കെകെ രമ മത്സരിക്കില്ല: വടകരയില്‍ ആര്‍എംപി കോണ്‍ഗ്രസിനെ പിന്തുണച്ചേക്കും, ലക്ഷ്യം ജയരാജന്‍
കോഴിക്കോട്: വടകരയില്‍ സിപിഎം സ്ഥാനാര്‍ത്ഥി പി ജയരാജനെ തോല്‍പ്പിക്കാന്‍ രാഷ്ട്രീയ അടവുനയവുമായി ആര്‍എംപി. നേരത്തെ വടകര ഉള്‍പ്പടേയുള്ള നാല് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് ആര്‍എംപി പ്രഖ്യാപിച്ചിരുന്നു. വടകരയില്‍ കെകെ രമയെ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു ആര്‍എംപിയുടെ തീരുമാനം.
ഗോവയില്‍ നാടകീയ നീക്കവുമായി കോണ്‍ഗ്രസ്; സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവുമായി ഗവര്‍ണര്‍ക്ക് കത്ത്
എന്നാല്‍ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ സിപിഎമ്മിന്‍റെ തോല്‍വി ഉറപ്പാക്കാനുള്ള ഇടപെടല്‍ ആര്‍പിഎ നടത്തുമെന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എന്‍ വേണു വ്യക്തമാക്കുന്നത്. വടകരയില്‍ കെകെ രമയെ സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് വേണു കൂട്ടിച്ചേര്‍ക്കുന്നു.
നേരത്തെ പ്രഖ്യാപിച്ചത്
വടകരക്ക് പുറമെ ആലത്തൂര്‍, കോഴിക്കോട്, തൃശൂര്‍ എന്നീ മണ്ഡലങ്ങളില്‍ മത്സരിക്കുമെന്നായിരുന്നു ആര്‍എംപി നേരത്തെ പ്രഖ്യാപിച്ചിരുന്നത്. പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ വടകരയില്‍ കെകെ രമയെ സ്ഥാനാര്‍ത്ഥിയാക്കാനും പാര്‍ട്ടിക്കുള്ളില്‍ ധാരണയായിരുന്നു.
ചര്‍ച്ചകള്‍
വടകരയുള്‍പ്പടേയുള്ള മണ്ഡലങ്ങളില്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നതിനെക്കുറിച്ച് ഇതുവരെ ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ലെന്നും ചര്‍ച്ചക്ക് കോണ്‍ഗ്രസ് മുന്‍കൈ എടുത്താല്‍ അക്കാര്യം പരിഗണിക്കുമെന്നും വേണു അറിയിച്ചിരുന്നു.
പൊതുസ്വതന്ത്ര
ഇതിനിടയില്‍ വടകരയില്‍ കെകെ രമയെ യുഡിഎഫ് പിന്തുണയോടെ പൊതു സ്വതന്ത്രനാക്കണമെന്ന് ആവശ്യവും ഉയര്‍ന്നു. കെഎം ഷാജി ഉള്‍പ്പടേയുള്ള ചില യുഡിഎഫ് നേതാക്കള്‍ ഈ ആവശ്യം പരസ്യമായി ഉന്നയിക്കുകുയം ചെയ്തു
വിട്ടുകൊടുക്കില്ല
എന്നാല്‍ സിറ്റിങ് സീറ്റായ വടകര ആര്‍ക്കും വിട്ടുകൊടുക്കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചു. വടകരയില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും തങ്ങള്‍ക്ക് കൂടി സ്വീകാര്യനായ സ്ഥാനാര്‍ത്ഥി വന്നാല്‍ പൊതുസ്ഥാനാര്‍ത്ഥിക്കായി ആര്‍എംപി സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ തയ്യാറാണെന്ന് വേണു വ്യക്തമാക്കിയിരുന്നു.
മുല്ലപ്പള്ളി
ആര്‍എംപി നേതാക്കളുമായി ഏറെ അടുത്ത ബന്ധം പുലര്‍ത്തുന്ന മുല്ലപ്പള്ളി രാമചന്ദ്രനെയായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആര്‍എംപി ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി മുല്ലപ്പള്ളി പിന്‍വാങ്ങി.
ജയരാജന്‍റെ സാധ്യത
മുല്ലപ്പള്ളി ഒഴിഞ്ഞത് ജയരാജന്‍റെ സാധ്യത വര്‍ധിപ്പിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മത്സരിക്കുന്നതിനോടൊപ്പം തന്നെ കെകെ രമയും മത്സരിച്ചാല്‍ അത് ജയരാജന് കൂടുതല്‍ ഗുണകരമായേക്കും. ഈ സാഹചര്യത്തിലാണ് വടകരയിലെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ ആര്‍എംപി ആലോചിക്കുന്നത്.
ആര് വന്നാലും പിന്തുണ
ജയരാജന്‍റെ തോല്‍വിക്കായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ആര് വന്നാലും അര്‍എംപി പിന്തുണക്കാനാണ് സാധ്യത. പ്രവര്‍ത്തകര്‍ക്കിടയില്‍ എതിര്‍പ്പ് ഉണ്ടാകുമെങ്കിലും ആക്രമരാഷ്ട്രീയത്തിനെതിരായ നിലപാട് എന്ന ന്യായീകരണമാവും ആര്‍എംപി ഈ ഘട്ടതില്‍ ഉയര്‍ത്തിക്കാട്ടുക.
എൻ വേണു
കെ കെ രമയെ സ്ഥാനാർത്ഥിയാക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നാണ് ആർഎംപി സംസ്ഥാന സെക്രട്ടറി എൻ വേണു ഇന്ന് അഭിപ്രായപ്പെട്ടത്. കോൺഗ്രസ് മണ്ഡലം നിലനിർത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആർഎംപി നേതാവ് പറഞ്ഞു.
ചന്ദ്രശേഖരന്‍ വധക്കേസില്‍
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ആര്‍എംപി പ്രധാനമായും പ്രതിക്കൂട്ടില്‍ നിര്‍ത്തിയത് പി ജയരാജനെയായിരുന്നു. അതിനാല്‍ തന്നെ വടകരയിലേക്കുള്ള ജയരാജന്‍റെ അപ്രതീക്ഷിതമായ വരവ് ആര്‍എംപി ക്യാംപില്‍ വലിയ ആശങ്കയാണുണ്ടാക്കിയിരിക്കുന്നത്.
ആത്മവിശ്വാസം
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വടകര നിയോജക മണ്ഡലത്തില്‍ നിന്ന് മാത്രമായി 20504 വോട്ടുകളാണ് കെകെ രമ നേടിയത്. മണ്ഡലത്തിലെ വിജയ പരാജയങ്ങളെ നിര്‍ണ്ണയിക്കാന്‍ കഴിയുന്ന വോട്ടുവിഹിതം ഇപ്പോഴും തങ്ങളുടെ കൈവശമുണ്ടെന്നാണ് ആര്‍എംപിയുടെ ആത്മവിശ്വാസം