ഏട്ടന്റേയും ആലുംമൂടന്റേയും മരണത്തിന്റെ കാഠിന്യമറിഞ്ഞിട്ടുണ്ട്, പക്ഷെ ഇത് ഭീകരം; ഉള്ളുപിടഞ്ഞ് മോഹന്‍ലാല്‍
വയനാട്: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരന്തബാധിതര്‍ക്ക് സഹായം പ്രഖ്യാപിച്ചതിന് പിന്നാലെ വൈകാരികമായ കുറിപ്പുമായി മോഹന്‍ലാല്‍. മുമ്പൊങ്ങും അനുഭവിക്കാത്ത മാനസികാവസ്ഥയിലൂടെയാണ് ദുരന്തഭൂമിയില്‍ നേരിട്ട് ചെന്നപ്പോള്‍ താന്‍ അനുഭവിച്ചത് എന്ന് മോഹന്‍ലാല്‍ പറഞ്ഞു. മാതൃഭൂമിയില്‍ എഴുതിയ കുറിപ്പിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ദുരന്തമേഖലകളിലൂടെ നടക്കുമ്പോള്‍ എഴുതിഫലിപ്പിക്കാന്‍ സാധിക്കാത്തതരത്തിലുള്ള ശൂന്യത തന്നെ പൊതിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു.
'രണ്ട് തവണ മരണം അതിന്റെ കാഠിന്യത്തില്‍ എന്നെ തൊട്ടിട്ടുണ്ട്. ആദ്യത്തേത് ജ്യേഷ്ഠന്‍ പ്യാരിലാലിന്റെ വേര്‍പാട്. രണ്ടാമത്തേത് നടന്‍ ആലുംമൂടന്‍ ചേട്ടന്റേത്. ആലുംമൂടന്‍ എന്റെ മടിയില്‍ കിടന്നാണ് മരണത്തിലേക്ക് മറഞ്ഞത്. എന്നാല്‍ ഈ സന്ദര്‍ഭങ്ങളിലൊന്നും അനുഭവിക്കാത്ത ഒരു മാനസികാവസ്ഥയിലൂടെയാണ് ശനിയാഴ്ചയുടെ പകല്‍ ഞാന്‍ കടന്നുപോയത്,' മോഹന്‍ലാല്‍ കുറിച്ചു.

ഒരു നാട് തന്നെ തകര്‍ന്നില്ലാതിയിരിക്കുന്നു എന്നും അവിടെ സ്‌നേഹിച്ചും സഹകരിച്ചും ജീവിച്ചിരുന്ന മനുഷ്യര്‍ എങ്ങോ മറഞ്ഞ് പോയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തെ രണ്ട് ദിവസം മുമ്പ് മാറ്റി താമസിപ്പിച്ചതുകൊണ്ടാണ് ജീവന്‍ രക്ഷപ്പെട്ടത് എന്നും വീടും ഭൂമിയും എല്ലാം നഷ്ടപ്പെട്ടു എന്നും ലത്തീഫ് എന്നൊരാള്‍ വന്ന് പറഞ്ഞി. ഇനി എല്ലാം ആദ്യമേ തുടങ്ങണം സര്‍ എന്ന് ലത്തീഫ് എന്നോട് പറഞ്ഞു.
'അദ്ദേഹത്തിന്റെ പ്രായത്തിലുള്ള ഒരു മനുഷ്യന്‍ ജീവിതം ആദ്യം മുതലേ തുടങ്ങുന്നത് മനസില്‍ കണ്ടപ്പോള്‍ എനിക്ക് പേടിയും സങ്കടവും തോന്നി, മോഹന്‍ലാല്‍ പറയുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് യൂണിഫോമിട്ട കുഞ്ഞുശരീരം താന്‍ പഠിപ്പിച്ച കുട്ടിയുടേതാണ് എന്ന് അധ്യാപിക പറഞ്ഞപ്പോഴുണ്ടായ ഞെട്ടലും മോഹന്‍ലാല്‍ പങ്കുവെച്ചു. 'കാണാത്ത ആ മോളുടെ മുഖം ഞാന്‍ സങ്കല്പിച്ചു.
ഒരു പെണ്‍കുട്ടിയുടെ പിതാവായ എന്നെത്തന്നെ അവളുടെ മാതാപിതാക്കളുടെ സ്ഥാനത്ത് ഞാന്‍ സങ്കല്പിച്ചു. ഇങ്ങനെയല്ലാതെ എങ്ങനെയാണ് നാം ഇത്തരം ദുരന്തങ്ങളുടെ വ്യാപ്തി അല്പമെങ്കിലും ഉള്‍ക്കൊള്ളുക?', മോഹന്‍ലാല്‍ ചോദിച്ചു. അതിനിടയില്‍ വിലങ്ങാട്ടെ ഉരുള്‍പൊട്ടലിനെ കുറിച്ചും ആരോ തന്നോട് പറഞ്ഞു എന്നും വലിയ ദുരന്തങ്ങള്‍ ചെറിയവയെ വിഴുങ്ങുന്നുണ്ടായിരിക്കാം എന്നും അതിന് ലഭിക്കാത്ത ജനശ്രദ്ധ ചൂണ്ടിക്കാട്ടി കൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ദുരന്തഭൂമിയിലൂടെ ഓരോ അടിയും മുന്നോട്ടുവെക്കുമ്പോള്‍ സന്നദ്ധപ്രവര്‍ത്തകരെ മനസ് കൊണ്ട് നമിച്ചു. പട്ടാളവും കേരള പൊലീസും എന്‍ ഡി ആര്‍ എഫും അഗ്‌നിരക്ഷാ വിഭാഗവും നാട്ടുകാരും ജെസിബി ഓടിക്കുന്നവരും സര്‍ക്കാര്‍ സംവിധാനങ്ങളുമായി ബന്ധപ്പെട്ടവരും ജനപ്രതിനിധികളും ഡോക്ടര്‍മാരും നഴ്സുമാരും ആംബുലന്‍സ് ഡ്രൈവര്‍മാരുമടക്കമുള്ള ഒരു വലിയസംഘത്തെ തൊട്ടുനിന്നപ്പോള്‍ മനുഷ്യനാണ് എന്നതില്‍ എനിക്ക് അഭിമാനം തോന്നി.', മോഹന്‍ലാല്‍ പറഞ്ഞു
തന്റെ അച്ഛന്റെയും അമ്മയുടെയും പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ ദുരന്തഭൂമിയുടെ പുനര്‍നിര്‍മാണത്തിന് കൂടെയുണ്ടാവും എന്നും ഇതുവരെ ചെയ്തതിനെക്കാള്‍ ഉത്തരവാദിത്വമുള്ള ജോലിയാണ് ഇനിയുള്ളത് എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ശേഷിക്കുന്നവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരണം എന്നും അദ്ദേഹം ആശ്യപ്പെട്ടു. ടെറിട്ടോറിയല്‍ ആര്‍മിയില്‍ തന്റെ ബറ്റാലിയനായ 122 ഇന്‍ഫന്ററിയുടെ കൂടെയാണ് മോഹന്‍ലാല്‍ ദുരന്തസ്ഥലം സന്ദര്‍ശിച്ചത്.












Click it and Unblock the Notifications