സൈബർ ആക്രമണം നടക്കുന്നു, പിന്നിൽ ചില നേതാക്കളുമായി ബന്ധമുള്ളവര്‍; വിഡി സതീശന്‍
തിരുവനന്തപുരം: പുതിയ നേതൃത്വം വന്നതിന് ശേഷം പാര്‍ട്ടിയിലെ പ്രവര്‍ത്തനങ്ങള്‍ സുഖകരമായ രീതിയിലല്ല നടക്കുന്നതെന്ന വാര്‍ത്തകള്‍ തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആര്‍ക്കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉള്ളതായി അറിയില്ല. പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ നന്നായി തന്നെ മുന്നോട്ട് പോവുന്നുണ്ട്. നേതൃമാറ്റം വരുമ്പോള്‍ എവിടെയായാലും സ്വാഭാവികമായ അസ്വസ്ഥതകള്‍ ഉണ്ടാവും, എന്നാല്‍ അതുപോലും പാര്‍ട്ടിയുടെ സംഘടനാ സംവിധാനത്തില്‍ ഇല്ല.
ഡി സി സി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചപ്പോഴാണ് ചില മുതിര്‍ന്ന നേതാക്കള്‍ അസംതൃപ്തിയുമായി രംഗത്ത് എത്തിയത്. അവരെ നേരില്‍ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചു. പിന്നീട് കെ പി സി സി ഭാരവാഹികളെ പ്രഖ്യാപിച്ചപ്പോള്‍ പരാതികള്‍ ഉണ്ടായിരുന്നില്ല. സംഘടനാപരമായി പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാനമെന്നും അദ്ദേഹം പറയുന്നു. മലയാള മനോരമയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

എല്ലാ കാലത്തും കോണ്‍ഗ്രസില്‍ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഇത്തവണത്തെ മാറ്റത്തിന് കാരണം രണ്ട് തവണ തുടര്‍ച്ചയായി നേരിടേണ്ടി വന്ന നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയാണ്. കഴിഞ്ഞ തവണ രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി ഉമ്മന്‍ചാണ്ടി സ്വയം സന്നദ്ധനായി മാറുകയായിരുന്നു. അതുകൊണ്ട് അന്ന് അതൊരു ചര്‍ച്ചയായില്ല.

ഇത്തവണ മാറ്റം വേണമെന്നും വേണ്ടെന്നുമുള്ള രണ്ട് അഭിപ്രായങ്ങളാണ് പാര്‍ട്ടിയിലുണ്ടായിരുന്നത്. അതില്‍ തന്നെ ഏറ്റവും മുന്‍തൂക്കം മാറ്റത്തിന് വേണ്ടി വാദിച്ചവര്‍ക്കായിരുന്നു. അതോടെ മാറ്റം ഉണ്ടായി. അല്ലാതെ രമേശ് ചെന്നിത്തല മാറി ഞാൻ വരണമെന്നോ മുല്ലപ്പള്ളി രാമചന്ദ്രൻ മാറി കെ. സുധാകരൻ വരണമെന്നോ ഉള്ള ചര്‍ച്ച മാത്രമല്ല നടന്നത്. കെ കരുണാകരനും, എകെ ആന്റണിയും സജീവമായി നേതൃത്വത്തില്‍ തുടരുമ്പോള്‍ തന്നെയാണ് രമേശ് ചെന്നിത്തലും ഉമ്മന്‍ചാണ്ടിയും നേതൃത്വത്തില്‍ വന്നത്. അതുകൊണ്ട് കെ. കരുണാകരന്റയും ആന്റണിയുടെയും രാഷ്ട്രീയ പ്രവർത്തനം അവസാനിച്ചോയെന്നും അദ്ദേഹം ചോദിക്കുന്നു.

കോണ്‍ഗ്രസിലെ ഗ്രൂപ്പുകളെ ആര് വിചാരിച്ചാലും ഇല്ലാതാക്കാനാകില്ല. പാര്‍ട്ടിയിലെ എല്ലാ നേതാക്കളും ഒരിക്കല്‍ അല്ലെങ്കില്‍ മറ്റൊരിക്കല്‍ ഗ്രൂപ്പുകളുടെ ഭാഗമായി പ്രവര്‍ത്തിച്ചവരാണ്. എന്നാല്‍ ഗ്രൂപ്പുകള്‍ പാര്‍ട്ടിയെ വിഴുങ്ങുന്ന ഒരു അവസ്ഥ വന്നാല്‍ എന്ത് ചെയ്യും. അങ്ങനെ ഒരു അവസ്ഥയിലേക്ക് കോണ്‍ഗ്രസെത്തി. അതോടെയാണ് ഗ്രൂപ്പുകളുടെ അതിപ്രസരം നിയന്ത്രിക്കണമെന്ന ആവശ്യം താഴെത്തട്ടില്‍ നിന്ന് തന്നെ ഉയര്‍ന്ന് വരാന്‍ തുടങ്ങിയത്. നേതൃത്വത്തിലും ഈ ആവശ്യം ശക്തമായിരുന്നു.

