കന്യാകുമാരിയിൽ തീവ്രന്യൂനമർദ്ദം; കേരള തീരത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത!
ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഉന്നതതല യോഗം വിളിച്ചുചേർത്തു.
Recommended Video

തിരുവനന്തപുരം: കന്യാകുമാരിക്ക് തെക്ക് രൂപപ്പെടുന്ന ന്യൂനമർദ്ദം അടുത്ത 48 മണിക്കൂറിനുള്ളിൽ തീവ്രന്യൂനമർദ്ദമായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നതിനാൽ കേരളത്തിന്റെ തെക്കൻ തീരങ്ങളിലും കന്യാകുമാരി മേഖലയിലും ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
മാർച്ച് 14 ബുധനാഴ്ച വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും നിർദേശം നൽകിയിട്ടുണ്ട്. കാറ്റിന്റെ വേഗം മണിക്കൂറിൽ 60 കിലോമീറ്റർ വരെയാകാൻ സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഉന്നതതല യോഗം വിളിച്ചുചേർത്തു. വിവിധ വകുപ്പ് മേധാവികളും ദുരന്ത നിവാരണ അതോറിറ്റി അധികൃതരും മുഖ്യമന്ത്രിയുടെ ഓഫീസിൽ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്തു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നില്ലെന്ന് ഉറപ്പുവരുത്താൻ കോസ്റ്റൽ പോലീസ്, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്ക് മുഖ്യമന്ത്രി നിർദേശം നൽകി.
ശക്തമായ മഴയ്ക്കും കാറ്റിനും സാദ്ധ്യതയുള്ളതിനാൽ വേണ്ടത്ര മുൻകരുതൽ സ്വീകരിക്കാൻ റവന്യൂ വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. ന്യൂനമർദ്ദം രൂപപ്പെട്ടത് മുതൽ നൽകിയ മുന്നറിയിപ്പുകളും മുൻകരുതൽ നടപടികളും ഫലപ്രദമാണെന്നും യോഗം വിലയിരുത്തി. മാർച്ച് 14 ബുധനാഴ്ച വരെ ജാഗ്രത പാലിക്കണമെന്നും, ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ കർശനമായി നടപ്പാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications