പകര്‍ച്ച വ്യാധി ഭീഷണിക്കിടയിലും കുറ്റ്യാടിപ്പുഴയില്‍ ചാക്കില്‍ കെട്ടി തള്ളിയ അറവ് മാലിന്യത്തില്‍ നിന്നും പഴുവരിക്കുന്നു
കുറ്റ്യാടി:മന്ത് ഉള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികള്‍ കുറ്റിയടി മേഖലയില്‍ പടരുന്ന സാഹചര്യത്തിലും, കുറ്റിയടിപ്പുഴയില്‍ ചാക്കില്‍ കെട്ടി തള്ളിയ അറവ് മാലിന്യത്തില്‍ നിന്നും പുഴുവരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നു. അറവ് മാലിന്യത്തില്‍ നിന്നും പുറത്ത് വരുന്ന കോടിക്കണക്കിന് പുഴുക്കള്‍ പുഴവെള്ളത്തില്‍ നീന്തിതുടിക്കുകയാണ്. മാലിന്യം തള്ളിയ സ്ഥലത്ത് നിന്നും പത്ത് വാര അകലെയാണ് കുറ്റ്യാടിയടക്കം ഏഴോളം പഞ്ചായത്തുകളിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള വെള്ളം ശേഖരിക്കുന്ന കിണര്‍ ഉള്ളത്. രാത്രിയും പുലര്‍ച്ചെയുമാണ് സാമൂഹ്യ വിരുദ്ധര്‍ അറവ് മാലിന്യം ചാക്കില്‍ കെട്ടി പുഴയില്‍ തള്ളുന്നത്.
ഇവിടെ നിന്നു ശേഖരിക്കുന്ന വെള്ളമാണ് കുറ്റ്യാടിയുള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ മിക്കവാറും ഹോട്ടലുകൡും കൂള്‍ബാറുകളിലും കുടി വെള്ളമായി ഉപയോഗിക്കുന്നത്. പുഴയോരത്തെ കെട്ടിടങ്ങളില്‍ നിന്നുള്ള മലിന ജലവും മറ്റും പുഴയിലേക്ക് തള്ളുന്നതായി നാട്ടുകാര്‍ പറയുന്നു.ഈ കെട്ടിടങ്ങളില്‍ മിക്കതിലും താമസിക്കുന്നത് ഇതര സംസ്ഥാന തൊഴിലാളികളാണ് .രൂക്ഷമായ ദുര്‍ഗന്ധം കാരണം പുഴയോരത്ത് കൂടെ നടക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്.
ചെറുപുഴ മുതല്‍ വലിയ പാലം വരെയുള്ള കുറ്റ്യാടിപ്പുഴയുടെ ഇരു വശങ്ങളിലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ യാതൊരു നിയന്ത്രണവുമില്ലാതെ തള്ളിയ നിലയിലാണ്.ഇവയൊക്കെ പല ഘട്ടങ്ങളിലായി പുഴയിലേക്കാണ് ഊര്‍ന്നിര്‍ങ്ങുന്നത്.ഇതിന് പുറമെ മാര്‍ക്കറ്റ് പരിസരങ്ങളിലും പുഴയോരത്തും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുന്നതും പതിവാണ്. വേനല്‍ കനത്ത് തുടങ്ങിയതോടെ പുഴയിലെ ജല നിരപ്പ് വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്.
മാലിന്യം കലര്‍ന്ന വെള്ളം ഉപയോഗിക്കുന്നത് ഗുരുതമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ലക്ഷക്കണക്കിന് ജനങ്ങള്‍ ഉപയോഗിക്കുന്ന കുറ്റ്യാടിപ്പുഴയിലെ വെള്ളം മലിനപ്പെടുത്തുന്നവര്‍ക്കെതിരെ യാതൊരു നടപടിയും എടുക്കാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ തയ്യാറാവുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.ഇതര സംസ്ഥാന തൊവിലാളികളും, നാട്ടുകാരുമുള്‍പ്പെടെ നിരവധിയാളുകള്‍ ദിവസേന അലക്കാനും കുളിക്കാനും കുടിവെള്ളത്തിനായും ആശ്രയിക്കുന്ന കുറ്റ്യാടിപ്പുഴയെ മലിനമാക്കുന്ന സാമൂഹ്യ വിരൂദ്ധര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ആരോഗ്യവകുപ്പും ബന്ധപ്പെട്ട മറ്റ് അധികൃതരും തയ്യാറാവാണമെന്നാണ് നാട്ടുകാരുടെ ആവശ്യം.