ഡബ്ല്യൂസിസി പിളർത്താൻ നടക്കുന്നവർ കണ്ടം വഴി ഓടട്ടെ.. വനിതാ കൂട്ടായ്മ ഒറ്റക്കെട്ടെന്ന് ബീന പോൾ
Recommended Video
കോഴിക്കോട്: രൂപീകരിക്കപ്പെട്ടപ്പോള്‍ മുതല്‍ കടുത്ത ആക്രമണം നേരിടുന്നുണ്ട് സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കലക്ടീവ്. താരസംഘടനയായ അമ്മ നടി ആക്രമിക്കപ്പെട്ട വിഷയത്തിലെടുത്ത അഴുകൊഴമ്പന്‍ നിലപാടാണ് ഡബ്ല്യൂസിസി രൂപീകരിക്കാന്‍ പെട്ടെന്നുണ്ടായ കാരണം. സിനിമയിലെ 18 സ്ത്രീകള്‍ ചേര്‍ന്നുണ്ടാക്കിയ സംഘടനയില്‍ പുതിയ ആരും അംഗങ്ങളായി ചേര്‍ന്നിട്ടില്ല. സംഘടനയോട് സഹകരിക്കുന്നത് സിനിമയിലെ പ്രബലരുടെ ശത്രുതയ്ക്ക് ഇടയാക്കുമെന്ന ഭയം മൂലം അകന്ന് നില്‍ക്കുന്നവരാണ് മിക്കവരും.
മമ്മൂക്ക.. താങ്കൾക്കൊരു തിരിഞ്ഞ് നോട്ടം ആവശ്യമാണ്.. മമ്മൂട്ടിക്ക് ആനന്ദ് കൊച്ചുകുടിയുടെ തുറന്ന കത്ത്
ഡബ്ല്യൂസിസി തുടക്കം മുതല്‍ക്കേ നേരിടുന്ന എതിര്‍പ്പുകള്‍ സംഘടിത രൂപം പ്രാപിച്ചിരിക്കുകയാണിപ്പോള്‍. മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയെക്കുറിച്ചുള്ള ലേഖനം ഔദ്യോഗിക പേജില്‍ പങ്ക് വെച്ചതിന് പിന്നാലെ ശക്തമായ സൈബര്‍ ആക്രമണമാണ് സംഘടനയ്ക്ക് നേരെ നടക്കുന്നത്. സംഘടന പിളര്‍ന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് വിമന്‍ സിനിമ സിനിമ കലക്ടീവ് അംഗം ബീന പോള്‍.
പാർവ്വതി പറഞ്ഞതും ഫാൻസ് കേട്ടതും
പാര്‍വ്വതി നടന്‍ മമ്മൂട്ടിയെ വിമര്‍ശിച്ചു എന്നാരോപിച്ച് തുടങ്ങിയതാണ് ഈ സൈബര്‍ ആക്രമണം. പാര്‍വ്വതി സംസാരിച്ചത് കസബ എന്ന സിനിമയിലെ സ്ത്രീ വിരുദ്ധത മഹത്വവല്‍ക്കരിക്കുന്നതിന് എതിരെയാണ് എന്നത് ചലച്ചിത്ര മേളയിലെ ഓപ്പണ്‍ ഫോറത്തിന്റെ വീഡിയോ കണ്ടവര്‍ക്കാര്‍ക്കും മനസ്സിലാക്കാവുന്നതേ ഉള്ളൂ. എന്നാല്‍ അഭിപ്രായം പറയുന്ന സ്ത്രീകളോട് പൊതു അനിഷ്ടം സൂക്ഷിക്കുന്ന ഭൂരിപക്ഷ മലയാളി മനസ്സ് കിട്ടിയ അവസരം നന്നായി ഉപയോഗിക്കുന്നു.
പിന്നോട്ടില്ലാതെ പെൺകൂട്ടം
തെറി പറഞ്ഞാലും സ്ലട്ട് ഷെയിമിംഗ് നടത്തിയാലും പെണ്ണ് പിന്മാറുമെന്നൊരു പൊതുധാരണയുണ്ട്. മമ്മൂട്ടി ആരാധകരുടെ സൈബര്‍ ആക്രമണത്തിന് വിധേയയായി കരഞ്ഞ് മാപ്പ് പറഞ്ഞ ലിച്ചി ഉദാഹരണമാണ്. എന്നാല്‍ പാര്‍വ്വതിയും വിമന്‍ ഇന്‍ സിനിമ കലക്ടീവും അത്തരം പൊതുധാരണകളുടെ മുഖത്തടിച്ചാണ് നിവര്‍ന്ന് നില്‍ക്കുന്നത്. മാപ്പ് പറയില്ലെന്ന് മാത്രമല്ല, പറഞ്ഞ കാര്യങ്ങളില്‍ ചര്‍ച്ച വേണമെന്നും പൊതുജനത്തിന് മനസ്സിലാകും വരെ ആവര്‍ത്തിക്കുമെന്നും പാര്‍വ്വതി പറയുന്നു.
