അതിസാഹസികമായിട്ടാണ് അവരെ രക്ഷിച്ചത്, ഇപ്പോള്‍ അവിടെയൊക്കെ വെള്ളം കയറി: രഞ്ജിത്ത് അഭിമാനമെന്ന് ആർമിയും
മേപ്പാടി: ഉരുള്‍പൊട്ടലില്‍ അകപ്പെട്ടവർക്കായുള്ള തിരച്ചിലിനിടെ സൂചിപ്പാറ വെള്ളച്ചാത്തിന് സമീപം കുടുങ്ങിയവരെ അതിസാഹസികമായിട്ടാണ് രക്ഷിച്ച് കരയ്ക്ക് എത്തിച്ചത്. മലപ്പുറത്ത് നിന്നും തിരച്ചിലിന് എത്തിയ ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് അംഗങ്ങളായ സ്വാലിം, മുഹ്സിൻ, റഹീസ് എന്നിവരായിരുന്നു വെള്ളച്ചാട്ടത്തിന് സമീപം കുടുങ്ങിപ്പോയത്.
വിവരം ലഭിച്ചതിനെ തുടർന്ന് വ്യോമസേനയും അഗ്നിശമനസേനയും ചേർന്ന് സ്ഥലത്ത് എത്തി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. സ്വാലിമിനേയും മുഹ്സിനേയും വ്യോമസേന എയർലിഫ്റ്റ് ചെയ്യുകയും. പാറക്കെട്ടിൽ കുടുങ്ങിയ റഹീസിനെ അഗ്നിശമനസേനാംഗങ്ങൾ കയറിട്ട് നൽകിയും രക്ഷപ്പെടുത്തുകയായിരുന്നു. ചെറിയ പരിക്കുകള്‍ സംഭവിച്ച ഇവരെ ആശുപത്രിയില്‍ പ്രവേശിച്ചു.

സൈന്യത്തിനും അഗ്നരക്ഷാ സേനയ്ക്കുമൊപ്പം രഞ്ജിത്ത് ഇസ്രായേലും രക്ഷാപ്രവർത്തനത്തില്‍ സജീവമായി പങ്കെടുത്തിരുന്നു. കുടുങ്ങിപ്പോയവരെ പുറത്തേക്ക് എത്തിക്കുക എന്നത് അതീവ ദുഷ്കരമായിരുന്നുവെന്നാണ് രഞ്ജിത് ഇസ്രായേല്‍ വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കിയത്.
'രക്ഷാപ്രവർത്തനത്തിന് പോയവർ ഇന്നലെ ഉച്ചക്ക് മൂന്ന് മണിക്ക് ശേഷമാണ് അവിടെ കുടുങ്ങിപ്പോയത്. സൂചിപ്പാറയിലെ രണ്ടാമത്തെ വെള്ളച്ചാട്ടത്തിന് സമീപമായിരുന്നു ഇന്നത്തെ ഞങ്ങളുടെ തിരച്ചില്‍. അപ്പോഴാണ് മൂന്ന് പേർ കുടുങ്ങിക്കിടക്കുന്ന വിവരം ലഭിക്കുന്നു. നേവിയും കോസ്റ്റുഗാർഡും എത്തിയെങ്കിലും ആർക്കും ഇറങ്ങാന്‍ പറ്റിയില്ല. നദിയിലെ വെള്ളം അതുപോലെ കൂടുകയായിരുന്നു' രഞ്ജിത് ഇസ്രായേല്‍ പറയുന്നു.
ആ സമയത്ത് സൈന്യത്തിന്റെ കൂടെ സഹായത്തോടെ കയർ കെട്ടി ചെങ്കുത്തായ പാറയിലൂടെ താഴേക്ക് ഇറങ്ങി. 350 മീറ്റർ റോപ്പ് ഉപയോഗിച്ച് രണ്ട് മണിക്കൂറോളം സമയം എടുത്താണ് അവിടെ എത്തിയത്. അവരെ മുകളിലേക്ക് എത്തിക്കല്‍ വളരെ ദുഷ്കരമായിരുന്നു. എന്റെ സഹായത്തിനായി കേരള പൊലീസിന്റെ ഹൈ ആള്‍ട്ടിറ്റ്യൂഡ് മൌണ്ടനേഷന്റെ രണ്ട് പേരും പിന്നാലെ വന്നിരുന്നു. അവരുടെ കൂടെ സഹായത്തോടെ കുടുങ്ങിപ്പോയവരെ സേഫ് സോണിലേക്ക് മാറ്റി. അവിടെ നിന്നാണ് എയർലിഫ്റ്റ് ചെയ്ത് പുറത്തേക്ക് എത്തിച്ചത്.
കൃത്യസമയത്ത് തന്നെ ഞങ്ങള്‍ക്ക് അവിടെ എത്താന്‍ കഴിഞ്ഞതോണ്ട് അവരെ രക്ഷിക്കാന്‍ സാധിച്ചു. ആ സമയത്ത് തന്നെ വെള്ളം ക്രമാതീതമായി കൂടുന്നുണ്ടായിരുന്നു. ഇപ്പോള്‍ അവർ നിന്നിരുന്ന പാറയൊക്കെ വെള്ളത്തില്‍ മൂടിപ്പോയിട്ടുണ്ടാകും. ഇന്നലെ ഉച്ചക്ക് കുടുങ്ങിപ്പോയതാണ്. രാത്രി മുഴുവന്‍ അവർ ആ പാറയിലാണ് കഴിച്ച് കൂട്ടിയത്. രക്ഷാപ്രവർത്തനത്തിനിടെ എന്റെ കാലൊക്കെ മുറിഞ്ഞു. ആർമി തന്നെയാണ് മരുന്നൊക്കെ വെച്ച് കെട്ടിതന്നതെന്നും രഞ്ജിത് ഇസ്രായേല്‍ പറയുന്നു.
രഞ്ജിത് ഇസ്രായേലിന്റെ പ്രവർത്തനം വിലമതിക്കാന്‍ കഴിയാത്തതാണെന്നാണ് ആർമി ഉദ്യോഗസ്ഥനും വ്യക്തമാക്കുന്നത്. അദ്ദേഹം ചെയ്തത് ഏറെ അഭിമാനകരമായ ജോലിയാണ്. അതിന് രഞ്ജിത്തിന് നന്ദി പറയുന്നുവെന്നും ആർമി ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.












Click it and Unblock the Notifications