'606 കോടി ചിലവാക്കാതെ വെച്ചിരിക്കുന്നതെന്തിന്? ഒരു കോടി വച്ച് നൽകിയാലും ബാക്കി', സർക്കാർ കൊള്ളയെന്ന് രാജു
വയനാട് ദുരന്ത പുനരധിവാസത്തിന്റെ മറവിൽ സമാനതകളില്ലാത്ത കൊള്ളയാണ് സർക്കാർ നടത്തിയിട്ടുളളതെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് രാജു പി നായർ. ടൗണ്‍ഷിപ്പ് ഉദ്ഘാടനം നടത്തിയപ്പോൾ 5 വീടുകൾ പോലും പൂർത്തിയായിട്ടില്ലെന്നും താമസയോഗ്യമല്ലാത്ത വീടുകളുടെ താക്കോൽ കൈമാറ്റം നടത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം എന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ രാജു പി നായർ ആവശ്യപ്പെടുന്നു.
774 കോടിയോളം രൂപയിൽ നിന്ന് 167 കോടി മാത്രമാണ് വയനാടിന് വേണ്ടി ചിലവാക്കിയതെന്നും എന്തിനാണ് 606 കോടി രൂപ ചിലവാക്കാതെ വെച്ചിരിക്കുന്നതെന്നും കോൺഗ്രസ് നേതാവ് ചോദിക്കുന്നു.
രാജു പി നായരുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' വയനാട് ദുരന്തത്തിന്റെ പേരിൽ ജനങ്ങളിൽ നിന്ന് പിരിച്ച പണത്തെ സംബന്ധിച്ചും ദുരിതാശ്വാസത്തെ കുറിച്ചും ഉത്തരങ്ങൾ നൽകാൻ ബാധ്യസ്ഥമായ സർക്കാരിനോട് ചോദ്യങ്ങൾ ഉന്നയിച്ചു സമ്മർദ്ദത്തിലാക്കാതെ പ്രതിപക്ഷ പാർട്ടിയെ വിമർശനത്തിന്റെ കൂരമ്പുകൾ എയ്ത കേരളത്തിലെ മാധ്യമങ്ങൾ സത്യത്തിൽ ചെയ്തത് ചൂരൽമല - മുണ്ടക്കൈ ദുരിത ബാധിതരോടുള്ള കടുത്ത വഞ്ചനയാണ്. ഒരു അധികാരവും ഇല്ലാത്ത പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് സ്വമേധയാ ഏറ്റെടുക്കുന്ന സന്നദ്ധ പ്രവർത്തനത്തിന്റെ പോരായ്മകൾക്ക് പുറമെ നടന്ന് ലോകമെമ്പാടുമുള്ള ജനങ്ങളും ഇതര സർക്കാരുകളും എം.പി.മാറും എം.എൽ.എ. മാരും നൽകിയ പൊതുപണത്തിന്റെ അക്കൗണ്ടബിലിറ്റിയിൽ നിന്ന് ഈ സർക്കാരിനെ രക്ഷിച്ചെടുക്കുകയായിരുന്നു സംഭവിച്ചത്.

