മലക്കംമറിഞ്ഞ് പെൺകൂട്ടായ്മ; മമ്മൂട്ടി വിരുദ്ധ ലേഖനം തങ്ങളെഴുതിയല്ല, ആക്രമണങ്ങൾക്ക് പുല്ലുവില...
കൊച്ചി: സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്ല്യുസിസിയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രതിഷേധം അരങ്ങേറുകയാണ്. അവരുടെ ഫേസ്ബുക്ക് പേജിനെ വണ്‍സ്റ്റാര്‍ റേറ്റിങ് നല്‍കിയാണ് ഒരു വിഭാഗത്തിന്റെ പ്രതിഷേധം.
മമ്മൂട്ടിയേയും ദിലീപിനേയും പേരെടുത്ത് പറഞ്ഞ് വിമര്‍ശിക്കുന്ന ലേഖനം ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തതാണ് വിവാദമായത്. പിന്നീട് ഈ പോസ്റ്റ് ഡബ്ല്യുസിസി ഡിലീറ്റ് ചെയ്യുകയും ചെയ്തു. സൈബര്‍ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ വനിത കൂട്ടായ്മ തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍.
ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്ത ലേഖനം തങ്ങള്‍ എഴുതിയതല്ല എന്നാണ് വനിത കൂട്ടായ്മയുടെ വിശദീകരണം. തങ്ങള്‍ മുന്നോട്ട് വച്ച പ്രവര്‍ത്തനങ്ങളേയോ ആശയങ്ങളേയോ ആക്രമണങ്ങള്‍കൊണ്ട് പിന്തിരിപ്പിക്കാനാവില്ലെന്നും അവര്‍ പറയുന്നു. എന്നാല്‍ ഡബ്ല്യൂസിസിയ്ക്കെതിരെയുള്ള പ്രതിഷേധം കൂടുതല്‍ ശക്തമായിരിക്കുകയാണ് ഇപ്പോള്‍.
വിശദീകരിച്ച് രംഗത്ത്
മമ്മൂട്ടിയേയും ദിലീപിനേയും പേരെടുത്ത് വിമര്‍ശിക്കുന്ന ലേഖനം ഷെയര്‍ ചെയ്തതായിരുന്നു പുതിയ വിവാദങ്ങള്‍ക്ക് കാരണം. ആ പോസ്റ്റ് പിന്‍വലിച്ചെങ്കിലും ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് പേജിന് നേര്‍ക്ക് വണ്‍ സ്റ്റാര്‍ ആക്രമണം തുടരുകയാണ്. ഈ സാഹചര്യത്തില്‍ ആണ് അവരുടെ വിശദീകരണം പുറത്ത് വന്നിരിക്കുന്നത്.
തങ്ങള്ക്കൊപ്പമുള്ളവര്ക്കായി
വിവാദങ്ങളുടെ സാഹചര്യത്തില്‍, തങ്ങള്‍ക്കൊപ്പമുള്ള സുഹൃത്തുക്കള്‍ അറിയുവാന്‍ എന്ന് പറഞ്ഞാണ് ഡബ്ല്യുസിസി ഫേസ്ബുക്കില്‍ വിശദീകരണ കുറിപ്പ് എഴുതിയിരിക്കുന്നത്. എന്നാല്‍ ഈ വിശദീകരണം, ഡബ്ല്യുസിസിയെ പിന്തുണയ്ക്കുന്നവര്‍ പോലും കൈയ്യടിയോടെയല്ല സ്വീകരിച്ചിരിക്കുന്നത്. വലിയ വിമര്‍ശനങ്ങളാണ് ഇതിന്റെ പേരിലും ഇപ്പോള്‍ വനിത കൂട്ടായ്മ നേരിടുന്നത്.
എഫ്ബി റേറ്റിങ് അല്ല
എഫ്ബി റേറ്റിങ് അല്ല ഒരു സംഘടനയുടെ വിശ്വാസ്യത നിര്‍ണയിക്കുന്നത് എന്ന് ഡബ്ല്യുസിസി അവരുടെ വിശദീകരണ കുറിപ്പില്‍ പറയുന്നുണ്ട്. എങ്കിലും തങങള്ക്കൊപ്പം എപ്പോഴും നില്‍ക്കുന്നവര്‍ക്കായി ഒരു വിശദീകരണം നല്‍കേണ്ടതുണ്ട് എന്നും അവര്‍ പറയുന്നു.
