ഭീരുക്കളായി ജീവിക്കാൻ തയ്യാറല്ല! തെറിവിളിക്കാർക്ക് വിമൻ ഇൻ സിനിമ കളക്ടീവിന്റെ കിണ്ണം കാച്ചിയ മറുപടി!
Recommended Video
കോഴിക്കോട്: ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ അഭിമാനമായാണ് മലയാള സിനിമയില്‍ ആദ്യമായി സ്ത്രീകള്‍ക്ക് വേണ്ടി ഒരു സംഘടന രൂപീകരിച്ചത്. വിമന്‍ ഇന്‍ സിനിമ കളക്ടീവ് അതിന്റെ ശൈശവദശയിലാണ്. എങ്കിലും മലയാള സിനിമാ രംഗത്ത് ശക്തമായ സാന്നിധ്യമാണ് ഈ പെണ്‍കൂട്ടമിപ്പോള്‍. ആര്‍ക്കും അവഗണിക്കാനാവാത്ത സാന്നിധ്യം എന്ന് തന്നെ പറയാം. വ്യവസ്ഥാപിതമായ ചില താല്‍പര്യങ്ങള്‍ക്കെതിരെ വിരല്‍ ചൂണ്ടാന്‍ ധൈര്യം കാട്ടുന്നു എന്നത് തന്നെയാണ് മറ്റ് സിനിമാ സംഘടനകളില്‍ നിന്നും ഡബ്ല്യൂസിസിയെ വ്യത്യസ്തമാക്കുന്നത്. സിനിമയിലെ ഒരു പ്രത്യേക വിഭാഗം ഇവരെ കണ്ണും പൂട്ടി എതിര്‍ക്കുന്നതിന് കാരണവും അത് തന്നെ. കൂട്ടമായി ആക്രമിക്കപ്പെടുമ്പോഴും നിലപാടുകള്‍ ഉറക്കെ പറഞ്ഞ് ഡബ്ല്യൂസിസി മുന്നോട്ട് വന്നിരിക്കുകയാണ്.
മഞ്ജുവിന്റെ സിനിമയിൽ നിന്നും ഒഴിവാകാൻ സ്വാധീനിച്ചു.. ദിലീപിനെതിരെ കുഞ്ചാക്കോ ബോബന്റെ മൊഴി
അവർ കുട്ടികളല്ല മമ്മൂക്കാ
സ്വന്തമായി നിലപാടുള്ളവരും അത് തുറന്ന് പറയാൻ ധൈര്യം കാണിക്കുന്നവരുമാണ് വിമൻ ഇൻ സിനിമ കളക്ടീവിലെ അംഗങ്ങൾ. അതിന്റെ പേരിൽ ഓരോരുത്തരും സോഷ്യൽ മീഡിയയിൽ ക്രൂശിക്കപ്പെടുന്നു. പലർക്കും സിനിമയിലെ അവസരങ്ങൾ ഇല്ലാതാവുകയും അവഗണിക്കപ്പെടുകയും ചെയ്യുന്നു. എങ്കിലും പറയാനുള്ളത് അവർ നിരന്തരം പറഞ്ഞ് കൊണ്ടേയിരിക്കുകയാണ്. മെഗാസ്റ്റാർ പറഞ്ഞത് പോലെ അവർ കുട്ടികളല്ല, പറയുന്നതൊന്നും വെറുതേയുമല്ല.