സ്ഥാനമാനങ്ങള്‍ ഗ്രൂപ്പുകള്‍ വീതം വെച്ചെടുക്കലായിരുന്നു പാര്‍ട്ടിയിലെ രീതി. അര്‍ഹമായ പലരും അവഗണിക്കപ്പെട്ടു. ഈ രീതി മാറണമെന്ന് എ ഐ സി സിയും കേരളത്തിലെ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരും ആഗ്രഹിച്ചത്. മുതിര്‍ന്ന എല്ലാ നേതാക്കളുമായി ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ഗ്രൂപ്പുകളുടെ ആവശ്യങ്ങള്‍ അതേപടി ചെയ്തുകൊടുക്കാന്‍ സാധിക്കില്ല. ഗ്രൂപ്പുകള്‍ക്ക് പോലും ഇപ്പോള്‍ മാറ്റങ്ങള്‍ വരികയാണല്ലോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കോൺഗ്രസിലെ എല്ലാ നേതാക്കന്മാരുമായി ബന്ധപ്പെട്ട് ഫാൻസ് അസോസിയേഷനുകളുണ്ട്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോഴും രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവ് ആയിരുന്നപ്പോഴും അതുണ്ടായിട്ടുണ്ട്. എനിക്ക് ഫാൻസ് അസോസിയേഷനില്ല, ആരാധകർ അങ്ങനെ ഉള്ള നേതാവല്ല ഞാൻ. അതിന്റെ കുറവുണ്ടെങ്കിലും ആരാധനയെ പ്രോല്‍സാഹിപ്പിക്കുന്നയാളല്ല ഞാന്‍.

കണ്ണൂരില്‍ കെ സുധാകരന്‍ ഒരു വികാരമാണ്. അദ്ദേഹത്തിന്റെ ശൈലി വ്യത്യസ്തമാണ്. ഒരു പ്രതിഷേധ യോഗത്തിൽ നമ്മളെല്ലാം പറയുന്നതിന്റെ പത്തിരിട്ടി കട്ടിയിൽ അദ്ദേഹം പറയും. കെ സുധാകരന്‍ പ്രസിഡന്റാവാന്‍ അദ്ദേഹത്തിന്റെ അനുയായികള്‍ വലിയ പ്രചരണം നടത്തി. ഇപ്പോള്‍ അവര്‍ സജീവമാണെന്ന് കരുതുന്നില്ല. അദ്ദേഹത്തിന് ആരാധകർ ഉള്ളത് കോൺഗ്രസിനു നല്ലതല്ലേ. വേറെ ആരെയെങ്കിലും അവർ അപമാനിക്കുന്നതായി എന്റെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നും വിഡി സതീശന്‍ പറയുന്നു.

ആരെങ്കിലും ഏതെങ്കിലും നേതാക്കളെ അപമാനിച്ചാല്‍ കെപിസിസി പ്രസിഡന്റിന്റെ ശ്രദ്ധയിൽ പെടുത്തിയാൽ നടപടിയുണ്ടാകും.പാർട്ടി പ്രവർത്തകർ നേതാക്കളെ അപകീർത്തിപ്പെടുത്തുന്നതിനെതിരെ രാഷ്ട്രീയകാര്യസമിതി യോഗങ്ങളില്‍ ഞാന്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. രമേശ് ചെന്നിത്തല ഇങ്ങനെ അവഹേളിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ സ്ഥിരമായി എനിക്കെതിരേയും ഈ പരിപാടി നടക്കുകയാണ്. സോഷ്യൽ മീഡിയയിൽ കൂടി വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയുള്ള പ്രചാരണമാണ് നടക്കുന്നത്. ചില നേതാക്കന്മാരുമായി ബന്ധപ്പെട്ട ആളുകളാണ് അതിനു പിന്നിൽ എന്നു മനസ്സിലാക്കിയപ്പോൾ, അവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഇത് വെച്ചുപൊറുപ്പിക്കാന്‍ കഴിയില്ലെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications