വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക്; എതിര്‍പ്പുമായി ചെയര്‍മാന്‍, എന്താ കുഴപ്പമെന്ന് വകുപ്പ് മന്ത്രി
കോഴിക്കോട്: വഖഫ് ബോര്‍ഡിന്റെ നിയമനങ്ങള്‍ പിഎസ്‌സിക്കു വിടാനുള്ള സര്‍ക്കാര്‍ തീരുമാനം വിവാദമാകുന്നു. സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെതിരേ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്തെത്തി. തെറ്റായ കീഴ്‌വഴക്കമുണ്ടാക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ഇതുവരെയുണ്ടായ നിയമനങ്ങളില്‍ എന്തു കുഴപ്പമാണ് കണ്ടെത്തിയതെന്നും റഷീദലി തങ്ങളുടെ അധ്യക്ഷതയില്‍ കോഴിക്കോട് ചേര്‍ന്ന മുസ്ലിം സംഘടനകളുടെ യോഗം ചോദിക്കുന്നു.
എന്നാല്‍ ഈ യോഗത്തെ കുറിച്ച് താനറിഞ്ഞത് പത്രങ്ങളിലൂടെയാണെന്നാണ് വകുപ്പ് മന്ത്രി കെടി ജലീല്‍ പ്രതികരിച്ചത്. തന്നോടൊന്ന് ചോദിച്ചിരുന്നെങ്കില്‍ സംശയത്തിന് ഇടയുണ്ടാകില്ലായിരുന്നുവെന്നും കെടി ജലീല്‍ പറഞ്ഞു. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുന്നതിനെ മുസ്ലിം സംഘടനകള്‍ അനുകൂലിച്ചുവെന്ന് മന്ത്രിയുടെ ഫേസ്ബുക്കില്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ കോഴിക്കോട് ചേര്‍ന്ന യോഗത്തില്‍ മിക്ക സംഘടനകളും പങ്കെടുത്തിട്ടുണ്ട്. അപ്പോള്‍ ഏത് സംഘടനകളാണ് വിഷയത്തെ അനുകൂലിച്ചതെന്ന് ചോദ്യമാണ് ഉയരുന്നത്.

മന്ത്രി പറയുന്നത്
വഖഫ് ബോര്‍ഡും ഏതാണ്ടെല്ലാ മുസ്ലിം സംഘടനകളും അംഗീകരിച്ചത് പ്രകാരമാണ് സര്‍ക്കാര്‍ ഇത്തരമൊരു നീക്കത്തിന് മുതിര്‍ന്നതെന്ന് കെടി ജലീല്‍ വിശദീകരിച്ചു. 'ദേവസ്വം ബോര്‍ഡ് പിഎസ്‌സിക്ക് വിടുകയാണെങ്കില്‍ വഖഫ് ബോര്‍ഡും ഓകെ' എന്ന വ്യവസ്ഥയോടെയല്ല മുസ്ലിം സംഘടകള്‍ ഇക്കാര്യം അംഗീകരിച്ചതെന്നും മന്ത്രി പറഞ്ഞു.

ഇതുവരെ നിയമിച്ചത്
ഇതുവരെ നിയമനങ്ങള്‍ നടന്നത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാണ്. എഴുത്തു പരീക്ഷ പോലും നടത്തിയിരുന്നില്ല. ഓരോ കാലത്തെ ബോര്‍ഡും അവര്‍ക്കിഷ്ടമുള്ളവരെ എംപ്ലോയ്‌മെന്റ് ലിസ്റ്റില്‍ നിന്ന് പല മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ നിയമിക്കുകയായിരുന്നുവെന്നും മന്ത്രി പറയുന്നു.

