പൃഥ്വിരാജിനെ മുളയിലേ നുള്ളിക്കളയാൻ ശ്രമിച്ചു, പിന്നിൽ ദിലീപായിരുന്നോ? മല്ലിക സുകുമാരൻ പറയുന്നു
തിലകന്‍ അടക്കമുളള മഹാനടന്മാരെ സിനിമയില്‍ നിന്നും വിലക്കി വിവാദത്തിലായിട്ടുണ്ട് താരസംഘടനയായ അമ്മ. നടന്‍ പൃഥ്വിരാജും സിനിമാ ജീവിതത്തിന്റെ തുടക്കത്തില്‍ ഈ വിലക്കിന് ഇരയായിട്ടുണ്ട്. സംഘടന വിലക്കിയ വിനയന്റെ സിനിമയില്‍ അഭിനയിക്കാന്‍ കരാര്‍ ഒപ്പിട്ടതും അഭിനയിച്ചതുമായിരുന്നു കാരണം.
എന്നാല്‍ അന്ന് വിലക്കിയ പൃഥ്വിരാജ് ഇന്ന് മലയാള സിനിമയുടെ ഉമ്മറത്ത് കസേരയിട്ട് ഇരിക്കുന്നു. പൃഥ്വിരാജിന് എതിരെ നീക്കം നടത്തിയത് നടന്‍ ദിലീപ് ആണെന്നുളള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അന്ന് എന്താണ് സംഭവിച്ചത് എന്ന് തുറന്ന് പറയുകയാണ് നടിയും പൃഥ്വിരാജിന്റെ അമ്മയുമായ മല്ലിക സുകുമാരന്‍. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മല്ലിക സുകുമാരന്റെ പ്രതികരണം.
സിനിമാ ലോകത്തെ അമ്പരപ്പിച്ച ആ സർപ്രൈസ്, ദിലീപിനും കാവ്യയ്ക്കും സ്പെഷ്യൽ ഡേ- ചിത്രങ്ങൾ
മല്ലിക സുകുമാരന്റെ വാക്കുകള്‍ ഇങ്ങനെ: '' പൃഥ്വിരാജിനെ സിനിമയില്‍ നിന്നും പുറത്താക്കിയത് പ്ലാന്‍ഡ് ആയിരുന്നു. പൃഥ്വിരാജ് അതിനൊന്നും അര്‍ഹനായിരുന്നില്ല. അത് വേണ്ടായിരുന്നു എന്ന് ധരിക്കുന്നവരാണ് അമ്മയിലെ മുതിര്‍ന്ന താരങ്ങള്‍. അന്ന് ആ സംഭവങ്ങള്‍ നടക്കുമ്പോള്‍ തന്നോട് നേരിട്ട് പറഞ്ഞിട്ടുളള രണ്ട് വ്യക്തികളാണ് മോഹന്‍ലാലും മമ്മൂട്ടിയും. അത് താന്‍ തന്റെ ജീവിതത്തില്‍ മറക്കില്ല''
അവിടെ നിന്നും പോന്ന രാജുവിനെ വിളിച്ചേ എന്ന് പറഞ്ഞത് മമ്മൂട്ടിയാണ്. ചുമ്മാ ഇവിടെ കുറച്ച് പേര്‍ വാശി മൂത്ത് നില്‍ക്കുകയാണ് എന്നും അവന്‍ വന്ന് ഖേദമുണ്ടെന്ന് പറഞ്ഞ് പൊക്കോട്ടെ എന്ന് മമ്മൂട്ടി പറഞ്ഞു. അത് തന്നെ ഒരു തീര്‍പ്പാക്കണം എന്ന് വിചാരിച്ച വ്യക്തിയാണ് മമ്മൂട്ടി.. മോഹന്‍ലാല്‍ ഓപ്പണായി കിടന്ന് ബഹളം ഉണ്ടാക്കാനൊന്നും പോകാത്തതാണ്. എന്നാലും പറഞ്ഞു, എന്തിനാണ് ഇതൊക്കെ എന്ന്.
നടി അപ്‌സര രത്‌നാകരനും സംവിധായകന്‍ ആല്‍ബി ഫ്രാന്‍സിസും വിവാഹിതരായി, ചിത്രങ്ങള്‍ കാണാം
ചേച്ചി ഇതൊന്നും കാര്യമാക്കേണ്ട എന്നും ഒക്കെ കേട്ട് മൂളിക്കോണ്ടിരുന്നാ മതിയെന്നും ലാലു പറഞ്ഞു.. ആ ഒരു തരത്തില്‍ സംസാരിച്ച രണ്ട് പേര്‍ ഇവരാണ്. പക്ഷേ നമുക്ക് വേണ്ടി സംസാരിക്കും എന്ന് നമ്മള്‍ പ്രതീക്ഷിച്ച രണ്ട് പേര്‍ സംസാരിച്ചില്ല. അക്കാര്യത്തില്‍ ഇന്നും തനിക്ക് വിഷമം ഉണ്ട്. താനത് നേരിട്ട് പറഞ്ഞിട്ടുണ്ട്. തന്റെ കുഞ്ഞിന് നേരെ കൈ പൊക്കി മുദ്രാവാക്യം വിളിച്ചു എന്നതല്ല വിഷമം.
