രാഹുൽ ഗാന്ധിക്ക് കൈ കൊടുത്ത് പിണറായി! വയനാട് എംപിക്ക് മറുപടി, എല്ലാം ശരിയാക്കും!
Recommended Video
വയനാട്: ഭാവി പ്രധാനമന്ത്രി പദവിയിലേക്ക് നാല് ലക്ഷത്തില്‍ കൂടുതല്‍ വോട്ടുകള്‍ നല്‍കിയാണ് വയനാട്ടുകാര്‍ രാഹുല്‍ ഗാന്ധിയെ ജയിപ്പിച്ച് വിട്ടത്. പ്രധാനമന്ത്രി സ്വപ്നം പൊലിഞ്ഞുവെങ്കിലും വയനാട്ടുകാരെ രാഹുല്‍ ഗാന്ധി കൈവിട്ടിട്ടില്ല. പനമരത്ത് കര്ഷകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ് രാഹുല്‍ ഗാന്ധിയുടെ ആദ്യ ഇടപെടല്‍.
കര്‍ഷകനായ വി ദിനേഷ് കുമാറിന്റെ ആത്മഹത്യയില്‍ അന്വേഷണം വേണം എന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന് രാഹുല്‍ ഗാന്ധി കത്തയച്ചത്. വയനാട് എംപിക്ക് പിണറായി വിജയന് മറുപടിയും നല്കിയിരിക്കുന്നു. മാത്രമല്ല രാഹുലിന്റെ സഹായവും പിണറായി തേടിയിട്ടുണ്ട്.
കടക്കെണിയിൽ കുടുങ്ങി ആത്മഹത്യ
കടക്കെണിയില്‍പ്പെട്ടാണ് വയനാട്ടിലെ പനമരത്ത് വി ദിനേഷ് കുമാര്‍ എന്ന മധ്യവയസ്കന് ആത്മഹത്യ ചെയ്തത്. വിവിധ ബാങ്കുകളില്‍ നിന്നെടുത്ത വായ്പ തിരിച്ചടക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ആത്മഹത്യയുടെ വഴി ഈ കര്ഷകന് തിരഞ്ഞെടുത്തത്. വയനാട് എംപിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം രാഹുല്‍ നടത്തിയ ആദ്യത്തെ ഇടപെടല്‍ ഈ കര്‍ഷക പ്രശ്നത്തിലാണ്..
മുഖ്യമന്ത്രിക്ക് കത്ത്
കഴിഞ്ഞ ദിവസം ദിനേശിന്റെ ഭാര്യയുമായി രാഹുല്‍ ഗാന്ധി ഫോണില്‍ സംസാരിച്ചിരുന്നു. ബാങ്കിലെ വായ്പ തിരിച്ചടയ്ക്കാന്‍ സാധിക്കാത്തത് കൊണ്ടുളള വിഷമം മൂലമാണ് ദിനേഷ് ആത്മഹത്യ ചെയ്തത് എന്ന് അവര്‍ തന്നോട് പറഞ്ഞതായി രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്ക് എഴുതിയ കത്തില്‍ സൂചിപ്പിക്കുന്നു.
സാമ്പത്തിക സഹായം പ്രഖ്യാപിക്കണം
ദിനേശിന്റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹത്തിന്റെ വീട്ടുകാര്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം പ്രഖ്യാപിക്കണം എന്നും രാഹുല്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ദിനേശിന്റെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവം അല്ലെന്നും ലോണ്‍ തിരിച്ചടവുമായി ബന്ധപ്പെട്ടാണ് കര്ഷകക ആത്മഹത്യകള്‍ ഏറെയും നടക്കുന്നതെന്നും കത്തില്‍ പറയുന്നു.
മുഖ്യമന്ത്രി മറുപടി നല്കി
ഡിസംബര്‍ 31 വരെ കര്‍ഷക വായ്പകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ വായ്പാ തിരിച്ചടവിനായി ധനകാര്യ സ്ഥാപനങ്ങള്‍ കര്‍ഷകരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി കത്തില്‍ ചൂണ്ടിക്കാട്ടുന്നു. എംപിയുടെ കത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടുണ്ട്.
അന്വേഷണത്തിന് ഉത്തരവ്
രാഹുലിന്റെ ആവശ്യങ്ങളോട് അനുകൂലമായാണ് മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിച്ചിരിക്കുന്നത്. ദിനേശിന്റെ ആത്മഹത്യയെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിരിക്കുന്നതായി മുഖ്യമന്ത്രിയുടെ മറുപടിയില്‍ വ്യക്തമാക്കുന്നു.
പാര്‍ലമെന്റില്‍ ഉന്നയിക്കണം
കളക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ദിനേശിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം ലഭ്യമാക്കുന്നത് ഉള്‍പ്പെടെയുളള കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും. വായ്പ തിരിച്ചടക്കാന്‍ ബുദ്ധിമുട്ടുന്ന കര്‍ഷകരുടെ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കണം എന്നും മുഖ്യമന്ത്രി കത്തില്‍ പറയുന്നു.
ഒപ്പം നില്‍ക്കണം
കടക്കെണിയില്‍പ്പെട്ട കര്‍ഷകരുടെ സ്വത്തുക്കള്‍ ജപ്തി ചെയ്യുന്ന കേന്ദ്രത്തിന്റെ സര്‍ഫാസി നിയമത്തിന് എതിരെ പാര്‍ലമെന്റില്‍ പ്രതിഷേധമുയര്‍ത്താന്‍ ഒപ്പം നില്‍ക്കണം എന്നും മറുപടിയില്‍ പിണറായി വിജയന് രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടു. ഈ മാസം 7,8 തിയ്യതികളില്‍ രാഹുല്‍ വയനാട് സന്ദര്‍ശിക്കാന്‍ എത്തുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ താരമായി മോദിയുടെ പുതിയ മന്ത്രി! ചോരക്കറയുടെ ചരിത്രമുളള സൈക്കിൾ മന്ത്രി
ബിജെപിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് മമത ബാനര്‍ജി, ബിജെപിയെ പോലൊരു പാർട്ടിയെ വെറുക്കുന്നു