സര്‍ക്കാര്‍ തീരുമാനം വന്നത്
22 തസ്തികകളിലേക്ക് നിയമനം നടക്കാനിരിക്കെയാണ് സര്‍ക്കാര്‍ പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. തന്നിഷ്ടം നടക്കില്ലെന്ന തിരിച്ചറിവാണ് മുസ്ലിം സംഘടനകളുടെ പ്രതിഷേധത്തിന് കാരണമെന്നും മന്ത്രി കെടി ജലീല്‍ പറഞ്ഞു. ഏതെങ്കിലും സംഘടനയുമായി ബന്ധമുള്ളവര്‍ക്ക് മാത്രം നിയമനം ലഭിക്കുന്ന സാഹചര്യം ഒഴിവായെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് യോഗം ചേര്‍ന്നവര്‍
പക്ഷേ, സര്‍ക്കാര്‍ തീരുമാനത്തിനെതിരേ കോഴിക്കോട് ചേര്‍ന്ന യോഗത്തില്‍ സമസ്ത, മുസ്ലിം ലീഗ്, കെഎന്‍എം, എംഇഎസ്, എംഎസ്എസ്, ജമാഅത്തെ ഇസ്ലാമി, വഖഫ് ബോര്‍ഡ് അംഗങ്ങള്‍, എംഐ ഷാനവാസ് എംപി എന്നിവരെല്ലാം പങ്കെടുത്തിരുന്നു. എന്നാല്‍ മന്ത്രി പറഞ്ഞത് മുസ്ലിം സംഘടനകളുടെ അഭിപ്രായംകൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം എന്നാണ്.

ഇരട്ട നീതി പാടില്ല
സംസ്ഥാന സര്‍ക്കാരിന്റെ പുതിയ തീരുമാനം കേന്ദ്ര വഖഫ് നിയമത്തിനും ചട്ടങ്ങള്‍ക്കും വിരുദ്ധമാണെന്നാണ് കോഴിക്കോട് ചേര്‍ന്ന യോഗം അഭിപ്രായപ്പെട്ടത്. നിലവില്‍ നിയമപ്രകാരം നിര്‍ദേശിക്കപ്പെട്ട മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് നിയമനം നടക്കുന്നത്. വഖഫ് ബോര്‍ഡിന്റെയും ദേവസ്വം ബോര്‍ഡിന്റെയും നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാന്‍ തീരുമാനിച്ച സര്‍ക്കാര്‍ പിന്നീട് ദേവസ്വം ബോര്‍ഡിന്റെ കാര്യത്തില്‍ നിന്നു പിന്‍മാറിയത് ഇരട്ട നീതിയാണെന്നും മുസ്ലിം സംഘടനകളുടെ യോഗം കുറ്റപ്പെടുത്തി.

തീരുമാനം നന്ന്, പക്ഷേ...
പക്ഷേ, സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വഖഫ് ബോര്‍ഡ് നിയമനങ്ങളില്‍ കൂടുതല്‍ സുതാര്യത കൈവരുമെന്ന് പ്രതീക്ഷിക്കാം. കാരണം ഏതെങ്കിലും വ്യക്തികള്‍ക്ക് താല്‍പ്പര്യമുള്ളവരെ മാത്രമേ നിയമിക്കൂ എന്ന സാഹചര്യം മാറും. കഴിവും പ്രാപ്തിയുമുള്ളവര്‍ നിയമിക്കപ്പെടും. നിലവിലുള്ള താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പക്ഷേ, എല്ലാ വിഭാഗം മുസ്ലിം സംഘടനകളെയും വിശ്വാസത്തിലെടുത്ത ശേഷമാകണം ഇത്തരം തീരുമാനങ്ങള്‍ സര്‍ക്കാര്‍ എടുക്കേണ്ടത്. അങ്ങനെ വിശ്വാസത്തിലെടുത്തിരുന്നെങ്കില്‍ എതിര്‍ശബ്ദങ്ങളും വിമര്‍ശനങ്ങളും ഒഴിവാക്കാമായിരുന്നു.












Click it and Unblock the Notifications