ദിലീപിനെ പുറത്താക്കുക തന്നെ വേണം.. നിലപാട് കടുപ്പിച്ച് ഡബ്ല്യൂസിസി, അമ്മയുടെ വിശദീകരണം തളളി
Recommended Video
കൊച്ചി: ദിലീപ് താരസംഘടനയ്ക്ക് അകത്താണോ പുറത്താണോ എന്നത് സംബന്ധിച്ച് ഇതുവരെ ഒരു വ്യക്തത കൈവന്നിട്ടില്ല. ദിലീപിന്റെ പേരില്‍ അമ്മയും വിമന്‍ ഇന്‍ സിനിമ കലക്ടീവും തമ്മില്‍ വാക്‌പോര് തുടരുകയാണ്. ഡബ്ല്യൂസിസി വാര്‍ത്താ സമ്മേളനം വിളിച്ച് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അമ്മ മറുപടി നല്‍കിയിട്ടുണ്ട്.
നടിക്ക് നീതി ലഭിക്കണം എന്നതാണ് അമ്മയുടെ നിലപാടെന്നും എന്നാല്‍ കോടതി വിധി വരും വരെ ആരോപണ വിധേയന്‍ നിരപരാധിയാണ് എന്നും താരസംഘടന വീണ്ടും ഉരുണ്ട് കളിക്കുകയാണ്. അമ്മയുടെ വിശദീകരണം തളളി ഡബ്ല്യൂസിസി രംഗത്ത് വന്നിട്ടുണ്ട്.
അമ്മയുടെ നീണ്ട മറുപടി
പീഡനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ദിലീപ് കുറ്റക്കാരനാണോ അല്ലെന്നോ നിലപാട് അമ്മയ്ക്ക് ഇല്ലെന്നാണ് ജഗദീഷിന്റെ പേരിലുളള വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. ദിലീപിന്റെ കാര്യത്തില്‍ അമ്മ എക്‌സിക്യൂട്ടീവ് എടുത്ത തീരുമാനം മോഹന്‍ലാലിന്റെ തലയില്‍ കെട്ടിവെച്ച് ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്നും അമ്മയുടെ മറുപടിയില്‍ പറയുന്നു.
വിശദീകരണം തൃപ്തികരമല്ല
അമ്മയുടെ ഈ വിശദീകരണം ഡബ്ല്യൂസിസി തള്ളിക്കളഞ്ഞിരിക്കുകയാണ്. അമ്മയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് ഡബ്ല്യൂസിസി വക്താവ് ബീന പോള്‍ വ്യക്തമാക്കുന്നു. സംഘടനയുടെ നിലപാട് പൂര്‍ണമായും സ്ത്രീവിരുദ്ധമാണ്. പരാതിക്കാരിയും ആരോപണ വിധേയനും ഒരു സംഘടനയില്‍ എങ്ങനെ ഒരുമിച്ച് തുടരുമെന്ന് ബീന പോള്‍ ചോദിക്കുന്നു.
മാറ്റി നിർത്തുക തന്നെ വേണം
ജനറല്‍ ബോഡിക്ക് മാത്രമേ ദിലീപിനെ തിരിച്ചെടുത്ത തീരുമാനം തിരുത്താന്‍ സാധിക്കുകയുളളൂ എന്ന അമ്മയുടെ വാദത്തേയും ബീന പോള്‍ തള്ളിക്കളഞ്ഞു. അമ്മ എക്‌സിക്യൂട്ടീവിന് തന്നെ തിരുത്താന്‍ സാധിക്കുന്ന ഒരു തീരുമാനമാണത്. ദിലീപിനെ സംഘടനയില്‍ നിന്ന് മാറ്റി നിര്‍ത്തുക തന്നെ വേണമെന്ന് ബീന പോള്‍ ആവശ്യപ്പെട്ടു.
അമ്മ ആലോചിക്കുകയാണ്
അമ്മയ്ക്ക് എതിരെ രൂക്ഷ പ്രതികരണവുമായി നടി റിമ കല്ലിങ്കലും രംഗത്ത് വന്നിട്ടുണ്ട്. ദിലീപ് യഥാര്‍ത്ഥത്തില്‍ രാജി വെച്ചോ ഇല്ലയോ എന്നത് തനിക്ക് അറിയില്ലെന്ന് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ റിമ പറഞ്ഞു. രാജി സമര്‍പ്പിച്ചുവെന്നും എഎംഎംഎ അത് സ്വീകരിക്കണമോ എന്ന കാര്യത്തെക്കുറിച്ച് ആലോചിക്കുകയാണ് എന്നാണ് തോന്നുന്നത്.
സിനിമ എടുത്താൽ മാത്രം മതി
അതില്‍ ഏററവും വലിയ തമാശ എന്നത്, താനടക്കമുളളവര്‍ രാജി സമര്‍പ്പിച്ചപ്പോള്‍ രണ്ടാമതൊന്ന് അവര്‍ക്ക് ആലോചിക്കേണ്ടി വന്നില്ല എന്നതാണ്. എഎംഎംഎ നേതൃത്വം നിഷ്‌ക്രിയരാണ്. അവര്‍ക്ക് സിനിമ എടുക്കണം, അത് വിജയിപ്പിക്കാന്‍ ചാനലുകളുടേയും ആരാധകരുടേയും പിന്തുണ വേണം. അത്ര മാത്രമേ ഉള്ളൂ. അതുകൊണ്ടാണ് തങ്ങള്‍ രംഗത്ത് വന്നത്.
രോഷാകുലരും ദുഖിതരുമാണ്
എഎംഎംഎ നേതൃത്വത്തില്‍ നിന്ന് നീതി കിട്ടാത്തതില്‍ ഡബ്ല്യൂസിസി അംഗങ്ങള്‍ രോഷാകുലരും ദുഖിതരുമാണ്. പ്രധാനപ്പെട്ട വിഷയങ്ങളൊന്നും അവര്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറായില്ല. ഡബ്ല്യൂസിസിയുടെ വാര്‍ത്താ സമ്മേളനത്തില്‍ കടന്നാക്രമണം നടത്തിയവരേയും സോഷ്യല്‍ മീഡിയയില്‍ ആക്രമണം നടത്തുന്നവരേയും റിമ രൂക്ഷമായി വിമര്‍ശിച്ചു.
നടി്മാർ പൊതുസ്വത്തല്ല
എഎംഎംഎയുടെ വാര്‍ത്താ സമ്മേളനത്തില്‍ മിണ്ടാതെ ഇരുന്നവരാണ് ഡബ്ല്യൂസിസിക്ക് നേരെ ആക്രോശിച്ചത്. ചിലരുടെ ധാരണ സിനിമാ നടിമാര്‍ പൊതുസ്വത്താണ് എന്നാണ്. എഎംഎംഎയുടെ പ്രസിഡണ്ട് വാര്‍ത്താ സമ്മേളനം നടത്തിയപ്പോള്‍ ഇതുപോലെ ശക്തമായ ചോദ്യങ്ങളൊന്നും ആര്‍ക്കും ചോദിക്കാനുണ്ടായിരുന്നില്ലെന്നും റിമ കുറ്റപ്പെടുത്തി.