അവര്‍ മുദ്രാവാക്യം വിളിച്ചാലൊന്നും തീരുന്ന ആളല്ല പൃഥ്വിരാജ്. അവരിലൊരാള്‍ ഗണേഷ് കുമാറാണ്. മോനേ എന്നല്ലാതെ ഞാന്‍ ഗണേഷിനെ വിളിച്ചിട്ടില്ല. ഇന്ന് ഗണേഷിന് മനസ്സിലായിട്ടുണ്ട് അതിനകത്ത് തെറ്റുണ്ട് എന്ന്. പക്ഷേ അന്ന് മനസ്സിലായിരുന്നില്ല. കാള പെറ്റു എന്ന് കേട്ടപ്പോള്‍ തന്നെ കയറെടുക്കാന്‍ പോകരുത്. അത് അമ്മ സംഘടനയായാലും രാഷ്ട്രീയ സംഘടനയായാലും സാംസ്‌ക്കാരിക സംഘടന ആയാലും ശരി.
കാള പെറ്റു എന്ന് കേട്ട ഉടന്‍, ഒരു കയറിങ്ങ് എടുത്തേടാ എന്ന് പറയുന്നത് പോലെ ആയിരുന്നു അന്നത്തെ കാര്യങ്ങള്‍. പൃഥ്വിരാജ് അന്ന് ആരും ആയിട്ടില്ല. വലിയ താരം ആയിരുന്നുവെങ്കില്‍ അവനെ ഒന്ന് വഹിച്ച് കളയാം എന്ന് കരുതി പ്രശ്‌നം തുടങ്ങാം. പക്ഷേ അതൊന്നും അന്ന് ആയിട്ടില്ല പൃഥ്വി. അവന്‍ പറഞ്ഞത്, അമ്മേ ഓസ്‌ട്രേലിയയില്‍ പോയാല്‍ തനിക്ക് അന്തസ്സായിട്ട് ഒരു ജോലി കിട്ടും. പഠിക്കാന്‍ അവന്‍ മിടുക്കനായിരുന്നു..
പൃഥ്വിരാജിനെ മുളയിലേ നുള്ളിക്കളയാനുളള ഒരു ശ്രമം നടന്നിരുന്നു. ഒന്ന് രണ്ട് പേര്‍ അതിന് പിന്നിലുണ്ടായിരുന്നു. ആവശ്യമില്ലാതെ ദിലീപിന്റെ പേര് പറഞ്ഞിട്ടുണ്ടായിരുന്നു.. ദിലീപ് പൃഥ്വിരാജിന്റെ നേര്‍ക്ക് പരസ്യമായി എന്തെങ്കിലും ചെയ്തതായി താന്‍ കണ്ടിട്ടില്ല. രഹസ്യമായി എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്ന് തനിക്ക് അന്വേഷിക്കേണ്ട കാര്യവുമില്ല. രഹസ്യമായിട്ടാണെങ്കില്‍ ഒരുപാട് പേര്‍ ചെയ്ത് കാണണം.
പരസ്യമായി രാജുവിനെ എതിര്‍ക്കണം എന്ന് ഒരു സംഘം തീരുമാനിച്ചു. ഇതൊക്കെ ആര്‍ക്ക് മനസ്സിലായില്ലെങ്കിലും മല്ലിക ചേച്ചിക്ക് മനസ്സിലാകും എന്ന് അവരും കൂടെ വിചാരിക്കണമായിരുന്നു. എന്തിനാണ് അവനോട് ഇത്ര ദേഷ്യമെന്നും അവന്‍ അത്ര വലിയ താരമൊന്നും അല്ലല്ലോ എന്നും തോന്നിയിരുന്നു. അന്ന് ഒരു കരാറില്‍ ഒപ്പിട്ടതിനായിരുന്നു പ്രശ്‌നം. ഇന്ന് ഒപ്പിടാതെ അഭിനയിക്കാനാവില്ല.
