'പച്ചക്കള്ളം പറഞ്ഞു ലീഗ് അണികളെ പറ്റിക്കുന്നത് പോലെ കേരളത്തെ പറ്റിക്കാൻ മുഖ്യമന്ത്രിയെ അനുവദിക്കില്ല'
പിഎം ശ്രീയിൽ മുഖ്യമന്ത്രിയേയും ലീഗിനേയും കടന്നാക്രമിച്ച് എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് എം ശിവപ്രസാദ്. വി. ഡി. സതീശൻ്റെ വാക്കും വിശ്വസിച്ച് ഇന്നും സ്വപ്നലോകത്ത് മയങ്ങിയിരിക്കുകയാണ് ലീഗ് അടക്കമുള്ളവരെന്നുംഅവരാ മയക്കത്തിൽ നിന്നും ഉണരുമ്പോഴേക്കും കേരളത്തിലെ വിദ്യാഭ്യാസ മേഖല സംഘപരിവാറിന്റെ കാൽ ചുവട്ടിൽ സതീശൻ സമർപ്പിച്ചിട്ടുണ്ടാവുമെന്നും ശിവപ്രസാദ് പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ
''ലീഗിന്റെ മന്ത്രിമാർ യുഡിഎഫ് മന്ത്രിസഭയിൽ നിന്ന് രാജിവച്ചോ?
മുടിനാരിഴ കീറി സമുദായത്തിന് വകവെക്കാനാണ് ഞങ്ങൾ അധികാരത്തിലെത്തിയത് എന്ന് പ്രസംഗിച്ച കെ.എം. ഷാജി യുഡിഎഫ് മന്ത്രിസഭയിലെ അംഗമാണ്. ഞങ്ങൾ അധികാരത്തിൽ എത്തിയാൽ പിഎംശ്രീ നടപ്പിലാക്കില്ല എന്ന് പറഞ്ഞ് ശ്രീ. പി കെ കുഞ്ഞാലിക്കുട്ടി യുഡിഎഫ് മന്ത്രി സഭയിലെ രണ്ടാമനാണ്. ഈ പ്രസ്താവനകളിൽ ആവേശഭരിതരായ എം.എസ്.എഫിന്റെയും കെ.എസ്.യു.വിൻ്റെയും നേതാക്കന്മാർ ഇപ്പോഴും കേരളത്തിൽ ഇല്ലേ? യൂത്ത് ലീഗിന്റെ സഹോദരന്മാർ നാടുവിട്ടു പോയോ? യുഡിഎഫിനെ ജയിപ്പിക്കാൻ കേരളത്തിൽ ആകെ പ്രചരണത്തിന് നേതൃത്വം കൊടുത്ത വെൽഫെയർ പാർട്ടിയുടെ നേതാക്കന്മാർ ഇപ്പോഴും ആ പക്ഷത്ത് തന്നെയാണോ? ഇതിനെ എതിർക്കേണ്ടത് ഇവരുടെ മാത്രം ഉത്തരവാദിത്വമല്ല. ഇതൊരു മതപ്രശ്നം അല്ല. മതനിരപേക്ഷ കേരളത്തിൻ്റെ പ്രശ്നമാണ്. അതുകൊണ്ടു തന്നെ ചോദ്യങ്ങളൊന്നും ഇന്ന് പ്രസക്തവുമല്ല.

അതുപോലെ കൺവിൻസിംഗായി കള്ളം പറയാൻ പി.എച്ച്.ഡിയുള്ള പാത്തോളജിക്കൽ ലയർ ആയ ശ്രീ വി. ഡി. സതീശൻ്റെ വാക്കും വിശ്വസിച്ച് ഇന്നും സ്വപ്നലോകത്ത് മയങ്ങിയിരിക്കുകയാണ് ഈ ചങ്ങാതിമാരെന്ന് എത്ര പേർ തിരിച്ചറിയുന്നുണ്ട്. അവരാ മയക്കത്തിൽ നിന്നും ഉണരുമ്പോഴേക്കും കേരളത്തിലെ വിദ്യാഭ്യാസ മേഖല സംഘപരിവാറിന്റെ കാൽ ചുവട്ടിൽ സതീശൻ സമർപ്പിച്ചിട്ടുണ്ടാവും. അതിൻ്റെ പ്രതിഫലവും പറ്റിയിട്ടുണ്ടാവും.
