Get Updates
Get notified of breaking news, exclusive insights, and must-see stories!

'വയനാട് ടൗൺഷിപ്പിൽ 7 സെന്റും വീടും, ഫുട്ബോൾ ഗ്രൗണ്ടും ഹെൽത്ത് സെന്ററും കല്യാണ മണ്ഡപവും'

ചൂരൽമലയിലെ ദുരന്തബാധിതർക്കായി വയനാട്ടിലെ കൽപ്പറ്റയി സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പ് നിർമ്മാണം അതിവേഗത്തിൽ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. പ്രദേശം സന്ദർശിച്ച ശേഷം സർക്കാർ ഒരുക്കുന്ന സൌകര്യങ്ങൾ അക്കമിട്ട് നിരത്തി മുസ്ലീം ലീഗിനെതിരെ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് കെടി ജലീൽ എംഎഎൽ. 7 സെന്റും വീടും മാത്രമല്ല ഫുട്ബോൾ മൈതാനവും, കല്യാണ മണ്ഡപവും പ്രൈമറി ഹെൽത്ത് സെന്ററും അടക്കമുളള ആണ് സർക്കാരൊരുക്കുന്നത്.

സർക്കാരിൻ്റെ ടൗൺഷിപ്പിൽ നിന്ന് നൂറോളം കുടുംബങ്ങളെ കൂട്ടം തെറ്റിച്ച് അടർത്തി എടുത്ത മുസ്ലീം ലീഗിന്റെ വീട് നിർമ്മാണ പദ്ധതിയിലും ഇതൊക്കെ വേണമെന്ന് ജലീൽ കുറിക്കുന്നു. ഇല്ലെങ്കിൽ ദുരന്ത ബാധിതർ സമരം ചെയ്ത് നേടിയെടുക്കണം എന്നും കെടി ജലീൽ ആവശ്യപ്പെട്ടു.

'' വയനാട് ടൗൺഷിപ്പ്: ഓർക്കാത്തവർ ഓർത്തൊ! ബംഗ്ലൂരിൽ നിന്ന് വരുന്ന വഴി ചൂരൽമലയിലെ ദുരന്തബാധിതർക്കായി പിണറായി സർക്കാർ സജ്ജമാക്കുന്ന കൽപ്പറ്റ ബൈപ്പാസിലുള്ള ടൗൺഷിപ്പ് കാണാൻ കൽപറ്റ മുനിസിപ്പാലിറ്റിയുടെ ചെയർമാൻ വിശ്വനാഥനെയും കൂട്ടിയാണ് പോയത്. മുനിസിപ്പൽ ചെയർപേഴ്സണും പാർട്ടി സഖാക്കളും കൂടെയുണ്ടായിരുന്നു. 160 ഏക്കർ സ്ഥലത്ത് അഞ്ചു സോണുകളിലായി 302 വീടുകളാണ് അവിടെ നിർമ്മിക്കുന്നത്. 200 വീടുകളുടെ വാർപ്പ് മുഴുവൻ കഴിഞ്ഞു. 102 വീടുകളുടെ പണി ലിൻ്റിൽ വരെ എത്തിയിട്ടുണ്ട്. 1500-ലധികം തൊഴിലാളികൾ രാപ്പകൽ സൈറ്റിൽ പണിയെടുക്കുന്നതായി അറിയാൻ സാധിച്ചു.

ഏഴ് സെൻ്റ് സ്ഥലവും മനോഹരമായ വീടുമാണ് ഓരോ കുടുംബത്തിനും സർക്കാർ നൽകുന്നത്. വീടടക്കം ഓരോ ഏഴ് സെൻ്റും മതിലും ഗേറ്റും സ്ഥാപിച്ച് വേർതിരിക്കും. മൊത്തമുള്ള സ്ഥലത്തിൻ്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ അഞ്ചു സോണുകളെയും ബന്ധിപ്പിക്കുന്ന 12 മീറ്റർ വീതിയുള്ള പ്രധാന റോഡിൻ്റെ നിർമ്മാണം സൈറ്റിൽ പുരോഗമിക്കുന്നുണ്ട്. പ്രധാന റോഡിൽ നിന്ന് ഓരോ വീട്ടിലേക്കും അഞ്ചര മീറ്റർ വീതിയിലുള്ള പതിനൊന്നര കിലോമീറ്റർ ടാറിട്ട റോഡിൻ്റെയും പ്രവൃത്തി നടന്നു വരുന്നു.

