സായുധ വിപ്ലവത്തില്‍ നിന്ന് പിറകോട്ടില്ലെന്ന് മാവോയിസ്റ്റ് നേതാവ്
കോഴിക്കോട്: സായുധ വിപ്ലവത്തില്‍ നിന്ന് പിറകോട്ടില്ലെന്ന് മലയാളിയായ മാവോയിസ്റ്റ് നേതാവ് രൂപേഷ്. ജനകീയ പിന്തുണയോടെയായിരിക്കും വിപ്ലവം സാധ്യമാക്കുകയെന്നും രൂപേഷ് പറഞ്ഞു.
സര്‍ക്കാര്‍ സമൂഹത്തെ സൈനിക വത്കരിക്കുകയാണെന്ന ശക്തമായ ആരോപണവും രൂപേഷ് ഉന്നയിക്കുന്നുണ്ട്. മാതൃഭൂമി ന്യൂസ് ചാനലാണ് രൂപേഷിന്റെ അഭിമുഖം സംപ്രേഷണം ചെയ്തത്. ജനങ്ങളെ നിരീക്ഷിക്കാനാണ് ജനമൈത്രി പോലീസിനെ ഏര്‍പ്പെടുത്തുന്നതെന്നും രൂപേഷ് ആരോപിക്കുന്നു.
ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെന്നതുപോലെ കേരളത്തിലും സല്‍വാം ജുദൂം മാതൃകയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നാണ് രൂപേഷിന്റെ മറ്റൊരു ആരോപണം. മാവോയിസ്റ്റുകളെ തകര്‍ക്കാന്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത സംഭവമാണിത്. സംസ്ഥാനത്തെ ജനകീയ സമരങ്ങളെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണ്. ഈ സമരങ്ങള്‍ തങ്ങള്‍ ഏറ്റെടുക്കുമെന്നും രൂപേഷ് സൂചന നല്‍കുന്നു.
കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആദിവാസി സമൂഹത്തെ വഞ്ചിക്കുകയായിരുന്നുവെന്നും രൂപേഷ് പറയുന്നു. കേരളത്തിലെ എല്ലാ പാര്‍ട്ടികളും സര്‍ക്കാരുകളും ഇതേ രീതി തന്നെയാണ് തുടര്‍ന്നിട്ടുള്ളത്.
കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റിന്റെ നേതാവാണ് രൂപേഷ്. പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച പിടികിട്ടാ പുള്ളിയാണ് ഇദ്ദേഹം. രൂപേഷിന്റേതായി നേരത്തേ ഒരു നോവലും നിരവധി ലേഖനങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
കേരളത്തില്‍ മാവോയിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കുമെന്നാണ് രൂപേഷ് പറയുന്നത്. കേരളത്തില്‍ സിപിഎം ഇപ്പോള്‍ ചെയ്യുന്നത് ബൂര്‍ഷ്വാജനാധിപത്യത്തെ പിന്‍പറ്റിയുള്ള സമരങ്ങളാണെന്ന് രൂപേഷ് ആരോപിക്കുന്നു. കേരളത്തില്‍ ജനകീയ ബദല്‍ രൂപീകരിക്കുകയാണ് ലക്ഷ്യമെന്നും രൂപേഷ് പറയുന്നു.