അമ്മയുടെ മീറ്റിംഗ് നടന്നപ്പോള്‍ രാജു അകത്തേക്ക് വന്ന് പറഞ്ഞു, തനിക്ക് ഒരു വ്യക്തമായ അഭിപ്രായം ഉണ്ട്. പക്ഷേ തന്നെ മമ്മൂക്കയുടെ വീട്ടിലേക്ക് ഒരു മീറ്റിംഗിന് വിളിച്ചിരിക്കുകയാണ്. അവിടെ ചെന്ന് സീനിയേഴ്‌സ് എല്ലാവരും കൂടി ചേര്‍ന്ന് എടുക്കുന്ന തീരുമാനം തനിക്ക് കൂടി സ്വീകാര്യമാണെങ്കില്‍ സന്തോഷം. അല്ലെങ്കില്‍ താനത് ഇവിടെ വന്ന് പറയും എന്ന് പറഞ്ഞു. ആ പറഞ്ഞതില്‍ എന്താണ് തെറ്റ്. അതിനെ വേറൊരു തരത്തില്‍ വ്യാഖ്യാനിച്ചു.
മോനോട് താന്‍ പറഞ്ഞു, ചുമ്മാതിരിക്ക് ആരോടും ഒന്നും പറയണ്ട. അവനും പറഞ്ഞു അമ്മയും ഒന്നും പറയാന്‍ നില്‍ക്കണ്ട. ഇവര്‍ തിരിച്ച് പറയുന്ന ഒരു കാലം വരുമെന്നും അത് കണ്ടിട്ടേ അമ്മ ചാവത്തുളളൂ എന്നും പറഞ്ഞു. പറയേണ്ട കാര്യങ്ങള്‍ പറയുകയും പ്രതികരിക്കുകയും ചെയ്യുന്ന ആളാണ് എന്ന് പറയിപ്പിക്കുമെന്നും അത് കണ്ടിട്ടേ അമ്മ ഈ ഭൂമിയില്‍ നിന്ന് പോവുകയുളളൂ എന്നും താന്‍ പറഞ്ഞു.
ആവശ്യമില്ലാത്ത ഒരു പ്രധാന്യം പൃഥ്വിരാജിന് അന്ന് കൊടുത്തത് അവരാണ്. മിണ്ടാതിരുന്നിരുന്നുവെങ്കില്‍ തേയ്ച്ച് മായ്ച്ച് പോയേനെ. ഇതൊന്നും കണ്ട് വിഷമിക്കേണ്ട എന്നും ഈ വിരട്ടല്‍ കൊണ്ടൊന്നും ഒരു ചുക്കും സംഭവിക്കില്ലെന്നും സിനിമയില്‍ വലിയ ആളാകുമെന്നും താന്‍ അവനോട് പറഞ്ഞു. അതൊക്കെ മോളിലുളളവര്‍ തീരുമാനിക്കും. ആത്മാര്‍ത്ഥമായി ജോലിയെ സ്‌നേഹിക്കുന്നവനാണ്. കാരണമില്ലാതെ ഒരാളെ സംഘം ചേര്‍ന്ന് ആക്രമിക്കാന്‍ വരുന്നതിന്റെ ഉദ്ദേശം ഇന്നും മനസ്സിലായിട്ടില്ല.
Recommended Video
എന്തായിരുന്നു പ്രശ്‌നം കരാറില്‍ ഒപ്പിട്ടതാണോ അതോ സിനിമയില്‍ അഭിനയിച്ചതാണോ. തന്റെ മുന്നില്‍ നിന്നാണ് ഇന്നസെന്റിനെ വിളിച്ച് പറഞ്ഞത്, മൂന്ന് മാസമായെന്നും അഭിനയിച്ചില്ലെങ്കില്‍ അവര്‍ കേസ് കൊടുക്കുമെന്നും. ഇന്നസെന്റ് പറഞ്ഞു, വിഷമിക്കേണ്ട ഉടനെ പരിഹാരമുണ്ടാക്കാം എന്ന്. അദ്ദേഹം ബഹളമൊന്നും കാണിച്ചില്ല. അമ്മയുടെ ജനറല്‍ ബോഡി ആളാകാനുളള വേദിയാണ്. പൃഥ്വിരാജിനെ പോലെ ഇന്നലെ വന്ന ഒരു നടന്റെ നേരെ എന്തിനായിരുന്നു ഈ പ്രശ്‌നം. മമ്മൂട്ടി രണ്ട് കൊല്ലം മുന്‍പ് പറഞ്ഞിരുന്നു, തുടക്ക കാലത്തെ പ്രശ്‌നങ്ങള്‍ വേണ്ടായിരുന്നു എന്ന്. കുറച്ച് കൂടെ ആകാമായിരുന്നു എന്ന് തോന്നുന്നവരും ഉണ്ട്..