48 മണിക്കൂറിൽ ശക്തമായ മഴയും കൊടുങ്കാറ്റും! ഇടിമിന്നലിനും സാദ്ധ്യത... അതീവജാഗ്രതാ നിർദേശം...
അടുത്ത 48 മണിക്കൂറിൽ സംസ്ഥാനത്തെ തീരങ്ങളിൽ നിന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്.
തിരുവനന്തപുരം: കേരളം ഉൾപ്പെടെയുള്ള പത്ത് സംസ്ഥാനങ്ങളിൽ കൊടുങ്കാറ്റിനും കനത്ത മഴയ്ക്കും സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത നാശം വിതച്ച പൊടിക്കാറ്റിനും പേമാരിക്കും പിന്നാലെയാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ കൊടുങ്കാറ്റിന് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാനത്തെ ആറ് ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അടുത്ത 48 മണിക്കൂറിൽ സംസ്ഥാനത്തെ തീരങ്ങളിൽ നിന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വിവിധ വകുപ്പുകൾക്കും സംസ്ഥാന സർക്കാർ ജാഗ്രതാ നിർദേശം നൽകി.
ആറ് ജില്ലകളിൽ...
കേരളത്തിൽ ശക്തമായ കൊടുങ്കാറ്റിനും കനത്ത മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ആറ് ജില്ലകളിലാണ് അതീവജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. കൊടുങ്കാറ്റും മഴയും ഏറ്റവും കൂടുതൽ ബാധിക്കാനിടയുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് അതീവജാഗ്രതാ നിർദേശം നൽകിയത്. ഈ ജില്ലകളിലെ വിവിധ വകുപ്പുകൾക്കും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പും നിർദേശങ്ങളും നൽകിയിട്ടുണ്ട്. ജില്ലകളിലെ തീരപ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
തയ്യാറായിരിക്കാൻ...
അടുത്ത 48 മണിക്കൂറിൽ(ചൊവ്വാഴ്ച വരെ) മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. കൊടുങ്കാറ്റിനും മഴയ്ക്കും സാദ്ധ്യതയുള്ളതിനാൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയ്യാറായിരിക്കണമെന്ന് വിവിധ വകുപ്പുകൾക്കും നിർദേശം നൽകി. റവന്യൂ, പോലീസ്, അഗ്നിശമന സേന, ആരോഗ്യം, ഫിഷറീസ്, വൈദ്യുതി വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തയ്യാറായിരിക്കാൻ ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയിരിക്കുന്നത്.
ചൊവ്വാഴ്ച വരെ...
മെയ് എട്ട് ചൊവ്വാഴ്ച വരെ കേരളത്തിലടക്കം ശക്തമായ കൊടുങ്കാറ്റിനും കനത്ത മഴയ്ക്കും സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വേഗതയേറിയ കാറ്റിനൊപ്പം അതിശക്തമായ ഇടിമിന്നലോട് കൂടി കനത്ത മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് ഇടിമിന്നലോട് കൂടി മഴ പെയ്തിരുന്നു. മലപ്പുറം, കോഴിക്കോട് അടക്കമുള്ള വടക്കൻ ജില്ലകളിൽ കഴിഞ്ഞദിവസം രാത്രിയിൽ ശക്തമായ ഇടിമിന്നലും മഴയുമുണ്ടായിരുന്നു.
നിരീക്ഷണം...
ദിവസങ്ങൾക്ക് മുൻപ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുണ്ടായ പൊടിക്കാറ്റിലും പേമാരിയിലും നൂറിലേറെ പേർ മരിച്ചിരുന്നു. രാജസ്ഥാൻ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പൊടിക്കാറ്റും പേമാരിയും കനത്ത നാശം വിതച്ചത്. ഉത്തരേന്ത്യയിലെ പെട്ടെന്നുണ്ടായ കാലാവസ്ഥ വ്യതിയാനം മുൻകൂട്ടി കാണുന്നതിൽ കേന്ദ്ര-സംസ്ഥാന സംവിധാനങ്ങൾ പരാജയപ്പെട്ടെന്നും ആരോപണമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് അടുത്ത ദിവസങ്ങളിൽ ശക്തമായ കൊടുങ്കാറ്റും കനത്ത മഴയും ഉണ്ടായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
നീറ്റ് കടക്കാൻ ഒരു ലക്ഷത്തോളം വിദ്യാർത്ഥികൾ; വസ്ത്രം മുറിക്കലും അഴിപ്പിക്കലുമില്ല...
രാജസ്ഥാനിലും പഞ്ചാബിലും പൊടിക്കാറ്റ്! ഉത്തർപ്രദേശിൽ പേമാരി... മരണം നൂറ് കടന്നു...