ഷൊർണൂരിൽ കുടിവെള്ള ക്ഷാമം രൂക്ഷം, വ്യാപാരികൾക്കും സ്ഥാപനങ്ങൾക്കും വെള്ളമില്ല
പാലക്കാട്: ഏപ്രില്‍ തുടങ്ങുമ്പോള്‍ത്തന്നെ കുടിവെള്ളം കിട്ടാക്കനിയാണ് ഷൊര്‍ണൂരില്‍. കുടിവെള്ളമില്ലാതെ നാലുദിവസമായി ഷൊര്‍ണൂരിലെ വ്യാപാരികളും സ്ഥാപനങ്ങളിലുള്ളവരും നെട്ടോട്ടമോടുകയാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലുള്ളവര്‍ കുടിക്കാനുള്ള വെള്ളം വീട്ടില്‍നിന്നെത്തിക്കുമെങ്കിലും മറ്റാവശ്യങ്ങള്‍ക്ക് വെള്ളമുള്ള സ്ഥലം തേടിപ്പോകേണ്ടിവരുന്നു. ടൗണില്‍ കടകളില്‍ വെള്ളമില്ലാത്തതിനാല്‍ പണം നല്‍കിയാണ് പല സ്ഥാപനങ്ങളും വെള്ളമെത്തിക്കുന്നത്.
500 ലിറ്റര്‍ വെള്ളം എത്തിക്കുന്നതിന് 500 രൂപയാണ് ഈടാക്കുന്നതെന്ന് വ്യാപാരികള്‍ പറഞ്ഞു. കൂള്‍ ബാറുകളും ഹോട്ടലുകളുമാണ് കൂടുതല്‍ പ്രയാസമനുഭവിക്കുന്നത്. ഭാരതപ്പുഴയില്‍ പുതിയ തടയണ വന്നതോടെ ആവശ്യത്തിന് വെള്ളമുണ്ടെങ്കിലും വിതരണശൃംഖലയുടെ പ്രശ്‌നമാണ് തടസ്സമെന്ന് ജല അതോറിറ്റി അധികൃതര്‍ പറഞ്ഞു. ഓരോ വര്‍ഷവും കുടിവെള്ളപ്രശ്‌നം രൂക്ഷമായി വരുമ്പോഴും അടുത്തവര്‍ഷം പ്രശ്‌നപരിഹാരം കാണുമെന്നായിരുന്നു പ്രതീക്ഷ.പോസ്റ്റോഫീസ് റോഡ് വഴി മുണ്ടായയില്‍നിന്നാണ് ടൗണിലേക്കുള്ള വെള്ളമെത്തുന്നത്.
ഇവിടെ നൂറുകണക്കിന് വ്യാപാരസ്ഥാപനങ്ങളും ഹോട്ടലുകളുമുണ്ട്. ചെറുകിട വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വലിയ പണം മുടക്കി വെള്ളമെത്തിക്കാനുമാവില്ല. മാത്രമല്ല, എത്തിച്ചുനല്‍കുന്ന വെള്ളം ശുദ്ധമാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്താനും മാര്‍ഗമില്ല. വിതരണസംവിധാനത്തിന്റെ പ്രശ്‌നം ശാശ്വതമായി പരിഹരിച്ചാല്‍മാത്രമേ ഷൊര്‍ണൂരിലെ കുടിവെള്ളപ്രശ്‌നത്തിന് പരിഹാരമാകൂ. റോഡുപണിക്കിടെ പൈപ്പ് തകര്‍ന്നത് പ്രശ്‌നമായി റോഡ് അറ്റകുറ്റപ്പണി നടത്തുന്നതിനിടെ പൈപ്പുകള്‍ തകര്‍ന്നതുകാരണമാണ് കുടിവെള്ളവിതരണം മുടങ്ങിയതെന്ന് ജല അതോറിറ്റി അധികൃതര്‍ പറഞ്ഞു. പോസ്റ്റോഫീസ് റോഡ്, വാടാനാംകുറിശ്ശി റോഡ് എന്നിവിടങ്ങളിലെല്ലാം പൈപ്പുകള്‍ പൊട്ടി വെള്ളം പാഴാവുകയാണ്.