പാർവ്വതിയും രേവതിയും പത്മപ്രിയയും അമ്മയ്‌ക്കൊപ്പം ചേർന്നോ? നടിമാരുടെ മറുപടി
കൊച്ചി: സംഭവബഹുലമായിരുന്നു കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന താരസംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗം. എതിര്‍ശബ്ദം ഉയര്‍ത്തുന്നവരെ അടിച്ചമര്‍ത്തിയ ചരിത്രം ഏറെയുള്ള അമ്മ ആദ്യമായി വിമതരുമായ വിശാലമായ ഒത്തുതീര്‍പ്പിന് കളമൊരുക്കിയതായിരുന്നു ആ ചര്‍ച്ച. ആക്രമണത്തെ അതിജീവിച്ച നടിയെ പിന്തുണയ്ക്കുന്ന നടിമാരും അമ്മയുടെ വിലക്കിന്റെ ഇരയായ തിലകന് വേണ്ടി ഷമ്മി തിലകനുമെല്ലാം ചര്‍ച്ചയില്‍ പങ്കെടുത്തു.
നടിമാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തത് അമ്മ അംഗങ്ങളെന്ന നിലയ്ക്കാണെന്ന് പറഞ്ഞത് ചില ആശയക്കുഴപ്പങ്ങളുണ്ടാക്കുന്നുണ്ട്. ഡബ്ല്യൂസിസിയെ നടിമാര്‍ കൈവിട്ടു എന്ന തരത്തില്‍ സംശയങ്ങള്‍ ഉയരുന്നു. ചര്‍ച്ചയില്‍ പങ്കെടുത്ത പാര്‍വ്വതിയും പത്മപ്രിയയും തന്നെ അത്തരം സംശയങ്ങള്‍ക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ്.
ചോദ്യങ്ങളുമായി ഡബ്ല്യൂസിസി
നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് അമ്മ എടുത്ത നിലപാടുകളെ ചോദ്യം ചെയ്തും താരസംഘടനയില്‍ നിലനില്‍ക്കുന്ന പുഴുക്കുത്തുകള്‍ ചൂണ്ടിക്കാട്ടിയും വിമന്‍ ഇന്‍ സിനിമ കലക്ടീവാണ് ആദ്യമായി ഒരു സംഘടന എന്ന നിലയ്ക്ക് മുന്നോട്ട് വന്നത്. ദിലീപിനെ കേസില്‍ നിന്ന് കുറ്റവിമുക്തനാക്കും മുന്‍പ് തിടുക്കപ്പെട്ട് തിരിച്ചെടുത്തതിനേയും ഡബ്ല്യൂസിസി ചോദ്യം ചെയ്തിരുന്നു.
ഉത്തരം കിട്ടിയേ പറ്റൂ
അമ്മയുടെ നിലപാടിനോടുള്ള പ്രതിഷേധ സൂചകമായി, ആക്രമണത്തെ അതിജീവിച്ച നടിയടക്കമുള്ള നാല് നടിമാര്‍ രാജി വെയ്ക്കുകയും ചെയ്തു. അമ്മയില്‍ തന്നെ തുടരാന്‍ തീരുമാനിച്ച പാര്‍വ്വതിയും പത്മപ്രിയയും രേവതിയും അമ്മയ്ക്ക് വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കത്തും നല്‍കി. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് അമ്മ നേതൃത്വം നടിമാരെ ചര്‍ച്ചയ്ക്ക് വിളിച്ചത്.
നടിമാർ പറഞ്ഞത്
എന്നാല്‍ പ്രശ്‌നങ്ങള്‍ ഉന്നയിച്ച ഡബ്ല്യൂസിസിയെ അമ്മ അഭിമുഖീകരിക്കാന്‍ തയ്യാറേ അല്ലെന്നത് ശ്രദ്ധേയമാണ്. അമ്മയിലെ അംഗങ്ങളായ നടിമാര്‍ ഉന്നയിച്ച വിഷയം എന്ന നിലയ്ക്ക് മാത്രമാണ് നേതൃത്വത്തിന്റെ ഇടപെടല്‍. ഡബ്ല്യൂസിസിക്ക് പൂര്‍ണമായ അവഗണന. അതിനിടയില്‍ സംശയുമുണ്ടാക്കിയത് നടിമാരുടെ വാക്കുകളാണ്. അമ്മ അംഗങ്ങളായാണ് ചര്‍ച്ചയില്‍ പങ്കെടുത്തത് എന്നായിരുന്നു നടിമാര്‍ പറഞ്ഞത്.
ഡബ്ല്യൂസിസിക്കൊപ്പം തന്നെ
ഇതോടെ പാര്‍വ്വതിയും പത്മപ്രിയയും രേവതിയും ഡബ്ല്യൂസിസിയെ കൈവിട്ടുവോ എന്ന സംശയം ഉയര്‍ന്നു. എന്നാല്‍ അങ്ങനെ അല്ലെന്ന് രേവതിയും പത്മപ്രിയയും ദ ന്യൂസ് മിനുട്ടിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. അമ്മയിലെ അംഗങ്ങളെന്ന നിലയ്ക്ക് ചില ചോദ്യങ്ങള്‍ നേതൃത്വത്തോട് ചോദിക്കാനുണ്ടായിരുന്നുവെന്ന് രേവതി പറയുന്നു. അതേസമയം തങ്ങളുടെ ആശയങ്ങളും കാഴ്ചപ്പാടുകളും ഡബ്ല്യൂസിസിയുടേത് തന്നെയാണ്.