സഖാക്കളുടെ നിലപാടാണ് ചിലർ ചോദിക്കുന്നത്. അന്നും ഇന്നും എന്നും വിദ്യാഭ്യാസ മേഖലയെ കാവിവിൽക്കരിക്കാനുള്ള ബിജെപി ഗവൺമെന്റിന്റെ എല്ലാ ആർഎസ്എസ് പദ്ധതികൾക്കും ഞങ്ങൾ എതിരാണ്. അതിനെതിരായി രാജ്യത്തെമ്പാടും പ്രത്യേകിച്ച് കേരളത്തിലും പോരാട്ടം നയിച്ചത് ഞങ്ങളാണ്. ആ താല്പര്യം മുൻനിർത്തിയാണ് SSK ഫണ്ട് ലഭിക്കുന്നതിന് വേണ്ടി മാത്രം ഒപ്പുവെച്ച പിഎം ശ്രീയുടെ MOU മരവിപ്പിക്കാനും സ്കൂളുകളിൽ ഈ പദ്ധതി നടപ്പിലാക്കില്ല എന്ന പ്രഖ്യാപനവും കേരളത്തിലെ ഇടതുപക്ഷ ഗവൺമെൻ്റ് നടത്തിയത്.
അവിടെ കേരളത്തിൻ്റെ രാഷ്ട്രീയ അധികാരം മാത്രം സ്വപ്നം കണ്ട് നിങ്ങൾ ഈ പോരാട്ടത്തിൽ ഇടതുപക്ഷ വിരോധം മൂലം സംഘപരിവാറിന് ഒപ്പം നിശബ്ദമായി അണിനിരന്നു. കേരളത്തിന് അവകാശപ്പെട്ട വിദ്യാഭ്യാസ മേഖലയിൽ ഉപയോഗിക്കേണ്ട കേന്ദ്ര വിഹിതം ഉൾപ്പെടെ തടഞ്ഞു വെച്ചപ്പോൾ ഒരക്ഷരം മിണ്ടാൻ ഇന്ന് ഭരണപക്ഷത്തുള്ള ഒരാളും തയ്യാറായില്ല. അതുകൊണ്ടുതന്നെ ഫണ്ടിന് വേണ്ടിയാണ് ഞങ്ങൾ ഈ ഓടുന്നത് എന്ന് മാത്രം പറഞ്ഞേക്കരുത്.
ഇനി ഇപ്പോഴും വിഡി സതീശനെ വിശ്വസിക്കുന്ന യുഡിഎഫിന്റെ അണികൾ മനസ്സിലാക്കേണ്ട രണ്ടു പ്രധാനപ്പെട്ട കാര്യങ്ങൾ: ഒന്ന്: പിഎം ശ്രീ പദ്ധതിയിൽ ഇപ്പോൾ കേരളം ഭാഗമാണോ?
ഒപ്പുവെച്ച MOU മരവിപ്പിക്കാൻ സംസ്ഥാന ഗവൺമെൻ്റ് കത്ത് നൽകിയതോടുകൂടി കേരളം പിഎംശ്രീയുടെ ഭാഗമല്ല. ഇത് തെളിയിക്കുന്നതാണ് SSK ഫണ്ട് തടഞ്ഞുവച്ചതിനെതിരെ രാജ്യത്തിൻ്റെ പാർലമെൻ്റിൽ എം.പിമാർ ഉന്നയിച്ച ചോദ്യത്തിന് പിഎംശ്രീയുടെ ഭാഗമല്ലാത്തതുകൊണ്ട് ഫണ്ട് അനുവദിക്കാൻ കഴിയില്ല എന്ന കേന്ദ്രമന്ത്രിയുടെ മറുപടി
ഇതിനു മറ്റൊരു തെളിവാണ് പുതിയ ഗവൺമെൻ്റ് അധികാരത്തിൽ എത്തിയശേഷം പിഎം ശ്രീ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഗവൺമെൻ്റ് നൽകിയ കത്ത്. നമ്മൾ ഭാഗമായ ഒരു പദ്ധതി വീണ്ടും നടപ്പിലാക്കണമെന്ന് കേന്ദ്ര ഗവൺമെൻ്റ് കത്തയിക്കേണ്ട ആവശ്യം ഇല്ലല്ലോ എന്ന് സാമാന്യം ചിന്തിക്കാവുന്നതേയുള്ളൂ. ഇതും ബോധ്യപ്പെടാത്തവരോട് സംസാരിച്ചിട്ട് എന്ത് കാര്യം.