വർഷം രണ്ടാവുമ്പോഴും ആദ്യഘട്ട വീടുകളിൽ പോലും നാല്പതെണ്ണം മാത്രമാണ് തയ്യാറായത് എന്നാണു ഇപ്പോൾ മാധ്യമ റിപ്പോർട്ടുകൾ പറയുന്നത്. താക്കോൽ കൈമാറ്റ ചടങ്ങു നടക്കുന്നതിനു തലേ ദിവസം അഞ്ചെണ്ണം പോലും പൂർത്തിയായിരുന്നില്ല എന്നത് ഞാൻ നേരിട്ട് കണ്ടതുമാണ്. അങ്ങനെയെങ്കിൽ ദുരിതബാധിതരുടെ ആത്മാഭിമാനത്തെ പോലും അപമാനിച്ചു കൊണ്ട് എന്തിനാണ് താമസയോഗ്യമല്ലാത്ത വീടുകളുടെ താക്കോൽ കൈമാറ്റം നടത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
എഴുന്നൂറ്റി എഴുപത്തി നാല് കോടിയോളം രൂപ വയനാട് ദുരിതാശ്വാസത്തിനു മാത്രമായി ജനങ്ങൾ നൽകിയതിൽ രണ്ട് വർഷമാവുമ്പോഴും ചെലവാക്കിയത് ഇത് വരെ 167 കോടി മാത്രമാണ്. എല്ലാം നഷ്ടപ്പെട്ട ജനതയ്ക്ക് വേണ്ടി ജനങ്ങൾ നൽകിയ പണം എന്തിനാണ് 606 കോടി ചെലവാക്കാതെ വച്ചിരിക്കുന്നത്. അണ്ണയ്യൻ എന്ന കർഷകനെ ഞാൻ നേരിട്ട് കണ്ടിട്ടുള്ളതാണ്. രണ്ടേക്കറോളം കൃഷി ചെയ്തിരുന്ന മാസം പതിനായിരങ്ങളുടെ വരുമാനമുണ്ടായിരുന്ന അദ്ദേഹം ഇന്ന് കല്പറ്റ ടൗണിൽ ഓട്ടോറിക്ഷ ഓടിച്ച് ജീവിക്കുകയാണ്.
അദ്ദേഹത്തെ കഴിഞ്ഞ സെപ്റ്റംബറിൽ ഞങ്ങൾ കാണുമ്പോൾ ആവശ്യപ്പെട്ടത് നോ ഗോ സോൺ ആയ അദ്ദേഹത്തിന്റെ കൃഷിയിടത്തിൽ നിന്ന് കല്ലും മണ്ണും മരവും മാറ്റി നൽകിയാൽ അദ്ദേഹം കൃഷി ചെയ്ത് ജീവിച്ചോളാം, മറ്റൊരു സഹായവും വേണ്ട എന്നാണ്. ഇത് അണ്ണയന്റെ മാത്രം കഥയല്ല. അവിടെ കടകൾ നടത്തി ജീവിതം മുന്നോട്ട് കൊണ്ട് പോയവർ ഉൾപ്പടെ എത്രയോ മനുഷ്യരുടെ കഥയാണ്. ഇന്നും ഭക്ഷ്യ കൂപ്പണും ദിവസ ബത്തയ്ക്കും വേണ്ടി കാത്തു കഴിയേണ്ടവർ. എന്ത് കൊണ്ട് CMDRF ൽ ഉള്ള 606 കോടിയിൽ ഇവർക്ക് അർഹതയില്ല. അതിനല്ലേ ജനങ്ങൾ പണം നൽകിയത്?
അണ്ണയ്യൻ ഇപ്പോൾ കാൻസർ ബാധിതനാണ്. അദ്ദേഹത്തിൻറെ നഷ്ടങ്ങൾ കേവലം ബൗദ്ധികമായി കാണുന്നത് മാത്രമല്ല. പ്രിയങ്ക ഗാന്ധി നാല്പത് പേർക്ക് 5 ലക്ഷം രൂപ വീതം സഹായം നൽകിയപ്പോൾ അണ്ണയ്യൻ ഉൾപ്പടെ ചേർത്ത് നിർത്തിയത് കാഴ്ചകൾക്കപ്പുറം ദുരന്തം ജീവിതം നഷ്ടപ്പെടുത്തിയ മനുഷ്യരെ കൂടി കണ്ടത് കൊണ്ടാണ്. അണ്ണയ്യനെ പോലെ ഗുരുതരമായ രോഗം ബാധിച്ച മനുഷ്യർ അവിടെ വേറെയുമുണ്ട്. ജീവൻ രക്ഷ മരുന്നുകൾക്ക് പോലും പണം ഇന്നും കടം മേടിച്ച് ജീവൻ നിലനിർത്തുന്നവർ. അവരുടെ അതിജീവനത്തിന് കൂടി വേണ്ടിയല്ലേ ജനങ്ങൾ അകമഴിഞ്ഞ് സഹായിച്ചത്. എന്ത് കൊണ്ട് CMDRF ൽ ഉള്ള 606 കോടിയിൽ ഇവർക്ക് അർഹതയില്ല. അതിനല്ലേ ജനങ്ങൾ പണം നൽകിയത്?
