വയനാട്ടിലെ ടൂറിസം മേഖല ഉണർവില്‍,സഞ്ചാരികളെത്തുന്നു: ചൂരല്‍മലയില്‍ കർശന നിയന്ത്രണം
കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നും കരകയറുന്ന വയനാട് ഏറെ പ്രതീക്ഷയോടെ പുതിയ ടൂറിസം സീസണെ നോക്കിക്കാണുന്നു. അവധി ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ ഇപ്പോള്‍ തന്നെ വയനാട്ടിലേക്ക് എത്തി തുടങ്ങിയിട്ടുണ്ട്. കേരളത്തിന് പുറത്ത് കർണാടക, തമിഴ്നാട് തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും സഞ്ചാരികള്‍ എത്തുന്നു. നിലവില്‍ പഴയത് പോലെയുള്ള ഒഴുക്കില്ലെങ്കിലും ഡിസംബറോടെ സഞ്ചാരം കൂടുതല്‍ ശക്തമാകുമെന്നാണ് പ്രതീക്ഷ.
എട്ട് മാസത്തോളമായി അടഞ്ഞുകിടക്കുന്ന സൂചിപ്പാറ അടക്കമുള്ള ടൂറിസം കേന്ദ്രങ്ങളെല്ലാം തുറന്ന് കഴിഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 17ന് ജില്ലയിലെ മറ്റ് ഇക്കോ ടൂറിസം കേന്ദ്രങ്ങൾക്കൊപ്പം സൂചിപ്പാറയും അടക്കുകയായിരുന്നു. കുറുവ ദ്വീപിലെ വനസംരക്ഷണ ജീവനക്കാരൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചത്. ഇതിന് പിന്നാലെയാണ് ഉരുള്‍ പൊട്ടലുമുണ്ടാവുന്നത്.

ഹൈക്കോടതിയുടെ അനുമതിയോടെയാണ് ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറന്നത്. കുറുവ ദ്വീപ്, മീന്‍ മുട്ടി ചെമ്പ്ര, വന്യജീവി സങ്കേതങ്ങളായ മുത്തങ്ങ, തോൽപ്പെട്ടി തുടങ്ങിയവയെല്ലം ഇപ്പോള്‍ സഞ്ചാരികളെ കാത്തിരിക്കുകയാണ്. ഉരുള്‍പൊട്ടല്‍ ദുരന്തം നാശം വിതച്ച മേപ്പാടി മേഖലയിലും ടൂറിസം മേഖല ഉണർന്ന് കഴിഞ്ഞു. സൂചിപ്പാറയിലേക്ക് പ്രവേശനം ലഭ്യമായതോടെ സമീപത്തെ സ്വകാര്യ സാഹസിക വിനോദങ്ങള്‍, ഗ്ലാസ് ബ്രിഡ്ജ്, 900 കണ്ടി എന്നിവിടങ്ങളിലേക്കെല്ലാം സഞ്ചാരികള്‍ എത്തുന്നു.
സഞ്ചാരികളില്‍ വലിയൊരു വിഭാഗം ഉരുള്‍പൊട്ടല്‍ നാശം വിതച്ച ചൂരല്‍മല - മുണ്ടക്കൈ ഭാഗങ്ങളിലേക്ക് എത്തുന്നുണ്ടെങ്കിലും ഇവിടേക്കുള്ള പ്രവേശനം കർശനമായി നിയന്ത്രിച്ചിരിക്കുകയാണ്. പ്രദേശ വാസികളുടെ വികാരം മാനിച്ചാണ് ഇത്തരമൊരു നടപടയിലേക്ക് പൊലീസും റവന്യൂ വകുപ്പും കടന്നത്. തിരച്ചില്‍ അവസാനിപ്പിച്ചതിന് പിന്നാലെ പ്രദേശത്തേക്ക് നിരവധി ആളുകള്‍ എത്തി തുടങ്ങിയിരുന്നു.
ഇനിയും നിരവധി മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള സാഹചര്യത്തില്‍ മേഖല ഒരു വിനോദ സഞ്ചാരം കേന്ദ്രപോലെയാക്കി മാറ്റാന്‍ സാധിക്കില്ലെന്ന നിലപാടിലേക്ക് നാട്ടുകാർ എത്തുകയായിരുന്നു. ഇതോടെയാണ് പുറത്ത് നിന്നുള്ളവരുടെ പ്രവേശനം വിലക്കിയത്. റോഡില്‍ ബാരിക്കേഡ് തീർത്ത പൊലീസ് ഡ്യൂട്ടിക്കായി നാലോളം പൊലീസുകാരേയും ഇവിടെ വിന്യസിച്ചിട്ടുണ്ട്. ബെയ്ലി പാലം കടന്ന് പോകുന്നതിനും റവന്യൂ വകുപ്പിന്റെ അനുമതി വേണം.
നിലവില്‍ നാട്ടുകാർക്ക് മാത്രമാണ് പ്രവേശനമുള്ളത്. നിശ്ചിത സമയം കഴിഞ്ഞാല്‍ തിരിച്ച് വരികയും വേണം. മാധ്യമങ്ങള്‍ക്കും സ്ഥലത്തേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കളക്ടറേറ്റില്‍ നിന്നും പാസ് മുഖേനെയാണ് മാധ്യമങ്ങളെ കടത്തി വിടുന്നത്.












Click it and Unblock the Notifications