തെറിപറയാൻ ഒറ്റക്കെട്ട്
മമ്മൂട്ടിയുടെ പ്രായവും സിനിമകളുടെ തെരഞ്ഞെടുപ്പും അടക്കം വിശകലന വിധേയമാക്കുന്ന ലേഖനം പങ്കുവെച്ചതിന്റെ പേരിലാണ് ഡബ്ല്യൂസിസിയെ പൂട്ടിക്കാന്‍ ചിലര്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നത്. മമ്മൂട്ടി ഫാന്‍സ് മാത്രമാണ് അക്കൂട്ടത്തിലെന്ന് തെറ്റിദ്ധരിക്കരുത്. ദിലീപിന്റെയും മോഹന്‍ലാലിന്റെയും ഒക്കെ ആരാധകരുണ്ട് ഈ പതിനെട്ട് പേരുടെ കൊച്ച് സംഘത്തെ കെട്ടുകെട്ടിക്കാനിറങ്ങിയവരുടെ കൂട്ടത്തില്‍.
പിളർന്നുവെന്ന് വാർത്തകൾ
വിവാദ ലേഖനത്തിന്റെ പേരില്‍ വനിതാ സംഘടനയ്ക്കുള്ളില്‍ ത്‌ന്നെ അസ്വാരസ്യങ്ങളുണ്ട് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. മമ്മൂട്ടിയെ വ്യക്തിപരമായി ടാര്‍ജറ്റ് ചെയ്യുന്നത് പോലുള്ള ലേഖനം പങ്കുവെച്ചതിനെതിരെ നടി മഞ്ജു വാര്യര്‍ നിലപാടെടുത്തുവെന്നും സംഘടനയില്‍ നിന്നും പ്രതിഷേധിച്ച് പുറത്ത് പോയെന്നുമാണ് ഒരു വിഭാഗം പ്രചരിപ്പിക്കുന്നത്.
മഞ്ജു പുറത്തെന്ന് വാർത്തകൾ
വനിതാ സംഘടനയുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്നടക്കം മഞ്ജു വാര്യര്‍ പുറത്തേക്ക് പോയെന്ന് പോലും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. മമ്മൂട്ടിയെക്കുറിച്ചുള്ള ലേഖനം മാത്രമല്ല, പാര്‍വ്വതി കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വിമര്‍ശനം മഞ്ജു വാര്യരെ ലക്ഷ്യം വെച്ചുള്ളതാണ് എന്ന വാര്‍ത്തയും നടിയുടെ പിന്മാറ്റത്തിന് കാരണമായി എന്നൊക്കെയാണ് സോഷ്യല്‍ മീഡിയ പരത്തുന്ന ഊഹാപോഹങ്ങള്‍.
പാര്‍വ്വതിയുടെ ട്വീറ്റ്
എല്ലാവരുടേയും തനിനിറം പുറത്ത് വന്നിരിക്കുന്നു. ജീവിച്ചിരിക്കാന്‍ അനുയോജ്യമായ സമയമാണിത്. താന്‍ പോപ്പ്‌കോണ്‍ കൊറിച്ച് എല്ലാം കണ്ട് രസിച്ച് കൊണ്ടിരിക്കുകയാണ് എന്നായിരുന്നു പാര്‍വ്വതിയുടെ ട്വീറ്റ്. പാര്‍വ്വതിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരിക്കാത്ത മഞ്ജു വാര്യരെ ലക്ഷ്യം വെച്ച് കൊണ്ടുളളതാണ് ട്വീറ്റ് എന്ന് സോഷ്യല്‍ മീഡിയ പറഞ്ഞ് പരത്താനും തുടങ്ങി.
സംഘടന പിളർന്നിട്ടില്ല
എന്നാല്‍ ഇത്തരം പ്രചരണങ്ങളെ തള്ളിക്കളഞ്ഞ് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് വിമന്‍ ഇന്‍ സിനിമ കലക്ടീവ് അംഗവും എഡിറ്ററുമായ ബീന പോള്‍. ഡബ്ല്യൂസിസി പിളര്‍ന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ബിന പോള്‍ പറയുന്നു. വനിതാ സംഘടന ഇപ്പോഴും ഒറ്റക്കെട്ടാണെന്നും ദേശീയ മാധ്യമത്തിന് നല്‍കിയ പ്രതികരണത്തില്‍ ബീന പോള്‍ വ്യക്തമാക്കി.
പ്രതികരണമില്ലാതെ മഞ്ജു
പാര്‍വ്വതിക്കെതിരെ കടുത്ത സൈബര്‍ ആക്രമണം നടക്കുമ്പോഴും സിനിമാ ലോകത്ത് നിന്നും പിന്തുണയുമായി അധികമാരും രംഗത്ത് വന്നിരുന്നില്ല. വിമന്‍ ഇന്‍ സിനിമ കലക്ടീവിലെ അംഗങ്ങളായ റിമ കല്ലിങ്കലിനേയും സജിത മഠത്തിലിനേയും പോലുള്ളവരല്ലാതെ പുറത്ത് നിന്നും വലിയ പിന്തുണയൊന്നും പാര്‍വ്വതിക്ക് ലഭിച്ചില്ല. പാര്‍വ്വതിക്ക് നേരെയുള്ള സൈബര്‍ ആക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മഞ്ജു വാര്യരുടെ പ്രതികരണം നോ കമന്റ് എന്നായിരുന്നു. ഇതാണ് സംഘടന പിളര്‍ന്നുവെന്നുള്ള പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ടതും.