ലോണെടുത്ത് ലക്ഷങ്ങൾ മുടക്കി പുതിയ വീട് വച്ച് മാസങ്ങൾക്കുള്ളിൽ ദുരന്തം ആ സ്വപ്നം കവർന്നെടുത്ത മനുഷ്യരുണ്ട്. 30 ലക്ഷത്തിന്റെ വീടല്ല, അതിൽ ഇരട്ടിയോ അതിൽ കൂടുതലോ ബാധ്യത വന്ന മനുഷ്യർ. കേന്ദ്ര സർക്കാർ അവരുടെ കടം എഴുതി തള്ളുന്നില്ല എന്നത് സത്യമാണ്. പക്ഷെ ആ മനുഷ്യരുടെ ജീവിതം കൂടി സുരക്ഷിതമാക്കുന്നതിനല്ലേ ജനങ്ങൾ പണം നൽകിയത്? എന്ത് കൊണ്ട് CMDRF ൽ ഉള്ള 606 കോടിയിൽ ഇവർക്ക് അർഹതയില്ല.
ഓരോ ദുരിത ബാധിതനും നഷ്ടപ്പെട്ടത് 8 സെന്റ് സ്ഥലവും വീടുമല്ല, ഏക്കർ കണക്കിന് സ്ഥലവും നല്ല സൗകര്യങ്ങൾ ഉള്ള വീടുകളും അനുബന്ധ സൗകര്യങ്ങളുമാണ്.
ദുരന്തബാധിതർ ഒരുമിച്ചു താമസിക്കട്ടെ അവർക്ക് അതിൽ ഒരു വീടുമുണ്ടാവട്ടെ. പക്ഷെ അവരുടെ ഒരു മനുഷ്യായുസ്സിലെ മുഴുവൻ സമ്പത്തും പ്രകൃതി കവർന്നെടുക്കുമ്പോൾ കേവലം 1100 സ്‌ക്വയർ ഫീറ്റ് വീടിലേക്ക് അവർ ചുരുങ്ങണം എന്നത് ശരിയാണോ? അവർക്ക് ഉണ്ടായിരുന്ന ആസ്തിയുടെ തതുല്യമായ പരിഹാരമല്ല നഷ്ടപരിഹാരം എന്നത്? എന്ത് കൊണ്ട് CMDRF ൽ ഉള്ള 606 കോടിയിൽ ഇവർക്ക് അർഹതയില്ല. അതിനല്ലേ ജനങ്ങൾ പണം നൽകിയത്?
കേവലം രണ്ടു മുറി വീട് കൊണ്ട് പരിഹരിക്കാവുന്നതല്ല ആ മനുഷ്യർ അനുഭവിച്ചതെല്ലാം. അത് മനസ്സിലാക്കിയാണ് ദുരന്ത ബാധിതരുടെ ജീവിതം തിരിച്ചു പിടിക്കാൻ ഈ മനുഷ്യരെല്ലാം അവരുടെ ചെറിയ സമ്പത്തിൽ നിന്ന് നീക്കിവച്ച പണത്തിൽ 606 കോടി രണ്ടു വർഷമാവുമ്പോഴും ചെലവാക്കാതെ വച്ചിരിക്കുന്നത്? വർഷങ്ങൾ അവരുടെ പുനരധിവാസം നീണ്ടപ്പോൾ ഭരണപരമായ നൂലാമാലകളും നടപടിക്രമങ്ങളും ഒന്നും മനസ്സിലാക്കേണ്ട ബാധ്യതയില്ലാത്ത ജനങ്ങൾ ചോദിച്ച ചോദ്യമുണ്ട്. ഞങ്ങൾ നൽകിയ പണത്തിൽ ഒരു കോടി വച്ച് അവർക്ക് നൽകിയാലും പിന്നെയും ഉണ്ടാവുമല്ലോ മിച്ചം പണം എന്ന്.
