മാങ്ങ പ്രേമികളെ സൂക്ഷിച്ചോ... മാങ്ങ അധികം കഴിച്ചാൽ പണിയാകും, മുന്നറിയിപ്പ്! കാരണം?
തിരുവന്തപുരം: വരാൻ പോകുന്നത് മാമ്പഴക്കാലമാണ്. എല്ലാവർക്കും പ്രിയപ്പെട്ട പഴവുമാണ് മാമ്പഴം. എന്നാൽ ഇഷ്ടമാണെന്ന് കരുതി അധികെ മാങ്ങ കBfക്കാൻ നിക്കേണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. വരുന്ന മാമ്പഴക്കാലത്ത് ഇതരസംസ്ഥാനങ്ങളില്‍നിന്നെത്തുന്ന മാമ്പഴങ്ങളില്‍ ഹോര്‍മോണ്‍ സാന്നിധ്യം അധികമായിരിക്കുമെന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷാവകുപ്പിന് മുന്നറിയിപ്പ് ലഭിച്ചു. തമിഴ്നാട് ആന്ധ്ര ഭക്ഷ്യ സുരക്ഷ വിഭാഗങ്ങളിൽ നിന്നാണ് മുന്നറിയിപ്പ് വന്നിരിക്കുന്നത്.
പ്ലാന്റ് ഗ്രോത്ത് റെഗുലേറ്റര്‍ (പി.ജി.ആര്‍.) ഇനങ്ങളില്‍പ്പെടുന്ന ഹോര്‍മോണുകള്‍ തളിച്ച് പഴുപ്പിച്ച മാന്പഴമാണ് വിപണിയിലെത്തുകയെന്നാണ് മുന്നറിയിപ്പ് വന്നിരിക്കുന്നത്. ചെടികള്‍ക്ക് സമ്പൂര്‍ണ വളര്‍ച്ച എത്തുന്നതിനും ഫലവര്‍ഗങ്ങളുടെ ഉത്പാദനശേഷി വര്‍ധിപ്പിക്കുന്നതിനുമാണ് പഴത്തോട്ടങ്ങളില്‍ കൃത്രിമമായി ഉണ്ടാക്കിയ പ്ലാന്റ് ഗ്രോത്ത് റെഗുലേറ്റർ ഹോർമോൺ ഉപയോഗിക്കുന്നത്. ഇത്തരം ഹോര്‍മോണുകളുടെ ലായനികളില്‍ പച്ചമാങ്ങ മുക്കിയും ലായനി സ്‌പ്രേ ചെയ്തുമാണ് പഴുപ്പിക്കുന്നത്. ഇത്തരത്തിലുള്ള മാങ്ങ കഴിച്ചാൽ ആരോഗ്യത്തിന് ഹാനീകരമാണ്.
ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ
ഹോര്‍മോണുകള്‍ നേരിട്ട് തളിച്ച് പഴുപ്പിക്കുന്ന മാമ്പഴങ്ങള്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഓക്‌സിന്‍, ഗിബറലിന്‍, എഥിലീന്‍, സൈറ്റോകൈനിന്‍ എന്നിങ്ങനെയുള്ള പ്ലാന്റ് ഗ്രോത്ത് റെഗുലേറ്റര്‍ ഹോര്‍മോണുകളാണ് മാങ്ങ പഴുപ്പിക്കുന്നതിന് ഉപയോഗിക്കുന്നത്.
ജനിതക തകരാർ
ഗര്‍ഭാവസ്ഥയില്‍ ജനിതക തകരാറുകള്‍, കാഴ്ചശക്തികുറയല്‍, അമിത ക്ഷീണം തുടങ്ങിയവ ഉണ്ടാക്കുന്നവയാണ് പ്ലാന്റ് ഗ്രോത്ത് ഹോര്‍മോണുകളില്‍ ഭൂരിഭാഗവുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. തമിഴ്‌നാട്ടില്‍നിന്നും ആന്ധ്രയില്‍നിന്നുമാണ് കേരളത്തില്‍ പ്രധാനമായും മാമ്പഴം എത്തുന്നത്. ഇവിടങ്ങളിലെ മാമ്പഴ മൊത്തവിപണന കേന്ദ്രങ്ങളില്‍ പലയിടത്തും ഈ രീതിയില്‍ പച്ചമാങ്ങ പഴുപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്ന് ഭക്ഷ്യ സുരക്ഷ വിഭാഗങ്ങൾ പറയുന്നു.
മുന്നറിയിപ്പ്
തമിഴ്‌നാട്ടിലും ആന്ധ്രയിലും ഇപ്പോള്‍ വിപണിയിലുള്ള മാമ്പഴങ്ങളില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന കാല്‍സ്യം കാര്‍ബൈഡ്, എത്തറാല്‍ എന്നീ രാസവസ്തുക്കളുടെ അംശങ്ങളുണ്ട്. അവിടങ്ങളിലെ മാമ്പഴ മൊത്തവിപണന കേന്ദ്രങ്ങളില്‍ പരിശോധന നടക്കുന്നുണ്ടെന്നും സംസ്ഥാന ഭക്ഷ്യസുരക്ഷാവകുപ്പിനെ അറിയിച്ചിട്ടുണ്ട്.
കാസർകോട് പിടികൂടിയിരുന്നു
അതേസമയം കഴിഞ്ഞ മാർച്ചിൽ കാസര്‍കോട്ടെ പൈക്കയില്‍ കാല്‍സ്യം കാര്‍ബൈഡ് ഉപയോഗിച്ച് മാങ്ങ കൃത്രിമമായി പഴുപ്പിക്കുന്ന കേന്ദ്രത്തില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തിയിരുന്നു. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന രീതിയില്‍ കൃത്രിമമായി പഴുപ്പിക്കാന്‍ വച്ചിരുന്ന 80 പെട്ടി മാങ്ങയായിരുന്നു ഫുഡ് സേഫ്റ്റി വിഭാഗം അന്ന് പിടികൂടിയത്. ദുര്‍ഗന്ധം രൂക്ഷമായതിനാല്‍ അയല്‍വാസികളാണ് ഭക്ഷ്യസുരക്ഷവിഭാഗത്തിന് പരാതി നല്‍കിയത്. സ്ഥലത്തെത്തിയ ഭക്ഷ്യസുരക്ഷ വിഭാഗം അധികൃതര്‍ മാമ്പഴങ്ങള്‍ പിടികൂടുകയായിരുന്നു.
പിന്നിൽ ലോബികൾ
സീസണാവുന്നതോടെ കര്‍ണ്ണാടകയില്‍ നിന്ന് വിലകുറഞ്ഞ മാങ്ങകള്‍ വാങ്ങി കാല്‍സ്യം കാര്‍ബൈ!ഡ് കലര്‍ത്തി പഴുപ്പിച്ച് വലിയ വിലക്ക് വില്‍ക്കുന്ന വന്‍ സംഘം തന്നെ കാസര്‍കോഡ് പ്രവര്‍ത്തിക്കുന്നുണ്ട്. കാസര്‍കോടും കണ്ണൂരുമടക്കമുള്ള വടക്കന്‍ ജില്ലകളിലാണ് സംഘം ഇത്തരത്തിലുള്ള മാങ്ങകള്‍ കൂടുതലായി വില്‍ക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.