വയനാട്ടിലെ ആദിവാസി ഊരുകള്‍ പരീക്ഷാചൂടിലേക്ക്; ആദിവാസികൾക്ക് പരീക്ഷ ഒരുക്കുന്നത് സാക്ഷരതാ മിഷൻ
കല്‍പ്പറ്റ: സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ തെരഞ്ഞെടുത്ത 283 ആദിവാസി ഊരുകളില്‍ ആരംഭിച്ച വയനാട് ആദിവാസി സാക്ഷരതാ പദ്ധതിയുടെ ഭാഗമായി ക്ലാസിലെത്തിയ 6000ത്തോളം പഠിതാക്കള്‍ പരീക്ഷാചൂടിലേക്ക്. സാക്ഷരതാ പരീക്ഷാ പരീക്ഷോത്സവം എന്ന പേരില്‍ ഏപ്രില്‍ 22ന് 283 കേളനികളിലായി നടക്കും. ക്ലാസുകളുടെ വിലയിരുത്താന്‍ സംസ്ഥാന സാക്ഷരതാ മിഷന് അസി ഡയറക്ടര്‍ കെ അയ്യപ്പന് നായര്‍ വിവിധ ഊരുകളിലെത്തി ക്ലാസുകള്‍ പരിശോധിച്ചു.
പഠിതാക്കളുടെ ശീലത്തിനും മനോഭാവത്തിലും അറിവിലും വസ്ത്രധാരണയിലും മാറ്റം വന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലയില്‍ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് വ്യാപകമായ സാഹചര്യത്തില്‍ കൂടിയാണ് സാക്ഷരതാമിഷന്‍ ഇതുപോലൊരു ദൗത്യത്തിന് മുന്നിട്ടറങ്ങിയിട്ടുള്ളത്. ജില്ലയിലെ ഭൂരിഭാഗം ആദിവാസി ഊരുകളും ഇതിന്റെ ഭാഗമാകുന്നുവെന്നതും ഏറ്റവും വലിയ സവിശേഷതയാണ്.
പരീക്ഷയുടെ മുന്നൊരുക്കത്തിന് വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ സംഘാടക സമിതികള്‍ രൂപീകരിച്ചു. സംസ്ഥാന ടീമിനോപ്പം സാക്ഷരതാ മിഷന് ജില്ലാകോ-ഓര്‍ഡിനേറ്റര്‍ സി.കെ.പ്രദീപ്കുമാര്‍, ആദിവാസി സാക്ഷരതയുടെ ചുമതയലയുള്ള അസി. കോ-ഓര്‍ഡിനേറ്റര്‍ പി.എന്‍.ബാബു, വിവിധ ജനപ്രതിനിധികള്‍ പഞ്ചായത്ത് കോ-ഓര്‍ഡിനേറ്റര്‍മാര്‍, പ്രേരക്മാര്‍ എന്നിവരും ഉണ്ടായിരുന്നു.