അന്ന് സർക്കാരും പി.ആർ. സേനയും അതിനെ പ്രതിരോധിച്ചത് അവർക്ക് ടൗൺഷിപ് ഉണ്ടാക്കാൻ പണം വേണ്ടേ എന്ന വാദം നിരത്തിയാണ്. ആശുപത്രി, സ്‌കൂൾ, അങ്കണവാടി, ബാങ്ക് മുതൽ ഒരു ചിത്രം വരച്ചു കാട്ടി 774 കോടി അവർക്കാണെന്ന് വിശ്വസിപ്പിച്ചു. അവർ പറയാതിരുന്നത് CMDRF മാത്രമല്ലാതെ മറ്റൊരു പിരിവ് കൂടി നടക്കുന്നുണ്ട് എന്നതാണ്. ഈ പോസ്റ്റിനൊപ്പം ചേർത്തിരിക്കുന്നത് കർണാടക സർക്കാർ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുടെയും അഭ്യർത്ഥന പ്രകാരം നിർമ്മിച്ച് നൽകാമെന്നേറ്റ നൂറു വീടുകൾക്കുള്ള ഇരുപത് കോടി രൂപ നൽകുന്നതിനുള്ള ഉത്തരവാണ്.
ഈ പണം നൽകിയത് വയനാട് ടൗണ്ഷിപ് പ്രോജക്ടിന്റെ പ്രോജക്ട് ഇമ്പ്ലിമെന്റേഷൻ യുണിറ്റിലേക്കാണ്. നമുക്ക് അറിയാവുന്ന ഡി.വൈ.എഫ്.ഐ.യുടെയും സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന 20 കോടി രൂപയും ഈ അക്കൗണ്ടിൽ ആണ് മേടിച്ചത്. ഊരാളുങ്കലിന് 299 കോടി രൂപയുടെ (ടെണ്ടറില്ലാത്ത) കരാറിന്റെ ഭാഗമായി സാധാരണ അഡ്വാൻസ് തുക കൊടുക്കാറില്ല സർക്കാർ പകുതി പണമെങ്കിലും ഇതിനോടകം നൽകിയിട്ടുണ്ടെന്ന് കരുതിയാലും നൂറ്റി അൻപത് കോടിക്ക് മേൽ ആ അക്കൗണ്ടിൽ വന്നിട്ടുണ്ടാവണം.
CMDRF ൽ നിന്നും ചിലവാക്കിയിട്ടുള്ളതിന്റെ കണക്കിൽ ടൗൺഷിപ്പിന് സ്ഥലം ഏറ്റെടുക്കുന്നതിനും വൈദ്യുതി ലൈൻ വലിക്കുന്നതിനും വയനാട് ടൗണ്ഷിപ് പ്രോജക്ടിന്റെ ഓഫീസ് ആവശ്യത്തിനുമുള്ള പ്രാഥമിക ചിലവുകൾക്കല്ലാതെ പണം നൽകിയതായി കാണുന്നില്ല. അപ്പോൾ സമാന്തരമായി പണം വന്ന വയനാട് ടൗണ്ഷിപ് ഇമ്പ്ലിമെന്റേഷൻ യൂണിറ്റിലെ അങ്കമാലിയിലെ കാനറാ ബാങ്ക് അക്കൗണ്ടിൽ എത്ര പണം വന്നു എന്നറിയാൻ ആ ദുരിതബാധിതർക്ക് അവകാശമില്ലേ? കേരളത്തിലെ ജനങ്ങൾക്ക് അവകാശമില്ലേ?
ആവർത്തിക്കുന്നു, ചൂരൽമല - മുണ്ടക്കൈ ദുരന്തത്തിന്റെ പുനരധിവാസത്തിന്റെ മറവിൽ സമാനതകളില്ലാത്ത കൊള്ളയാണ് എൽ.ഡി.എഫ്. സർക്കാർ നടത്തിയിട്ടുള്ളത്. ശരിയായ ചോദ്യങ്ങൾ ചോദിക്കാതെ രക്ഷപെടാൻ അനുവദിച്ചതാണ് ഇത്രയും കാലം.














Click it and Unblock the Notifications