ഞങ്ങളെഴുതിയതല്ല
മലയാള സിനിമയിലെ സ്ത്രീ വിരുദ്ധതയെ പരാമര്‍ശിച്ചുകൊണ്ട് ഡെയ്ലി ഒ യില്‍ ആനന്ദ് കൊച്ചുകുടി എഴുതിയ ലേഖനം തങ്ങള്‍ ഷെയര്‍ ചെയ്യുകയാണ് ചെയ്തത് എന്നാണ് വിശദീകരണം. അത് തങ്ങള്‍ എഴുതിയതല്ല എന്നും ഡബ്ല്യുസിസി വിശദീകരിക്കുന്നു. തങ്ങള്‍ എഴുതിയതാണ് എന്ന് തെറ്റിദ്ധരിച്ചാണ് തങ്ങള്‍ക്ക് നേരെ വ്യാപകമായ ആക്രമണം ഉണ്ടായത് എന്നും അവര്‍ വിശദീകരിക്കുന്നുണ്ട്.
ആ അഭിപ്രായം തങ്ങള്‍ക്കില്ല
ആ ലേഖനത്തില്‍ എഴുതിയ അഭിപ്രായങ്ങള്‍ തങ്ങളുടേതല്ല എന്നതുകൊണ്ട് കൂടിയാണ് വിവാദമായപ്പോള്‍ അത് പിന്‍വലിച്ചത് എന്നും ഡബ്ല്യുസിസി വ്യക്തമാക്കുന്നുണ്ട്. മലയാള സിനിമയില്‍ സ്ത്രീ-പുരുഷ സൗഹൃദം നിലനിര്‍ത്തണം എന്നതാണ് തങ്ങള്‍ ലക്ഷ്യമിടുന്നത് എന്നും ഡബ്ല്യുസിസി പറയുന്നു.
പിന്തിരിപ്പിക്കാനാവില്ല
ആരുടേയും വികാരങ്ങളെ മുറിവേല്‍പ്പിക്കുക എന്നത് തങ്ങളുടെ ഉദ്ദേശമായിരുന്നില്ല എന്നും തങ്ങള്‍ മുന്നോട്ട് വച്ച പ്രവര്‍ത്തനങ്ങളേയും ആശയങ്ങളേയോ ഈ ആക്രമണങ്ങള്‍ കൊണ്ട് പിന്തിരിപ്പിക്കാന് സാധിക്കില്ല എന്നും വനിത കൂട്ടായ്മ പറയുന്നുണ്ട്. തങ്ങള്‍ക്കൊപ്പം കൈകോര്‍ത്ത് നില്‍ക്കുന്നവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് വിശദീകരണ കുറിപ്പ് അവസാനിപ്പിക്കുന്നത്.
പിന്തുണ കുറഞ്ഞു, വിമര്‍ശനം കൂടി
വനിത കൂട്ടായ്മയുടെ വിശദീകരണ കുറിപ്പിന് താഴേയും പൊങ്കലയാണ്. അതില്‍, കൂട്ടായ്മയെ പിന്തുണച്ചിരുന്നവര്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ട് എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. മമ്മൂട്ടിക്കെതിരെയുള്ള ലേഖനം ഷെയര്‍ ചെയ്തത് പലരുടേയും നിലപാട് മാറ്റത്തിനും കാരണമായിട്ടുണ്ട്.
പോസ്റ്റ് വായിക്കാം
ഇതാണ് വിമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ വിശദീകരണ കുറിപ്പ്. രണ്ടായിരത്തിലധികം ആളുകളാണ് ഇതില്‍ കമന്റ് ചെയ്തിരിക്കുന്നത്. അതില്‍ ഭൂരിഭാഗവും വനിത കൂട്ടായ്മയെ വിമര്‍ശിച്ചുകൊണ്ടുള്ളവയാണ്.