തയ്യാറാക്കിയത് ഡബ്ല്യൂസിസി
അമ്മയുമായുള്ള ചര്‍ച്ചയില്‍ തങ്ങള്‍ മുന്നോട്ട് വെച്ച വിഷയങ്ങളെല്ലാം തന്നെ ഡബ്ല്യൂസിസി തയ്യാറാക്കിയതാണ്. പത്മപ്രിയയും വിധു വിന്‍സെന്റും ബിനാ പോളും അഞ്ജലി മേനോനും ചേര്‍ന്നാണ് വിഷയങ്ങള്‍ എഴുതി തയ്യാറാക്കിയത്. അത് വെച്ചാണ് തങ്ങള്‍ ചര്‍ച്ചയില്‍ സംസാരിച്ചതും. അമ്മ ചര്‍ച്ചയ്ക്ക് തയ്യാറായത് പോലും ഡബ്ല്യൂസിസിയുടെ പോരാട്ടഫലമാണെന്നും രേവതി പറയുന്നു.
തുറന്ന ചർച്ച
തുറന്നതും ആരോഗ്യപരവുമായ ചര്‍ച്ചയാണ് കൊച്ചിയില്‍ അമ്മ നേതൃത്വവുമായി നടന്നത്. തങ്ങള്‍ ആ ചര്‍ച്ചയ്ക്ക് വേണ്ടി നല്ല മുന്‍കൂര്‍ അധ്വാനം നടത്തിയിട്ടുണ്ടായിരുന്നു. അത് അമ്മയ്ക്ക് മനസ്സിലായിട്ടുമുണ്ട്. അതുകൊണ്ടാണ് അവര്‍ തങ്ങള്‍ക്ക് പറയാനുള്ളത് ശ്രദ്ധിച്ചത്. അമ്മയ്ക്ക് നേരെ വിരല്‍ ചൂണ്ടാനല്ല മറിച്ച് പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമായിട്ടാണ് തങ്ങളവിടെ ചെന്നതെന്നും രേവതി പറഞ്ഞു.
പിഴവ് അംഗീകരിച്ച് അമ്മ
ഇത്രയും ആഴത്തിലൊരു ചര്‍ച്ച താന്‍ ആദ്യമായാണ് നടത്തുന്നതെന്ന് നടി പത്മപ്രിയയും പ്രതികരിച്ചു. ഇത്രയും തുറന്ന ചര്‍ച്ച സിനിമാ രംഗത്ത് ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. ചര്‍ച്ചയുടെ ഫലം പോസിറ്റീവ് ആകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും നടി പറഞ്ഞു. ചില കാര്യങ്ങളില്‍ നിയമപരമായ കൃത്യത വരുത്തേണ്ടതുണ്ട്. പിഴവുകള്‍ പറ്റിയതായി അമ്മ അംഗീകരിക്കുന്നു.
വോട്ടിനിട്ട് തീരുമാനിക്കും
ഭാവിയില്‍ അത് ആവര്‍ത്തിക്കരുതെന്നും പുതിയ നേതൃത്വം കരുതുന്നു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉയര്‍ന്നുവന്ന വിഷയങ്ങള്‍ അമ്മ ജനറല്‍ ബോഡി ചേര്‍ന്ന് വോട്ടിനിട്ട് തീരുമാനമെടുക്കും. തങ്ങളുന്നയിച്ച പ്രശ്‌നങ്ങളില്‍ എത്രസമയമെടുത്ത് പരിഹാരമുണ്ടാക്കാന്‍ സാധിക്കുമെന്നത് അറിയിക്കാനും അമ്മ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് രേവതി വ്യക്തമാക്കി.
പല സംഘടനകളിലും അംഗങ്ങൾ
അമ്മയിലെ അംഗങ്ങളായിരിക്കുമ്പോള്‍ തന്നെ തങ്ങള്‍ ഡബ്ല്യൂസിസി അടക്കമുള്ള പല സംഘടനകളിലേയും അംഗങ്ങളാണ്. ലിംഗ നീതി സംബന്ധിച്ച വിഷയങ്ങളില്‍ അതത് സംഘടനകള്‍ക്ക് അകത്ത് നിന്ന് കൊണ്ട് തന്നെ പോരാടും. ആ മാറ്റത്തിന് വേണ്ടിയാണ് ഡബ്ല്യൂസിസി രൂപീകരിച്ചതെന്ന് പത്മപ്രിയ വ്യക്തമാക്കി.
നിർത്താതെ ദുരിതപ്പെയ്ത്ത്.. പമ്പയിൽ ഒരാൾപ്പൊക്കം വെള്ളം.. കടകൾ വെള്ളത്തിനടിയിൽ
മോഹൻലാലിനെതിരെ തോക്ക് ചൂണ്ടി വെട്ടിലായി അലൻസിയർ.. ഒടുക്കം വിശദീകരണം.. അത് തോക്കല്ല