Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട്

ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസത്തിൽ ആരാണ് കേമനെന്ന പോരും മൂന്ന് മണ്ഡലത്തിലും സിറ്റിങ് എംഎൽഎമാർ തുടരങ്കത്തിനിറങ്ങിയതിന്റെ ഉശിരൻ പോരുമാണ് വയനാട്ടിൽ. പരമ്പരാഗതമായി യുഡിഎഫിനെ തുണക്കുന്ന വയനാട്ടിൽ 2021ൽ കൽപ്പറ്റയും ബത്തേരിയും യുഡിഎഫും മാനന്തവാടി എൽഡിഎഫ​ുമാണ് നേടിയത്. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ മൂന്ന് മണ്ഡലങ്ങളിലും ലഭിച്ച ഭൂരിപക്ഷവും തദ്ദേശ തെരഞ്ഞെടുപ്പിലെ മേൽക്കൈയുമാണ് യുഡിഎഫിന് ആത്മവിശ്വാസമേകുന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഭൂരിപക്ഷം കൽപറ്റയിൽ 58,090, ബത്തേരിയിൽ 54,263, മാനന്തവാടിയിൽ 32,056 എന്നിങ്ങനെയാണ്. കൽപറ്റയിലെ പത്ത് പഞ്ചായത്തുകളിൽ എട്ടിലും സുൽത്താൻ ബത്തേരിയിലെ ഏഴിൽ നാലിലും മാനന്തവാടിയിലെ ആറിൽ അഞ്ചിലും യുഡിഎഫ് ആണുള്ളത്. ആകെയുള്ള നാല് ബ്ലോക് പഞ്ചായത്തുകളും യുഡിഎഫ് പിടിച്ചെടുത്തു. കണക്കിന്റെ കരുത്ത് യുഡിഎഫിനൊപ്പമാണെങ്കിലും മൂന്നിടങ്ങളിലും പോര് കടുപ്പമാണ്.

election-1

ഉരുൾ ദുരന്തത്തിന്റെ അലയൊലികൾ ഇനിയും അടങ്ങിയിട്ടില്ലാത്ത സാഹചര്യത്തിലാണ് വയനാട് നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 2024 ജൂലൈ 30ലെ അതിഭീകരമായ ഉരു​ൾപൊട്ടൽ ദുരന്തത്തിലെ അതിജീവിതർക്ക് രണ്ട് കൊല്ലം തികയും മുമ്പേ പുനരധിവാസത്തിനുള്ള ടൗൺഷിപ്പ് ഉദ്ഘാടനം ചെയ്തതിന്റെ ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ദുരന്തബാധിതരായ പലരും പുനരധിവാസത്തിൽ നിന്നടക്കം പുറത്തായെന്ന മറുപ്രചാരണമാണ് യുഡിഎഫ് ഉയർത്തുന്നത്. ദുരന്തബാധിതർക്ക് കോൺഗ്രസ് വാഗ്ദാനം ചെയ്ത വീടുകൾ എവിടെയെന്ന മറുചോദ്യം എൽഡിഎഫ​ും ഉയർത്തുന്നു.

സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരിയിലെ നിക്ഷേപപ്രശ്നം ഇടതുപക്ഷത്തെ നന്നായി കിതപ്പിക്കുമ്പോൾ ഗ്രൂപ്പ് പോരിൽ നേതാക്കളുടെ ആത്മഹത്യവരെ ഉണ്ടായത് യുഡിഎഫിനെ പ്രതിസന്ധിയിലാക്കുന്നു. ബത്തേരിയിലും കൽപറ്റയിലും കാര്യമായ വികസന പദ്ധതികൾ വരാത്തത് ചൂണ്ടിക്കാട്ടിയും എൽഡിഎഫ് തിരിച്ചടിക്കുന്നു.