1

എല്ലാ വീടുകളും റോഡിന് അഭിമുഖമായാണ് നിർമ്മിച്ചിരിക്കുന്നത്. മുഴുവൻ വീടുകളിലേക്കും വൈദ്യുതി ലൈൻ ഭൂമിക്കടിയിലൂടെ കേബിൾ വഴിയാണ് വലിക്കുന്നത്. ഏതു വേനലിലും യഥേഷ്ടം വെള്ളമുള്ള ജലസ്രോതസ്സിൽ നിന്നുള്ള വെള്ളം കെട്ടി നിർത്താൻ 9 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ഭീമൻ ടാങ്കിൻ്റെ പണിയും ഏറ്റവും മുകൾ ഭാഗത്തായി അതിവേഗതയിൽ മുന്നോട്ടു നീങ്ങുന്നതും കണ്ടു. ഇതിൽ നിന്ന് എല്ലാ വീടുകളിലേക്കുമുള്ള പൈപ്പ് ലൈനിൻ്റെ പ്രവൃത്തിയും യുദ്ധകാലാടിസ്ഥാനത്തിലാണ് നടക്കുന്നത്.

ഓരോ പത്തു വീടുകൾക്കായി ഓരോ പൊതു വിശ്രമ സ്ഥലവും കുട്ടികൾക്ക് കളിക്കാനുള്ള ഇടവും ഒരുങ്ങിക്കൊണ്ടിരിക്കുന്നു. ഏറ്റവും മുന്തിയ ഇനം സാധന സാമഗ്രികളാണ് വീടു നിർമ്മാണത്തിന് ഉപയോഗിക്കുന്നത്. കൺസ്ട്രക്ഷൻ നടത്തുന്ന കമ്പനിക്ക് തന്നെയാണ് അഞ്ചു വർഷത്തെ ടൗൺഷിപ്പിൻ്റെ പരിപാലന ചുമതല. ഈ കാലയളവിൽ ഉണ്ടാകുന്ന എല്ലാ കേടുപാടുകളും അവർ തീർക്കണമെന്നാണ് കരാർ പ്രകാരമുള്ള വ്യവസ്ഥ.
ടൗൺഷിപ്പിൽ ഒരു സെവൻസ് ഫുട്ബോൾ ഗ്രൗണ്ടും പ്രൈമറി ഹെൽത്ത് സെൻ്റെറും അംഗനവാടിയും കല്യാണ മണ്ഡപവും ഒരുങ്ങുന്നുണ്ട്.

ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കാൻ സൗകര്യത്തിന് സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളും കോളേജുകളും ടൗൺഷിപ്പിൻ്റെ വിളിച്ചാൽ കേൾക്കുന്ന ദൂരത്തായി നിലവിൽ തന്നെയുണ്ട്. ടൗൺഷിപ്പിനുള്ളിലെ എല്ലാ റോഡുകളിലും തെരുവു വിളക്കുകൾ സ്ഥാപിക്കാനുള്ള കേബിൾ ജോലികളും നടക്കുന്നത് ശ്രദ്ധയിൽ പെട്ടു.
ലോകത്തിന് തന്നെ മാതൃകയാകും വിധമാണ് ടൗൺഷിപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 2026 ഫെബ്രുവരി അവസാന വാരത്തിൽ ഇരുന്നൂറു കുടുംബങ്ങൾക്ക് വീടുകൾ കൈമാറാനാണ് ഗവ: ലക്ഷ്യമിടുന്നത്. ശേഷിക്കുന്നവരെ തുടർന്നുള്ള മൂന്നു മാസത്തിനുള്ളിലും പുനരധിവസിപ്പിക്കാനാകുമെന്ന് നിർമ്മാണ മേൽനോട്ടത്തിന് സർക്കാർ നിയോഗിച്ച ഡോ: അരുൺകുമാർ ഐഎഎസ് പറഞ്ഞു.

സർക്കാരിൻ്റെ ടൗൺഷിപ്പിൽ നിന്ന് നൂറോളം കുടുംബങ്ങളെ കൂട്ടം തെറ്റിച്ച് അടർത്തി എടുത്ത മുസ്ലിംലീഗ്, ദുരന്ത ഇരകൾക്കായി സമാഹരിച്ച 40 കോടിയലധികം രൂപ വിനിയോഗിച്ച് ഉണ്ടാക്കുന്ന നൂറോളം വീടുകൾക്കും സർക്കാർ പദ്ധതിയുടെ ഭാഗമായുള്ള എല്ലാ സൗകര്യവും ഒരുക്കിക്കൊടുക്കാൻ ലീഗ് നേതൃത്വം പ്രത്യേകം ശ്രദ്ധിക്കണം. നിലവിലെ സാഹചര്യത്തിൽ വീടുകൾ പണിത് നൽകുന്നതിനപ്പുറം മനോഹരമായ റോഡുകളും കേന്ദ്രീകൃത കുടിവെള്ള പദ്ധതിയും ഗ്രൗണ്ടും പ്രാഥമിക ആരോഗ്യ കേന്ദ്രവും കല്യാണ മണ്ഡപവുമെല്ലാം ലീഗിൻ്റെ പതിനൊന്നേക്കറിൽ അവർ എങ്ങിനെയൊരുക്കുമെന്ന് കണ്ടുതന്നെ അറിയണം.

