ജലനിരപ്പ് 136 അടി കവിഞ്ഞു; മുല്ലപ്പെരിയാറില്‍ ആദ്യ മുന്നറിയിപ്പ് പ്രഖ്യാപിച്ചു, ശക്തമായ മഴ തുടരുന്നു
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആദ്യ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ജലനിരപ്പ് 136 അടിയായി ഉയര്‍ന്നതിന് പിന്നാലെയാണ് അദ്യ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി ജില്ലാ ഭരണകൂടം പുറത്ത് വിട്ട കണക്ക് പ്രകാരം വൈകീട്ട് 7 മണിക്കി 136.2 അടിയാണ് മുല്ലപ്പെരിയാറിലെ നിലവിലെ ജലനിരപ്പ്. . മഴ കനത്തതോടെ വൃഷ്ടി പ്രദേശങ്ങളില്‍ നിന്നും അണക്കെട്ടിലേക്കുള്ള നീരൊഴുക്കും വര്‍ധിച്ചിട്ടുണ്ട്. ഇന്നലെ മുതല്‍ മേഖലയില്‍ മഴ ലഭിക്കുന്നുണ്ട്. വെള്ളി രാവിലെ ആറ് വരെ അണക്കെട്ട് പ്രദേശത്ത് 28 മില്ലിമീറ്ററും തേക്കടിയിൽ 6.8 മില്ലിമീറ്ററും മഴപെയ്തു. ഓരോ സെക്കൻഡിലും ശരാശരി 3805.46 ഘനഅടി വീതം വെള്ളം ഒഴുകിയെത്തിയെന്നാണ് കണക്കാക്കുന്നത്. തമിഴ്നാട് ഓരോ സെക്കൻഡിലും 1963.46 ഘനയടി വീതം വെള്ളം കൊണ്ടുപോയിട്ടുണ്ട്.
Recommended Video
ദിലീപ് സിനിമാ ലൊക്കേഷനില്‍ ജോജുവിന് പിറന്നാള്‍ ആഘോഷം: വൈറലായി ചിത്രങ്ങള്‍
142 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. വർഷത്തിൽ 2 തവണ ഇത്രയും വെള്ളം സംഭരിക്കാൻ കേന്ദ്ര ജലകമ്മിഷൻ അംഗീകരിച്ച ജലപരിധി പ്രകാരം തമിഴ്നാടിനു സാധിക്കും. അതിനാല്‍ തന്നെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയില്‍ എത്തിയതിന് ശേഷം മാത്രമേ തുറന്ന് വിടാന്‍ സാധ്യതയുള്ളു. ജലനിരപ്പ് 138 ല്‍ എത്തിയാലാണ് രണ്ടാമത്തെ മുന്നറിയിപ്പ് നല്‍കുക. 140,141 അടികളില്‍ തുടര്‍ന്നുള്ള അറിയിപ്പുകള്‍ നല്‍കി 142 ല്‍ എത്തുമ്പോള്‍ ഷട്ടറുകള്‍ തുറക്കും. ജലനിരപ്പ് 136ൽ എത്തുമ്പോൾ മുതൽ നിയന്ത്രിത തോതിൽ വെള്ളം തുറന്നുവിട്ട് ജലനിരപ്പ് നിയന്ത്രിക്കണമെന്ന് കേരളം തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനോട് തമിഴ്നാട് സര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചിട്ടില്ല. 2018 ലെ പ്രളയകാലത്തായിരുന്നു ഇതിന് മുന്‍പ് ഷട്ടറുകള്‍ തുറന്നത്.
അതേസമയം, കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലകളിലും ഇടുക്കി ജില്ലയിലെ ചിലയിടങ്ങളിലും പത്തനംതിട്ടയുടെ മലയോരമേഖലകളിലും കനത്ത മഴ തുടരുകയാണ്. പത്തനംതിട്ടയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് എരുമേലി, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, 26-ാം മൈല്‍ എന്നീ പ്രദേശങ്ങളില്‍ വെള്ളം കയറി. കാഞ്ഞിരപ്പള്ളി ടൗണിലും ജലനിരപ്പ് ഉയരുകയാണ്. ഇതേ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി-മണ്ണാര്‍ക്കയം റോഡിലെ കടകളില്‍ നിന്നും വ്യാപരികള്‍ സാധനങ്ങല്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിത്തുടങ്ങി.
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലയില്‍ ജില്ലയിലെ മുഴുവന്‍ റവന്യൂ ഓഫീസുകളും തുറന്നു പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. നാളെ ഞായറാഴ്ച പൊതു അവധിയാണെങ്കിലും ജില്ലയിലെ മുഴുവന്‍ റവന്യൂ ജീവനക്കാര്‍ക്കും പ്രവര്‍ത്തിദിനമായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചത്. 'കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ ഇരുപത്തിമൂന്നാം തീയതി അതി ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ ഇടുക്കി ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതാണ്. അതിനാല്‍ നിലവില്‍ ജില്ലയില്‍ തീവ്ര മഴ ഉണ്ടായാലുണ്ടാകാവുന്ന അപകട സാഹചര്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് നാളെ ജില്ലയിലെ മുഴുവന്‍ ഓഫീസുകളും തുറന്ന് പ്രവര്‍ത്തിക്കും.'-കളക്ടര്‍ അറിയിച്ചു.
കൂടുതല്‍ വായനക്ക് ക്ലിക്ക് ചെയ്യു: എസ് എഫ് ഐ കിണറ്റിലെ തവളയാകരുത്: ബംഗാളിലെ അവസ്ഥ സാനുവിനോട് ചോദിക്കണം; എ ഐ എസ് എഫ്
ജീവനക്കാര്‍ അലര്‍ട്ടുകള്‍ പിന്‍വലിക്കുന്നതുവരെ നിര്‍ബന്ധമായും ഡ്യൂട്ടിക്ക് ഹാജരാകണം. മെഡിക്കല്‍ ഇതര ആവശ്യങ്ങള്‍ക്കായി ജീവനക്കാര്‍ക്ക് ഈ ദിവസങ്ങളില്‍ ലീവ് അനുവദിക്കാന്‍ പാടില്ല. അടിയന്തരഘട്ടങ്ങളില്‍ അവരവരുടെ റവന്യൂ അധികാരപരിധിയില്‍ വരുന്ന ഓഫീസുകളിലെ ജീവനക്കാരെ വിന്യസിച്ച് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ബന്ധപ്പെട്ട സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് തഹസില്‍ദാര്‍മാര്‍ എന്നിവരെ ചുമതലപ്പെടുത്തിയതായും ജില്ലാ കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.
ക്യാമ്പസുകള്‍ 25 ന് തുറക്കുന്നു; ഒന്നാം വർഷ പിജി, രണ്ടാം വര്‍ഷ ബിരുദ ക്ലാസുകള്‍ ആരംഭിക്കും