കേന്ദ്രസഹായം വൈകുന്നു; 19 ന് വയനാട്ടിൽ എൽഡിഎഫ്-യുഡിഎഫ് ഹർത്താൽ
കൽപറ്റ: 19 ന് വയനാട്ടിൽ ഹർത്താൽ പ്രഖ്യാപിച്ച് എൽഡിഎഫും യുഡിഎഫും. ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരിതബാധിതർക്കുള്ള പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ചാണ് നടപടി. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. യുഡിഎഫും എൽഡിഎഫും വെവ്വേറെയാണ് ഹർത്താൽ നടത്തുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെയാണ് യുഡിഎഫ് പ്രതിഷേധം. കേരളത്തിന് ഫണ്ട് അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് എൽഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തത്. അ വശ്യസർവ്വീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഹർത്താൽ ദിനത്തിൽ കേന്ദ്രസർക്കാർ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്നും ദുരുന്തബാധിതരെ പ്രതിഷേധത്തിൽ അണിനിരത്തുമെന്നും യുഡിഎഫ് അറിയിച്ചു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇതുപോലൊരു അവഗണന മറ്റൊരു ജനതയും അനുഭവിച്ചിട്ടുണ്ടാകില്ലെന്ന് എംഎൽഎ ടി സിദ്ധിഖ് പറഞ്ഞു. ദുരന്തം എൽ3 കാറ്റഗറിയായി പ്രഖ്യാപിക്കണമെന്നും ദുരന്തബാധിതരുടെ കടങ്ങൾ എഴുതിതള്ളണമെന്നും അടിയന്തര സഹായം ലഭ്യമാക്കണമെന്നുമാണ് വയനാടിന്റെ ആവശ്യം. എന്നാൽ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. എസ് ഡി ആർ എഫ് ഫണ്ടിലേക്ക് 388 കോടി നൽകിയെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. എല്ലാ വർഷവും ഈ ഫണ്ട് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നതാണ്. സഹായം വൈകുന്നത് വയനാട്ടിലെ ജനങ്ങളോടുള്ള അവഗണനയാണ്', ടി സിദ്ധിഖ് പറഞ്ഞു.

രാജ്യം ശ്രദ്ധിക്കുന്ന തരത്തിൽ പ്രതിഷേധം സംഘടിപ്പിക്കും. അക്രമ സംഭവങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കും. മുന്ന് മണ്ഡലങ്ങളിലും പ്രതിഷേധ മാർച്ച് നടത്തുമെന്നും എംഎൽഎ അറിയിച്ചു. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ സാധിക്കില്ലെന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ പ്രതിഷേധം കടുക്കുകയാണ്. ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ മാനദണ്ഡം അനുവദിക്കുന്നില്ലെന്നാണ് കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം സംസ്ഥാനത്തെ അറിയിച്ചത്. ഇന്റര്‍ മിനിസ്റ്റീരിയല്‍ കമ്മിറ്റി നിര്‍ദേശിച്ചിട്ടുള്ളത് പ്രകാരം വിഷയത്തില്‍ പരിശോധന നടത്തിയിട്ടുണ്ടെന്നും ഇതനുസരിച്ചുള്ള സഹായം മാത്രമേ നൽകാനാകൂവെന്നുമാണ് കേന്ദ്രം കേരളത്തെ അറിയിച്ചത്.
അതിനിടെ വയനാട് ദുരിതാശ്വാസത്തന് കേരളത്തിന് അധിക ധനസഹായം നൽകുന്ന കാര്യത്തിൽ ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും ഇന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഈ മാസം അവസാനം ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് കേന്ദ്രം കോടതിയിൽ പറഞ്ഞത്. കേരളത്തിന്റെ ദുരന്തനിവാരണ ഫണ്ടിൽ പണം ഉണ്ടെന്നും കേന്ദ്രം കോടതിയിൽ ആവർത്തിച്ചു. വയനാടിന് പ്രത്യേക പാക്കേജായി 1500 കോടിയായിരുന്നു സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്.












Click it and Unblock the Notifications