കേരളാ സ്റ്റേറ്റ് വെയർ ഹൗസിങ് കോർപ്പറേഷനിലെ പെൻഷൻ അട്ടിമറിച്ചു
കൊച്ചി: കെഎസ്ആർടിസി പെൻഷൻ പ്രശ്നങ്ങൾക്കു പിന്നാലെ കാർഷിക വകുപ്പിലെ കേരളാ സ്റ്റേറ്റ് വെയർ ഹൗസിങ് കോർപ്പറേഷനിലെ (കെഎസ്ഡബ്ല്യുസി) തൊഴിലാളികളും പെൻഷൻ പ്രതിസന്ധിയിൽ. കൃത്യമായ കാലയളവിൽ പെൻഷൻ പരിഷ്കരിക്കാതിരുന്നതും വിതരണത്തിലെ പിഴവുമാണ് ഇപ്പോഴത്തെ പ്രതിസന്ധികൾക്കു കാരണം.
1996ലാണ് കൃഷിവകുപ്പിനു കീഴിലെ വെയർ ഹൗസിങ് കോർപ്പറേഷനിൽ പെൻഷൻ നടപ്പാക്കുന്നത്. എന്നാൽ പദ്ധതി നടപ്പാക്കുമ്പോൾ ഉണ്ടായിരുന്ന ശമ്പള സ്കെയിലിൽ നിന്നും മാറി 91ലെ ശമ്പളത്തെ അടിസ്ഥാന പെടുത്തിയാണ് പെൻഷൻ നിശ്ചയിച്ചത്. ഇതോടെ സർവീസും ശമ്പളത്തിനും അടിസ്ഥാനപ്പെടുത്തിയ പെൻഷൻ നിഷേധിക്കപ്പെടുകയായിരുന്നു. തുടർന്ന് അഞ്ചു വർഷം കൂടുമ്പോൾ ഉണ്ടാകേണ്ട പെൻഷൻ പരിഷ്കരണവും ഉണ്ടായില്ല. 91ലെ ശമ്പളം അടിസ്ഥാനമാക്കി നൽകുന്ന അതേ അളവിലുള്ള തുകയാണ് വിവിധ തസ്തികകളിൽ ജോലി ചെയ്തവർക്ക് ഇന്നും നൽകുന്നത്. അർഹമായ പെൻഷൻ നൽകണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി നൽകിയ അനുകൂല ഉത്തരവും കോർപ്പറേഷൻ നടപ്പാക്കിയില്ല.
പെൻഷൻ നൽകണെന്നമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് പരിഗണിച്ച മഞ്ജുള ചെല്ലൂർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് പെൻഷൻ തുക വർധിപ്പിച്ച് ആനുപാതികമായ കുടിശിക നൽകണെന്നും വിധിച്ചു. അഞ്ചു വർഷം കൂടുമ്പോൾ ഉണ്ടാകുന്ന പെൻഷൻ പരിഷ്കരണവും നടപ്പാക്കണം ഈ കാര്യത്തിൽ സർക്കാരിനും കോർപ്പറേഷനും ഒരു പോലെ ഉത്തരവാദിത്തമുണ്ടെന്നും കോടതി ചൂണ്ടികാട്ടി. കെഎസ്ഡബ്ല്യുസി സ്വതന്ത്ര സ്ഥാപനമാണെന്നും ഇതിൽ സർക്കാർ ഫണ്ട് ഉപയോഗിക്കാൻ കഴിയില്ലെന്നും കാണിച്ച് സർക്കാർ സത്യവാങ് മൂലം നൽകിയതോടെ സർക്കാരിനെ ഒഴിവാക്കി.
എന്നാൽ ഹൈക്കോടതി വിധിയിൽ കെഎസ്ഡബ്ല്യുസി റിവിഷൻ ഹർജി നൽകിയതോടെ കാര്യങ്ങൾ തകിടം മറഞ്ഞു. ഡിവിഷൻ ബഞ്ചിന്‍റെ നിരീക്ഷണം ശരിയല്ലെന്നുകാട്ടി ഡിവിഷൻ ബെഞ്ച് ഉത്തരവു വീണ്ടും ഹൈക്കോടതി സ്റ്റേ ചെയ്തു. ഇതോടെ തൊഴിലാളികൾ സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീംകോടതിയിൽ നിന്നും തൊഴിലാളികൾക്ക് അനുകൂലമായി അന്തിമ വിധി ഉണ്ടാകുകയും ചെയ്തു. പുനഃപരിശോധന ഹർജിയിൽ ഡിവിഷൻ ബെഞ്ച് ഉത്തരവ് മരവിപ്പിക്കാൻ കഴിയില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ വിലയിരുത്തൽ. ഉത്തരവിൽ തെറ്റുണ്ടെങ്കിൽ തിരുത്താം. അല്ലാതെ ഒരു ഡിവിഷൻ ബഞ്ചിന്‍റെ തീരുമാനം മാറ്റാൻ റിവ്യു പെറ്റീഷൻ വഴി ഡിവിഷൻ ബഞ്ചിന് കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.
മഞ്ജുള ചെല്ലൂർ ഡിവിഷൻ ബഞ്ചിന്‍റെ ഉത്തരവ് ശരിവച്ചത് തൊഴിലാളികൾക്ക് ആശ്വാസം പകരുന്ന തീരുമാനമായിരുന്നുവെങ്കിലും ഉത്തരവിറങ്ങി ആറു മാസങ്ങൾ പിന്നിട്ടിട്ടും ഇതുവരെയും അത് നടപ്പാക്കാൻ കെഎസ്ഡബ്ല്യുസി തയാറായിട്ടില്ല. വലിയ സാമ്പത്തിക ബാധ്യത പെൻഷൻ വിതരണത്തിനായി കോർപ്പറേഷന് ഉണ്ടാകുമെന്നതിനാലാണ് തുടർ നടപടികൾ സ്വീകരിക്കാത്തതെന്നാണ് അടുത്ത വൃത്തങ്ങൾ പറഞ്ഞയുന്നത്. എന്നാൽ 15 കോടി രൂപയുടെ നിക്ഷേപം കെഎസ്ഡബ്ല്യുസിയുടെ പെൻഷൻ നിലനിൽക്കെയാണ് കോടതി ഉത്തരവ് ലംഘിച്ച് അർഹമായ പെൻഷൻ തടഞ്ഞു വച്ചിരിക്കുന്നത്.