, ഹൈബി ഈഡനുമൊക്കെ കാണിച്ച നട്ടെല്ല് ഇടക്കൊക്കെ വായ്പ കിട്ടുമോ എന്ന് അന്വേഷിക്കാവുന്നതാണ്. കെട്ട കാലത്തെ മുസ്ലിം പ്രാതിനിധ്യമെന്നാൽ റീൽസും കിഞ്ചന വർത്തമാനവും, ബാലൻസ് കെ നായർ ഉഡായിപ്പുകളുമല്ല.












Click it and Unblock the Notifications