അയൽക്കാർ തമ്മിലുള്ള തർക്കം പരിഹരിക്കാനെത്തി: വാർഡ് മെമ്പർക്ക് ചുറ്റിക കൊണ്ട് തലക്കടിയേറ്റു
പാറശാല: മലിനജലം ഒഴുക്കിവിടുന്നതുമായി ബന്ധപ്പെട്ട് അയൽ വീട്ടുകാർ തമ്മിലുണ്ടായ തർക്കം പരിഹരിക്കാനെത്തിയ വാർഡ് മെമ്പർക്കും സുഹൃത്തിനും നേരെ ആക്രമണം. ചെങ്കൽ ഗ്രാമ പഞ്ചായത്തിലെ പോരന്നൂർ വാർഡ് മെമ്പറായ പ്രസൂണിനും സുഹൃത്തായ മുരുകേശനുമാണ് മർദനമേറ്റത്.വെള്ളിയാഴ്ച വൈകുന്നേരം നാലര മണിക്കാണ് സംഭവം.പോരന്നൂർ വാർഡിലെ പ്ലാമൂട്ടുക്കട സെറ്റിൽമെന്റ് കോളനിയിൽ മലിനജലം ഒഴുക്കിവിടുന്നതുമായിബന്ധപ്പെട്ട് രണ്ട് വീട്ടുകാർ തമ്മിലുണ്ടായ തർക്കം പരിഹരിക്കാനെത്തിയതാണ് വാർഡ് മെമ്പറായ പ്രസൂണും സുഹൃത്തും പൊതുപ്രവർത്തകനുമായ മുരുകേശനും.
ഒത്തുതീർപ്പ് ചർച്ചക്കിടെ തർക്കത്തിലേർപ്പെട്ട ഒരു വീട്ടിലെ അംഗവും സാമൂഹ്യ വിരുദ്ധനുമായ ആൾ ചുറ്റിക കൊണ്ട് പ്രസൂണിന്റെ തലക്കടിച്ച് വീഴ്ത്തുകയും മറ്റൊരാൾ മുരുകേശനെ കമ്പി കൊണ്ട് മുതുകിൽ മർദ്ദിക്കുകയുമായിരുന്നു.മർദനത്തിൽ തലക്ക് പരിക്കേറ്റ പ്രസൂണിനെയും സുഹൃത്ത് മുരുകേശനെയും നാട്ടുകാർ ചേർന്ന് പാറശാല താലൂക്ക് ഹെഡ് ക്വാട്ടേഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവവുമായി ബന്ധപ്പെട്ട് പ്രതികളായ പ്ലാമൂട്ടുക്കട സെറ്റിൽമെന്റ് കോളനിയിൽ സെൽവൻ,എന്ന ആളെയും പാറശാല പോലീസ് അറസ്റ്റ് ചെയ്തു.സെൽവനെ കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് റിമാൻഡ് ചെയ്തു.