തിരഞ്ഞ് പിടിച്ച് ആക്രമണം
സിനിമയിലെ ആൺകോയ്മയ്ക്കെതിരെ സംസാരിച്ച നടികളെയെല്ലാം തെരഞ്ഞ്പിടിച്ച് ഫാൻസ് എന്ന് പറയുന്ന കൂട്ടം ആക്രമിച്ച് കൊണ്ടിരിക്കുന്നു. കസബയെ വിമർശിച്ചതിന്റെ പേരിലാണ് പാർവ്വതിയും വിമൻ ഇൻ സിനിമ കളക്ടീവും ഏറ്റവും ഒടുവിലായി ആക്രമിക്കപ്പെടുന്നത്. നേരത്തെ ആക്രമിക്കപ്പെട്ട നടിക്കൊപ്പം നിന്നതിന്റെ പേരിലായിരുന്നു വിമൻ ഇൻ സിനിമ കളക്ടീവ് വേട്ടയാടപ്പെട്ടത്. ഇപ്പോഴും നടിക്കൊപ്പം നിൽക്കുന്നതിന്റെ പേരിൽ മാത്രം സിനിമയിലെ ഒരു വിഭാഗം ഈ സംഘടനയെ ശത്രുക്കളായി കാണുന്നു.
സംതൃപ്തരാണ്, ദു:ഖിതരും
വിമൻ ഇൻ സിനിമ കളക്ടീവ് രൂപീകരിച്ച് മുന്നൂറ് ദിവസം തികയുകയാണ്. നിരന്തരമായ ആക്രമണങ്ങൾക്ക് വിധേയമാകുമ്പോഴും മുന്നോട്ട് വെച്ച കാൽ പിന്നോട്ട് എടുക്കാനില്ലെന്ന് പ്രഖ്യാപിക്കുകയാണ് ഡബ്ല്യൂസിസി. സംഘടനയുടെ ഫേസ്ബുക്ക് പേജിലെ കുറിപ്പ് പറയുന്നതും അത് തന്നെയാണ്. ഡബ്ല്യൂസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇതാണ്: മലയാള സിനിമയിലെ സ്ത്രീകൾക്കായി ഒരു സംഘടന എന്ന ചിന്തക്ക് മുന്നൂറ് ദിവസങ്ങൾ തികയുന്നു. ഇന്നു ഞങ്ങൾ സംതൃപ്തരാണ്; വേറൊരു തലത്തിൽ ദു:ഖിതരുമാണ്.
ആൺകോയ്മ കഠിനമായി നിലനിൽക്കുന്നു
രണ്ടായിരത്തിനു ശേഷം രൂപപ്പെട്ടിട്ടുള്ള ഏതൊരു മനുഷ്യാവകാശ സംഘടനക്കും കേരളത്തിൽ സാധ്യമാവാത്ത, അസൂയാവഹമായ നേട്ടങ്ങളൊന്നും പുറമെ എണ്ണിപ്പറയാനില്ല. എന്നാൽ എപ്പോഴൊക്കെ ഡബ്ല്യൂസിസി അടിസ്ഥാന അവകാശ നിഷേധം ചൂണ്ടിക്കാണിച്ചിട്ടുണ്ടോ അപ്പോഴൊക്കെ ഇന്ത്യയിലെ ഏറ്റവും പരിഷ്കൃത സമൂഹം എന്നൂറ്റം കൊള്ളുന്ന ഈ സംസ്ഥാനത്ത് ആൺകോയ്മ എത്ര കഠിനമായി നിലനിൽക്കുന്നു എന്ന് തെളിയിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു.
വിമർശനങ്ങൾക്ക് പിന്നിലെന്ത്
ഉള്ളതിനും ഇല്ലാത്തതിനും വിമൻ ഇൻ സിനിമ കളക്ടീവ് എന്ന സംഘടനയെ കുറ്റപ്പെടുത്തുമ്പോൾ അതിൽ അംഗങ്ങളായ ഓരോരുത്തരുടെയും ചിന്തകളെ വാസ്തവ വിരുദ്ധമായി വിമർശിക്കുമ്പോൾ മറ നീക്കി പുറത്തു വരുന്നത് എന്താണെന്ന് കാണാൻ സവിശേഷബുദ്ധി ആവശ്യമില്ല. ഫെബ്രുവരിയിൽ ഞങ്ങളിലൊരാളെ അതിനീചമായി ആക്രമിച്ചതിനു പിന്നാലെ ഞങ്ങൾ ഒത്തുകൂടിയതിനു ശേഷമാണല്ലോ സമൂഹത്തിൽ ഇത്തരം സംഭാഷണങ്ങൾ പ്രബലമായത്.
സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്
ലോകത്തെ മുഴുവൻ ആണുങ്ങൾക്കുമെതിരെ ചില സിനിമക്കാരികൾ നടത്തുന്ന കാമ്പില്ലാത്ത വാക്പയറ്റായി ഡബ്ല്യൂസിസിയുടെ സംഭാഷണങ്ങളെ തെറ്റിദ്ധരിക്കുന്ന ഒരു വിഭാഗം ഇവിടെയുണ്ടെന്ന് അറിയുമ്പോഴും നമ്മുടെ സംസ്കാരത്തെ അനുദിനം ദുഷിപ്പിക്കുന്ന, കാർന്നുതിന്നുന്ന ചില അവസ്ഥാ വിശേഷങ്ങൾ മലയാളി സമൂഹത്തെ ബോധ്യപ്പെടുത്തുക തന്നെ വേണമെന്ന് ഞങ്ങൾ കരുതുന്നു.കഴിഞ്ഞ കുറേ മാസങ്ങളായി കളക്ടീവിലെ അംഗങ്ങൾ പൊതുവേദികളിൽ ഒറ്റക്കും കൂട്ടായും പറയാൻ ശ്രമിക്കുന്നത് ഒരേ കാര്യമാണ്. അതിങ്ങനെയാണ്:
കലഹം ആണുങ്ങളോടല്ല
ഈ സംഘടന പുരുഷവർഗ്ഗത്തിനോ സമൂഹത്തിലെ ഏതെങ്കിലും വ്യക്തികൾക്കോ എതിരല്ല. ഞങ്ങൾ കലഹിക്കുന്നത് ആൺകോയ്മ നിലനിർത്തുന്ന ഘടനകളോടാണ്. സ്ത്രീ സമൂഹത്തെ തുല്യമായി കാണാൻ സഹിഷ്ണുതയില്ലാത്ത സംസ്കാരത്തോടാണ്. തുല്യതയ്ക്ക് എതിരു നിൽക്കുന്ന ഈ മനോഭാവം മാറിയേ തീരൂ. റിമയും സജിതയും ദീദിയും ഇപ്പോൾ പാർവതിയും ഇതു തന്നെയാണ് പറഞ്ഞത്.
വേർതിരിവുകളെ മറികടക്കണം
യഥാർത്ഥ വിദ്യാഭ്യാസം വിഭാവനം ചെയ്യേണ്ടതു യഥാർത്ഥ സ്വാതന്ത്ര്യമാണ്: വർണം, വർഗം, ദേശം, ഭാഷ, ജാതി, മതം, ലിംഗം എന്നിങ്ങനെ എണ്ണിയാലൊടുക്കാത്ത വേർതിരിവുകൾ മറികടന്നു അന്യോന്യം തുല്യതയിൽ സഹവർത്തിക്കാനുള്ള കഴിവാണ് നമ്മുടെ സാംസ്കാരിക വികാസത്തെ അടയാളപ്പെടുത്തേണ്ടത്.രാജ്യത്ത് വിദ്യാഭ്യാസത്തിൽ, ആരോഗ്യപരിപാലനത്തിൽ, ആൺ പെൺ അനുപാതത്തിൽ ഒക്കെ അന്യാദൃശമായ പുരോഗതി അവകാശപ്പെടുന്ന കേരളം തുല്യതയുടെയും സാമൂഹ്യനീതിയുടെയും പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച സംഭവിക്കുന്നുണ്ടോ?
