ആളിയാറിൽ നിന്ന് ചിറ്റൂർപ്പുഴയിലേക്കുള്ള ജലവിതരണം ഇന്ന് ആരംഭിക്കും
പാലക്കാട്: ആളിയാറിൽ നിന്ന് ചിറ്റൂർപ്പുഴയിലേക്കുള്ള ജലവിതരണം ഇന്ന് ആരംഭിക്കും. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ ആളിയാർ പുഴയിൽ നേരിയ തോതിൽ നീരൊഴുക്ക് ആരംഭിച്ചിട്ടുണ്ട്. ഇതുവഴി സെക്കൻഡിൽ 30 ഘനഅടി തോതിൽ ജലം ചിറ്റൂർപ്പുഴയിലേക്ക് എത്തുന്നുണ്ട്. പഴയതുപോലെ ജലവിതരണം പുനരാരംഭിക്കാൻ കേരളം തമിഴ്നാടിനു കത്തു നൽകി.
ആളിയാർ ഡാമിൽ നിന്ന് ആളിയാർ പുഴ വഴിയാണ് ചിറ്റൂർപ്പുഴയിലേക്ക് ജലം എത്തിക്കുന്നത്. പുഴ പറ്റെ വരണ്ടു കിടക്കുമ്പോൾ ഡാമിൽ നിന്നു വെള്ളം തുറന്നാൽ ചിറ്റൂർപ്പുഴയിലെത്താൻ ദിവസങ്ങളെടുക്കും പുറമെ കൂടിയ അളവിൽ ജലം തുറന്നുവിടുകയും വേണം. ഈ അവസ്ഥ ഒഴിവാക്കാനാണ് മഴയുടെ ആനുകൂല്യം കൂടി മുതലെടുത്ത് ആളിയാറിൽ നിന്നു ജലം തുറക്കാൻ കേരളം ആവശ്യപ്പെട്ടിട്ടുള്ളത്. ഇന്നു മുതൽ ജലം എത്തിത്തുടങ്ങും.
ആളിയാർ അണക്കെട്ടിൽ നിലവിൽ ഉപയോഗിക്കാവുന്ന വിധത്തിൽ 100 ദശലക്ഷം ഘനഅടി ജലം ഉണ്ട്. പറമ്പിക്കുളത്തു നിന്ന് സെക്കൻഡിൽ 250 ഘനഅടി തോതിലാണ് ജലം ആളിയാറിലേക്ക് എത്തുന്നുന്നത്. ചിറ്റൂർപ്പുഴയിലേക്കു ലഭിക്കുന്ന ജലം വേനലിലേക്കുള്ള കരുതലായി ശേഖരിക്കാനും കേരളം നടപടി തുടങ്ങി. ജലവിതരണം തുടങ്ങി ആദ്യ 15 ദിവസം സെക്കൻഡിൽ 200 ഘനഅടി തോതിൽ ജലം ലഭ്യമാക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടിട്ടുള്ളത്. പിന്നീട് ജൂൺ 30 വരെ കുടിവെള്ള ആവശ്യത്തിനായി 100 ഘനഅടി തോതിലും വെള്ളം ആവശ്യപ്പെട്ടിട്ടുണ്ട്.