രണ്ട്: പിഎം ശ്രീ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ഗവൺമെൻ്റ് ഫണ്ട് കൈപ്പറ്റിയിട്ടുണ്ടോ?
പിഎം ശ്രീ പദ്ധതി എന്നത് സ്കൂളുകൾ തെരഞ്ഞെടുത്ത ആ സ്കൂളുകളെ എൻ ഇ പി അടിസ്ഥാനമാക്കി വികസിപ്പിക്കുക എന്ന പദ്ധതിയാണ്. അങ്ങനെ പിഎംശ്രീ നടപ്പിലാക്കുന്നതിന് ഒരു സ്കൂളും സംസ്ഥാന ഗവൺമെൻ്റ് തിരഞ്ഞെടുത്തിട്ടില്ല. അതുകൊണ്ടുതന്നെ പി. എം. ശ്രീയുടെ ഭാഗമായി ഒരു സ്കൂളിനും ഫണ്ട് അനുവദിക്കപ്പെട്ടിട്ടില്ല. മുൻ വർഷങ്ങളിൽ കുടിശ്ശിയുണ്ടായിരുന്നു SSK ഫണ്ട് മാത്രമാണ് രണ്ട് തവണയായി കേരളത്തിന് അനുവദിച്ചിട്ടുള്ളത്. ഇതും പിഎം ശ്രീ പദ്ധതിയുടെ ഫണ്ടുമായി യാതൊരു ബന്ധവുമില്ല.
ഈ രണ്ടു കാര്യങ്ങളിലും പച്ചക്കള്ളം പറഞ്ഞ വി.ഡി. സതീശനെയാണ് നിങ്ങൾ ഇപ്പോഴും വിശ്വസിക്കുന്നത് എങ്കിൽ സംഘപരിവാരത്തിന്റെ ഫാസിസ്റ്റ് അജണ്ട നിങ്ങളുടെ കഴുത്തിൽ കൊലക്കയറായി കുരങ്ങുമ്പോഴും നിങ്ങൾ ഇതേ മയക്കത്തിൽ ആയിരിക്കും. ഓർക്കേണ്ടവർ ഓർത്താൽ നല്ലത്.
കേരളത്തിലെ സ്കൂളുകളെ RSS അജണ്ട നടപ്പിലാക്കുന്ന മോഡൽ സ്കൂളുകളായി മാറ്റാനുള്ള ഒരു നീക്കത്തെയും അനുവദിക്കില്ല. പച്ചക്കള്ളം പറഞ്ഞു ലീഗ് അണികളെ പറ്റിക്കുന്നത് പോലെ കേരളത്തെ പറ്റിക്കാൻ മുഖ്യമന്ത്രിയെ അനുവദിക്കില്ല. അത് പോലെ തന്നെ കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് അർഹതപ്പെട്ട കേന്ദ്ര വിഹിതം നേടിയെടുക്കാൻ നിവർന്ന് നിന്ന് നടത്തുന്ന ഏത് പോരാട്ടത്തിനൊപ്പവും കേരളം ആരു ഭരിച്ചാലും എസ്എഫ്ഐ ഉണ്ടാവും.
വാൽ കഷ്ണം: മന്ത്രി സഭ ഉപസമിതി യോഗത്തിൽ സൊറ പറഞ്ഞിരുന്നു ചായ കുടിക്കുമ്പോൾ എങ്കിലും പണ്ട് പറഞ്ഞതൊക്കെ വെറുതെ ഈ മന്ത്രിമാർ ഒന്ന് ഓർക്കുമെന്ന് വിശ്വസിക്കുന്നു!'












Click it and Unblock the Notifications