വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി; 'രക്ഷാപ്രവര്‍ത്തനം മാതൃകാപരം'
വയനാട്: വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂരിലെ കേരളാ പൊലീസ് അക്കാദമിയിലെ പാസിംഗ് ഔട്ട് പരേഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വയനാട്ടിലെ ദുരന്തം ദേശീയ തലത്തില്‍ തന്നെ വലിയ ദുരന്തമാണ് എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ദുരന്തസ്ഥലത്ത് പൊലീസ് നടത്തിയ രക്ഷാപ്രവര്‍ത്തനം മാതൃകാപരമാണ് എന്നും അദ്ദേഹം പറഞ്ഞു.
''നാടിനെയാകെ നടുക്കിയ ദുരന്തത്തിന്റെ അലയൊലി ഇപ്പോഴും അടങ്ങിയിട്ടില്ല. ഒരു നാടാകെ ഇല്ലാതായതിന്റെ നടുക്കം ജനങ്ങളിലുണ്ട്. മനുഷ്യത്വം സേനകളുടെ മുഖമുദ്രയായ നിമിഷമാണ് കടന്നുപോയത്. മാതൃകാപരമായ രീതിയില്‍ പൊലീസ് ഇടപെടലുണ്ടായി. സ്വന്തം ജീവന്‍ തൃണവല്‍ക്കരിച്ചാണ് ആളുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയത്. അപരന്റെ ജീവിതം തന്റെ ജീവിതത്തേക്കാള്‍ വലുതെന്ന ബോധ്യമാണ് എല്ലാവരെയും നയിച്ചത്', അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

രക്ഷാപ്രവര്‍ത്തനത്തില്‍ എല്ലാ സേനാംഗങ്ങളും ഒന്നിച്ച് പ്രവര്‍ത്തിച്ചു എന്നും ജീവന്‍ പണയപ്പെടുത്തി സേനകള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്ത മുഖങ്ങളില്‍ മനുഷ്യ സ്‌നേഹത്തിന്റെ ഊഷ്മളത കേരളം കാത്തു സൂക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍ദുരന്തത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച എല്ലാ സേനാംഗങ്ങളേയും അദ്ദേഹം അഭിനന്ദിച്ചു.
വയനാട് ദുരന്തമുണ്ടായത് മുതല്‍ കേരളം ഒറ്റക്കെട്ടായി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്. പാര്‍ലമെന്റില്‍ കേരള എംപിമാരെല്ലാവരും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ഇത് സംബന്ധിച്ച് അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. അതേസമയം വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമവശങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു.
വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദുരിതബാധിതരുടെ മാനസിക ആരോഗ്യത്തിനും പുനരധിവാസത്തിനുമാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. എല്ലാ കാര്യങ്ങളും കേന്ദ്രം വിലയിരുത്തുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം മുണ്ടക്കൈ ദുരന്തത്തില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ആറാം നാളും പുരോഗമിക്കുകയാണ്.
ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനത്തിനായി റഡാര്‍ എത്തിച്ചതായി വയനാട് കലക്ടര്‍ ഡിആര്‍ മേഘശ്രീ വ്യക്തമാക്കി. ഇതുപയോഗിച്ചുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട് എന്നും വനത്തില്‍ സാധ്യമായിടത്തെല്ലാം പരിശോധന നടത്തുമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. സന്നദ്ധപ്രവര്‍ത്തകരുടെ കൃത്യമായ കണക്ക് ശേഖരിച്ചാണ് കടത്തി വിടുന്നത്. സന്നദ്ധപ്രവര്‍ത്തകരുടെ സുരക്ഷയും പ്രധാനമാണ്.
രക്ഷാപ്രവര്‍ത്തനത്തിനായി മുണ്ടക്കൈയിലെത്തുന്ന സന്നദ്ധപ്രവര്‍ത്തകര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതിനായി ചൂരല്‍മല കണ്‍ട്രോള്‍ റൂമിന് സമീപത്ത് പ്രത്യേക കൗണ്ടര്‍ തുറന്നു. ടീം ലീഡറുടെ പേരും വിലാസവും നല്‍കിയാണ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത്. തിരച്ചിലിനിടെ വിലപിടിപ്പുള്ള വസ്തുക്കള്‍ ലഭിച്ചാല്‍ കണ്‍ട്രോള്‍ റൂമില്‍ എത്തിക്കണമെന്നും നിര്‍ദേശമുണ്ട്. അതേസമയം തിരിച്ചറിയാത്ത മൃതദേഹം സംസ്‌കരിക്കുന്നതില്‍ ആശയകുഴപ്പമില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.












Click it and Unblock the Notifications