വരും തലമുറ വിലയിരുത്തും
വിമൻ ഇൻ സിനിമ കളക്ടീവ് നിലവിൽ വരുന്നതിന് നൂറ്റാണ്ടുകൾക്ക് മുൻപ് ആരംഭിച്ച സംഭാഷണങ്ങളാണ് തുല്യതയും സാമൂഹ്യനീതിയുo. തുല്യമായ സാമൂഹ്യ- സാംസ്കാരിക- രാഷ്ട്രീയ ഇടത്തിനും തുല്യമായ അവസരങ്ങൾക്കും വേണ്ടിയാണ് ഡബ്ല്യൂസിസി നിലകൊള്ളുന്നത്. ആഗോളതലത്തിൽ വളരെയേറെ മുന്നോട്ടു പോയിട്ടുള്ള ഈ ചിന്തകളെ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ കേരള സമൂഹം എങ്ങനെ സമീപിക്കുന്നു എന്ന് വളർന്നു വരുന്ന തലമുറ ശ്രദ്ധയോടെ വീക്ഷിക്കുകയാണ്. അവർ നമ്മെ വിലയിരുത്തുകയും അളന്നു തൂക്കുകയും ചെയ്യുന്നുണ്ടെന്ന് നാമറിയണം
എണ്ണിയെണ്ണി മറുപടി പറയേണ്ടി വരും
താമസിയാതെ, നമ്മുടെ മണ്ടത്തരങ്ങൾക്കും അജ്ഞതക്കും അവിവേകത്തിനും ഇനി വരുന്ന തലമുറയോട് എണ്ണിയെണ്ണി മറുപടി പറയേണ്ടി വരുമെന്നതിൽ ഒരു സംശയവുമില്ല; ഭൂമി എക്കാലത്തേക്കും ക്രൂരതയും ഹിംസയും സഹിക്കുകയുമില്ല.ഞങ്ങൾ ഇത് ഇപ്പോഴെങ്കിലും പറയാതെയിരുന്നാൽ വരും തലമുറയുടെ മുഖത്ത് ഇനി നോക്കാനാവില്ല എന്നുറപ്പ്. നാം അവരുടെ ഭൂമിയും ആകാശവും കൈയേറുക മാത്രമല്ല അജ്ഞത ആഭരണമാക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നു.
അവർ നമ്മെ അജ്ഞരെന്നും ഭീരുക്കളെന്നും വിളിക്കാൻ തുടങ്ങിക്കഴിഞ്ഞു.
ഭീരുക്കളായി ജീവിക്കാൻ തയ്യാറല്ല
ഭയം മരണമാണ്. ഭീരുക്കളായി ജീവിക്കാൻ ഞങ്ങൾ തയാറല്ല. അതു കൊണ്ട് ഈ സംഭാഷണങ്ങളും പ്രവർത്തനങ്ങളും ഡബ്ല്യൂസിസി തുടരുക തന്നെ ചെയ്യും.2017 നവംബർ ഒന്നിന് വിമൻ ഇൻ സിനിമ കളക്ടീവ് ഔദ്യോഗികമായി നിലവിൽ വന്നു. ഡബ്ല്യൂസിസിക്ക് ഇനി സമാനഹൃദയരായ സ്ത്രീ സിനിമാ പ്രവർത്തകരെ അംഗങ്ങളാക്കാം.തുല്യത, സാമൂഹ്യനീതി എന്നീ ആശയങ്ങളിൽ ദൃഢമായി വിശ്വസിക്കുന്ന, സിനിമയുടെ അരങ്ങിലും അണിയറയിലും പ്രവർത്തിക്കുന്ന എല്ലാ സ്ത്രീകളെയും ഡബ്ല്യൂസിസിയിലേക്ക് സ്വാഗതം ചെയ്യുന്നു എന്നാണ് ഫേസ്ബുക്കിലെ കുറിപ്പ്.
ഡബ്യൂസിസിയുടെ മറുപടി
വിമൻ ഇൻ സിനിമ കളക്ടീവിന്റെ ഫേസ്ബുക്ക് പോസ്റ്റ്