അമ്മയ്ക്ക് എതിരെ നടിമാരുടെ തുറന്ന യുദ്ധം, നടിമാർ 'മീ ടൂ' വെളിപ്പെടുത്തലുകൾ നടത്തുമെന്ന് സൂചന
Recommended Video
കൊച്ചി: ഗൂഢാലോചന നടത്തി തട്ടിക്കൊണ്ടുപോയി ക്രൂരമായ ആക്രമണത്തിന് ഇരയായ നടിക്കൊപ്പമല്ല തങ്ങളെന്ന് പലകുറി തെളിയിച്ചിട്ടുളളതാണ് മലയാള സിനിമയിലെ താരസംഘടനയായ അമ്മ. നടിക്കൊപ്പമില്ല എന്ന് മാത്രമല്ല, പ്രതിയായ നടനൊപ്പം നില്‍ക്കുന്നുവെന്ന് പറയാനും ധൈര്യം കാണിച്ചിട്ടുണ്ട് അമ്മ നേതൃത്വം.
ഡബ്ല്യൂസിസിയുടെ നേതൃത്വത്തില്‍ അമ്മയുടെ ഈ നിലപാടിനെതിരെ ഒരു കൂട്ടം നടിമാര്‍ ഉയര്‍ത്തുന്ന പ്രതിരോധമൊന്നും നേതൃത്വത്തിന്റെ കണ്ണില്‍പ്പിടിച്ച മട്ടില്ല. മൂന്ന് തവണ കത്ത് കൊടുത്തിട്ടും ഒരു ഫലവും ഇല്ല. അമ്മയ്ക്ക് എതിരെ തുറന്ന പോരിന് ഒരുങ്ങുകയാണ് ഡബ്ല്യൂസിസി. കൂടുതല്‍ നടിമാര്‍ സംഘടന വിട്ടേക്കും. മാത്രമല്ല, താരദൈവങ്ങളുടെ മുഖംമൂടികള്‍ വലിച്ച് കീറുന്ന ഒരു മീ ടൂ വെളിപ്പെടുത്തല്‍ സുനാമി തന്നെ പ്രതീക്ഷിക്കാം എന്നാണ് സൂചന.
ഇരയ്ക്കൊപ്പം നിൽക്കാത്ത അമ്മ
നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപ് താരസംഘടനയായ അമ്മയില്‍ ഇപ്പോഴും അംഗമാണ്. അതേസമയം ആക്രമിക്കപ്പെട്ട നടി സംഘടനയില്‍ ഇല്ല. നിരപരാധിയെന്ന് തെളിയിക്കും വരെ സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ലെന്ന് കാട്ടി ദിലീപ് കത്ത് നല്‍കിയിരുന്നു. എന്നാല്‍ പുറത്താക്കിയ ദിലീപിനെ അതിനും മുന്‍പേ അമ്മ തിരിച്ചെടുത്തിട്ടുമുണ്ട്.
നടിമാരുടെ പ്രതിഷേധ രാജി
ദിലീപിനെ തിരിച്ച് എടുത്ത തീരുമാനത്തില്‍ പ്രതിഷേധിച്ച് നടി, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവര്‍ അമ്മയില്‍ നിന്ന് രാജി വെച്ച് പുറത്ത് പോയി. രേവതി, പാര്‍വ്വതി, പത്മപ്രിയ എന്നിവര്‍ അമ്മയില്‍ തുടര്‍ന്ന് കൊണ്ട് നടിക്ക് വേണ്ടി പോരാടാന്‍ തീരുമാനിച്ചു. ദിലീപിനെ തിരിച്ചെടുത്ത തീരുമാനം പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് കത്ത് നല്‍കി.