അതു ചെയ്യാത്തപക്ഷം സർക്കാർ പദ്ധതിയിൽ നിന്ന് പണം വാങ്ങിപ്പോരാൻ ഉപദേശിച്ച നേതാക്കളുടെ വീട്ടുപടിക്കൽ ദുരന്ത ബാധിതർ സമരമിരുന്ന് നേടേണ്ടത് നേടണം. സർക്കാരിൽ നിന്ന് കിട്ടിയ പണം സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കാം എന്നു പ്രലോഭിപ്പിച്ചാണ് പലരെയും ലീഗ് അടർത്തിയെടുത്തത്. ആ പൈസയിൽ നിന്ന് ഒരു രൂപ പോലും വീടും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിലേക്ക് നൽകരുത്. അതിനുള്ള നീക്കം ലീഗ് നേതാക്കൾക്കിടയിൽ നടക്കുന്നതായി ഒരു കരക്കമ്പിയുണ്ട്. വീടു നൽകാമെന്നേ ഞങ്ങൾ പറഞ്ഞുള്ളൂ എന്ന ന്യായം പറഞ്ഞ് ഒഴിഞ്ഞുമാറാൻ ലീഗിനെ അനുവദിക്കരുത്.

കോൺഗ്രസ്സിൻ്റെ വീടുകൾക്കുള്ള സ്ഥലം വരെ ഇനിയും കണ്ടെത്തിയിട്ടില്ല. കോൺഗ്രസ്സും യൂത്ത് കോൺഗ്രസ്സും വീടു നിർമ്മാണ പേരു പറഞ്ഞ് കോടികളാണ് ജനങ്ങളിൽ നിന്ന് സമാഹരിച്ചത്. മൊത്തം എത്ര കോടിയാണ് ശേഖരിച്ചത് എന്ന് പോലും ഇതുവരെ അവർ വെളിപ്പെടുത്തിയിട്ടില്ല. ലീഗും കോൺഗ്രസ്സും സ്വന്തം ഭവന പദ്ധതികളുമായി ഇറങ്ങി സർക്കാരിൻ്റെ പൊതു ധനസമാഹരണത്തിലേക്ക് ഒരു രൂപയും നൽകരുതെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്തത് കേരളം മറന്നിട്ടില്ല. സർക്കാറിൻ്റെ കയ്യിൽ നൽകുന്നതിന് പകരം അവരെ പണമേൽപ്പിക്കാനും യുഡിഎഫ് പ്രവർത്തകരോടും അനുഭാവികളോടും നിർദ്ദേശിച്ചു.

യുഡിഎഫ് മനസ്സുള്ള സർക്കാർ ഉദ്യോഗസ്ഥൻമാർ ആരും സർക്കാരിൻ്റെ വയനാട് പാക്കേജിലേക്ക് ചില്ലിപ്പൈസ പോലും നൽകിയില്ല. ലീഗ് പ്രമാണിമാരും സർക്കാർ ടൗൺഷിപ്പിനോട് മുഖം തിരിച്ചു. ലീഗ് ഭവന പദ്ധതിയിലേക്കാണ് അവർ സംഭാവന ചെയ്തത്.
എല്ലാ ബഹിഷ്കരണ ആഹ്വാനവും തള്ളി കേരളത്തിന് അകത്തും പുറത്തുമുള്ള നല്ല മനുഷ്യർ എൽഡിഎഫ് സർക്കാരിനെയും പിണറായി വിജയനെയും വിശ്വസിച്ച് കോടികളാണ് സഹായിച്ചത്. അതിൽ നിന്ന് ഒരു നയാപൈസ പോലും അന്യായമായി ചെലവഴിക്കപ്പെടില്ല.

ലഭിച്ചതിനെക്കാൾ അധികം രൂപ ദുരന്തബാധിതരുടെ ക്ഷേമത്തിനായി സർക്കാർ ഉപയോഗപ്പെടുത്തും. ലീഗിൻ്റെ നൂറുവീടിൽ അംഗമായവർ ലീഗിനെ വിശ്വസിച്ച് ഇറങ്ങിത്തിരിച്ചവരാണ്. അവർ വഞ്ചിക്കപ്പെടാതിരിക്കണമെങ്കിൽ സർക്കാർ ടൗൺഷിപ്പിലെ സൗകര്യങ്ങളെല്ലാം ലീഗ് ഭവന പദ്ധതിയുടെ സൈറ്റിലും ഉറപ്പാക്കണം. അതല്ലെങ്കിൽ ലീഗിനെ കാത്തിരിക്കുന്നത് മഹാനാശമാകും. ഓർക്കാത്തവർ ഓർത്തൊ!''

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+