ഉരുൾദുരന്തമുണ്ടായ മേപ്പാടി പഞ്ചായത്ത് ഉൾപ്പെടുന്ന കൽപറ്റ മണ്ഡലം പാരമ്പര്യമായി യുഡിഎഫിനൊപ്പമാണ്. 2021ൽ ടി. സിദ്ദീഖിലൂടെയാണ് യുഡിഎഫ് മണ്ഡലം തിരിച്ചുപിടിച്ചത്. മണ്ഡലപരിധിയിലെ 10 പഞ്ചായത്തിൽ എട്ടും യുഡിഎഫിനൊപ്പം. എന്നാൽ, തദ്ദേശത്തിൽ കൽപറ്റ നഗരസഭ കൈവിട്ടതും ചില പഞ്ചായത്തുകളിൽ ഭരണം നഷ്ടപ്പെട്ടതും കണക്കിലെങ്കിലും തിരിച്ചടിയാണ്. ആർജെഡിയുടെ പി.കെ. അനിൽകുമാറാണ് എൽഡിഎഫ് സ്ഥാനാർഥി. തോട്ടം മേഖലയിൽ പരിചയവും തദ്ദേശ ഭരണപരിചയവുമുള്ള മുൻ കോൺഗ്രസ് നേതാവ് കൂടിയാണ് അനിൽകുമാർ. ബിജെപിയുടെ പ്രശാന്ത് മലവയൽ ആണ് എൻഡിഎക്കായി രംഗത്തുള്ളത്.

മണ്ഡലം നിലനിർത്തുകയെന്ന ഒറ്റ ലക്ഷ്യവുമായാണ് രണ്ടു ടേം നിബന്ധന ഒഴിവാക്കി മാനന്തവാടിയിൽ സിറ്റിങ് എംഎൽഎ മന്ത്രി ഒ.ആർ. കേളുവിനെ സിപിഎം വീണ്ടും ഇറക്കിയത്. 2016ൽ കേളു തിരിച്ചുപിടിച്ച മണ്ഡലം 2021ലും നിലനിർത്തി. 10 വർഷത്തെ വികസന പദ്ധതികൾ ഇടത് ഉയർത്തിക്കാട്ടുന്നുണ്ടെങ്കിലും മാനന്തവാടിയിലെ സർക്കാർ മെഡിക്കൽ കോളജിന്റെ ദുരവസ്ഥ തിരിഞ്ഞുകൊത്തും. തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രകടനവും ദയനീയമായിരുന്നു. ഇവിടുത്തെ ആറിൽ അഞ്ച് പഞ്ചായത്തുകളും യുഡിഎഫിനാപ്പമാണ്. പട്ടികവർഗ വികസന മന്ത്രിയായിട്ടും ഗോത്രനിവാസികളുടെ പുരോഗതിക്കായി കേളു പ്രവർത്തിച്ചില്ലെന്ന ആരോപണവും ശക്തമാണ്. ആദിവാസി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും തദ്ദേശ ജനപ്രതിനിധിയുമായ ഉഷാ വിജയനാണ് യുഡിഎഫ് സ്ഥാനാർഥി. എൻഡിഎ സ്ഥാനാർഥിയായി ബിജെപിയിലെ പി. ശ്യാംരാജും ഉണ്ട്.

സുൽത്താൻ ബത്തേരി മണ്ഡലം 1973ൽ രൂപവത്കരിച്ചശേഷം നടന്ന ഒമ്പത് തെരഞ്ഞെടുപ്പുകളിൽ ഏഴുതവണയും വിജയം യുഡിഎഫിനൊപ്പമാണ്. എന്നാൽ, അർബൻ ബാങ്ക് നിയമന കോഴ വിവാദം, ഡിസിസി ട്രഷറർ എൻ.എം. വിജയന്റെയും മകന്റെയും ആത്മഹത്യ തുടങ്ങിയ ആരോപണങ്ങൾക്ക് നടുവിലാണ് യുഡിഎഫിന്റെ സിറ്റിങ് എംഎൽഎ ഐ.സി. ബാലകൃഷ്ണൻ മത്സരിക്കുന്നത്. ഇവിടെ, മുൻ കോൺഗ്രസ് നേതാവും കുറുമ സമുദായക്കാരനുമായ എം.എസ്. വിശ്വനാഥനെയാണ് എൽഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത്. എൻഡിഎ എ ക്ലാസ് മണ്ഡലമായി കണക്കാക്കുന്ന ഇവിടെ ബിജെപിയുടെ എ.എസ്. കവിതയാണ് മത്സരിക്കുന്നത്. 2016ൽ സി.കെ. ജാനു മത്സരിച്ചപ്പോൾ 27,920 വോട്ടു നേടിയ ബത്തേരിയിൽ നല്ല മത്സരം കാഴ്ചവെക്കാനാകുമെന്നാണ് എൻഡിഎയുടെ പ്രതീക്ഷ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+