നേതൃത്വത്തിന് മൂന്ന് കത്തുകൾ
ഈ കത്തിന് മേല്‍ അടയിരുന്ന അമ്മ നേതൃത്വം, പൊതുസമൂഹത്തില്‍ നിന്നും വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ നടിമാരെ ചര്‍ച്ചയ്ക്ക് വിളിച്ചു. ഓഗസ്റ്റ് 7ന് കൊച്ചിയില്‍ നടന്ന ചര്‍ച്ചയില്‍ ഇരുകൂട്ടരും ഒരുമിച്ച് പത്രസമ്മേളനം വിളിക്കാനടക്കം ധാരണയായി. എന്നാല്‍ ഒന്നും സംഭവിച്ചില്ല. നടിമാര്‍ രണ്ട് കത്തുകള്‍ കൂടി അമ്മ നേതൃത്വത്തിന് കൈമാറി.
ദിലീപ് വിഷയം ജനറൽ ബോഡിക്ക്
എന്നാല്‍ നടിമാരുടെ ആവശ്യം പരിഗണിക്കാതെ ദിലീപ് വിഷയം ജനറല്‍ ബോഡിക്ക് വിടാനായിരുന്നു എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചത്. അതായത് ദിലീപിന് വേണ്ടി കൈയ്യടിക്കുകയും മാധ്യമങ്ങളെ കൂവുകയും ചെയ്ത അതേ ജനറല്‍ ബോഡി അംഗങ്ങള്‍ക്ക് മുന്നില്‍. ജനറല്‍ ബോഡി ദിലീപിനെതിരെ തീരുമാനമെടുക്കില്ല എന്ന് അമ്മ നേതൃത്വത്തിന് അറിയാം. അത് തന്നെയാണ് അവര്‍ ഉദ്ദേശിക്കുന്നതും.
ഇനി തുറന്ന പോര്
എന്നാല്‍ ഇത്തരം നാടകങ്ങള്‍ക്ക് മുന്നില്‍ മിണ്ടാതിരിക്കാന്‍ ഡബ്ല്യൂസിസിയോ അമ്മ അംഗങ്ങള്‍ കൂടിയായ നടിമാരോ ഉദ്ദേശിച്ചിട്ടില്ല എന്ന് തന്നെയാണ് കരുതേണ്ടത്. ദിലീപിനെ തിരിച്ചെടുത്ത തീരുമാനത്തില്‍ അമ്മയ്ക്ക് എതിരെ തുറന്ന പോരിനാണ് നടിമാര്‍ ഒരുങ്ങുന്നത്. തങ്ങളുടെ പ്രതിഷേധം പരസ്യമാക്കാനാണ് രേവതിയും പാര്‍വ്വതിയും പത്മപ്രിയയും ഒരുങ്ങുന്നത് എന്നാണ് സൂചന.
കൂടുതൽ നടിമാർ അമ്മ വിട്ടേക്കും
വൈകിട്ട് നാല് മണിക്ക് നടിമാര്‍ എറണാകുളം പ്രസ് ക്ലബ്ലില്‍ വാര്‍ത്താ സമ്മേളനം വിളിച്ചിരിക്കുകയാണ്. അമ്മയ്‌ക്കെതിരെ പ്രതിഷേധ സൂചകമായി കൂടുതല്‍ നടിമാര്‍ സംഘടന വിട്ടേക്കും എന്നാണ് സൂചന. മാത്രമല്ല രേവതിയേയും പാര്‍വ്വതിയേയും പത്മപ്രിയയേയും കൂടാതെ ചില മുതിര്‍ന്ന അംഗങ്ങളും വൈകിട്ട് നിലപാട് തുറന്ന് പറഞ്ഞേക്കും എന്നും സൂചനയുണ്ട്.
അമ്മയുടെ ഇരട്ടത്താപ്പ്
ദിലീപിന്റെ കാര്യം ജനറല്‍ ബോഡി തീരുമാനിക്കും എന്നത് അമ്മയുടെ ഇരട്ടത്താപ്പ് ആണെന്ന് നടിമാര്‍ ആരോപിക്കുന്നു. നടന്‍ തിലകന് എതിരെ അച്ചടക്ക നടപടിയെടുത്തത് അമ്മ എക്‌സിക്യൂട്ടീവ് ആയിരുന്നു. എന്നാല്‍ ദിലീപിന്റെ കാര്യത്തില്‍ തീരുമാനം എക്‌സിക്യൂട്ടീവ് അല്ല ജനറല്‍ ബോഡിയാണ് എടുക്കേണ്ടത് എന്ന നിലപാട് ഇരട്ടത്താപ്പാണ് എന്നാണ് നടിമാര്‍ ചൂണ്ടിക്കാട്ടുന്നത്.
മുകേഷിനെതിരെ അനക്കമില്ല
ദിലീപിന് പിന്നാലെ പീഡന ആരോപണത്തില്‍ കുടുങ്ങിയിരിക്കുകയാണ് അമ്മയുടെ നേതൃത്വനിരയിലുള്ള നടന്‍ മുകേഷും. മുകേഷിന് എതിരെ മീ ടൂ ക്യാംപെയ്ന്‍ വഴി കാസ്റ്റിംഗ് ഡയറക്ടറായ ടെസ് ജോസഫ് ആണ് ആരോപണം ഉന്നയിച്ചത്. ഇതില്‍ അമ്മ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതിലും നടിമാര്‍ക്ക് അമര്‍ഷമുണ്ട്.
മീ ടൂ സംഭവിക്കട്ടെ
മലയാളത്തിലും മീ ടൂ മൂവ്‌മെന്‌റ് സംഭവിച്ചിരുന്നുവെങ്കില്‍ എന്നാഗ്രഹിക്കുന്നു എന്നാണ് കഴിഞ്ഞ ദിവസം പാര്‍വ്വതി ട്വീറ്റ് ചെയ്തത്. പത്മപ്രിയയും മീ ടൂവിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. വൈകിട്ടത്തെ വാര്‍ത്താ സമ്മേളനത്തില്‍ മലയാളത്തിലെ നടിമാരുടെ മീ ടൂ വെളിപ്പെടുത്തലുകളും ഉണ്ടാകുമോ എന്ന ചോദ്യം ഇതിനകം തന്നെ ഉയര്‍ന്ന് കഴിഞ്ഞിട്ടുണ്ട്.
വൈകിട്ടേക്ക് കരുതി വെച്ചിരിക്കുന്നത്
പ്രശസ്ത സാഹിത്യകാരന്‍ എന്‍എസ് മാധവനാണ് ട്വിറ്ററില്‍ അത്തരമൊരു സൂചന മുന്നോട്ട് വെച്ചിരിക്കുന്നത്. വൈകിട്ട് ഡബ്ല്യൂസിസി നടത്തുന്ന പത്രസമ്മേളനം ഒഴിവാക്കരുതെന്നും വലിയ മീ ടുവിന് സാധ്യതയുണ്ടെന്ന് അറിവ് ലഭിച്ചിട്ടുണ്ട് എന്നുമാണ് എന്‍എസ് മാധവന്റെ ട്വീറ്റ്. നേരത്തെ തന്നെ മീ ടൂ വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുള്ളവരാണ് പാര്‍വ്വതിയും പത്മപ്രിയയും. വൈകിട്ടത്തെ വാര്‍ത്താ സമ്മേളനം മലയാള സിനിമയില്‍ പൊട്ടിത്തെറിയുണ്ടാക്കുമോ എന്ന് കാത്തിരുന്ന് കാണണം.
|
ട്വീറ്റ് വായിക്കാം
എൻ എസ് മാധവന്റെ ട്വീറ്റ് വായിക്കാം
തിരുവനന്തപുരത്ത് വൻമതിലായി ശശി തരൂർ, തരൂരിന് എതിരായി സിപിഎമ്മിന്റെ നിർണായക നീക്കം
'ഹിരൺമയ'യിലേക്ക് ലക്ഷ്മി തനിച്ച്.. ബാലുവും ജാനിയുമില്ല, ആശുപത്രി വിടാൻ ഒരാഴ്ച, പുതിയ വിവരങ്ങൾ ഇങ്ങനെ