ജൂണിൽ എൽ നിനോ വരും, മഴ കുറയും, ഉഷ്ണതരംഗം കൂടാനും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
ഈ വർഷത്തെ തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ ഇന്ത്യയിൽ സാധാരണ ലഭിക്കേണ്ടതിനേക്കാൾ കുറഞ്ഞ മഴ മാത്രമേ ലഭിക്കാൻ സാധ്യതയുള്ളൂ എന്ന് കാലാവസ്ഥാ വകുപ്പ്. വരും മാസങ്ങളിൽ പല സംസ്ഥാനങ്ങളിലും സാധാരണയേക്കാൾ കൂടുതൽ ദിവസം ഉഷ്ണതരംഗം അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മൺസൂൺ മഴ രാജ്യത്തെ കൃഷിക്കും ഡാമുകളിലെ ജലശേഖരത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും വളരെ പ്രധാനപ്പെട്ടതാണ്. രാജ്യത്തെ ചില ഭാഗങ്ങളിൽ സാധാരണ മഴ ലഭിക്കുമെങ്കിലും മധ്യേന്ത്യ, വടക്കുപടിഞ്ഞാറൻ ഇന്ത്യ, കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ മഴയിൽ വലിയ കുറവുണ്ടാകാൻ സാധ്യതയുണ്ട്.
കാലാവസ്ഥാ വകുപ്പ് മേധാവി ഡോ. മൃത്യുഞ്ജയ് മോഹപത്ര അറിയിച്ചതനുസരിച്ച് ഈ നാല് മാസത്തെ മൺസൂൺ കാലയളവിൽ രാജ്യത്ത് ദീർഘകാല ശരാശരിയുടെ 90 ശതമാനം മഴ മാത്രമേ ലഭിക്കാൻ സാധ്യതയുള്ളൂ.

മഴയുടെ പ്രവചനം ഇങ്ങനെ:
വടക്കുകിഴക്കൻ ഇന്ത്യ: ഇവിടെ സാധാരണ മഴ ലഭിച്ചേക്കും (94% മുതൽ 106% വരെ).
മറ്റ് പ്രദേശങ്ങൾ: മധ്യേന്ത്യ, വടക്കുപടിഞ്ഞാറൻ ഇന്ത്യ, തെക്കൻ ഉപദ്വീപ് (ദക്ഷിണേന്ത്യ) എന്നിവിടങ്ങളിൽ സാധാരണ ലഭിക്കേണ്ടതിനേക്കാൾ കുറഞ്ഞ മഴയേ ലഭിക്കൂ.
ജൂൺ മാസത്തെ അവസ്ഥ: ജൂൺ മാസത്തിൽ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും മഴ വളരെ കുറവായിരിക്കും. സാധാരണ ലഭിക്കേണ്ടതിന്റെ 92 ശതമാനത്തിൽ താഴെ മാത്രമേ മഴ പെയ്യാൻ സാധ്യതയുള്ളൂ.
ചൂടുകൂടാൻ സാധ്യതയുള്ള സംസ്ഥാനങ്ങൾ
ജൂൺ മാസത്തിൽ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ചൂട് സാധാരണയേക്കാൾ കൂടുതലായിരിക്കും. ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ്, ബിഹാർ, ഒഡീഷ, ഛത്തീസ്‌ഗഢ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ സാധാരണയേക്കാൾ കൂടുതൽ ദിവസം ഉഷ്ണതരംഗം ഉണ്ടായേക്കാം. മഹാരാഷ്ട്ര, തെലങ്കാന, തമിഴ്‌നാട് എന്നിവടങ്ങളിലും കടുത്ത ചൂട് അനുഭവപ്പെടും.
പസഫിക് സമുദ്രത്തിലെ താപനില ഉയരുന്ന 'എൽ നിനോ' പ്രതിഭാസം ശക്തമാകുന്നതാണ് ഇതിന് കാരണം. എൽ നിനോ പ്രതിഭാസം ഇന്ത്യൻ മൺസൂണിനെ ദുർബലപ്പെടുത്തുകയും രാജ്യത്ത് കടുത്ത വേനലിനും ചൂടിനും കാരണമാകുകയും ചെയ്യാറുണ്ട്. മഴ കുറയുന്നത് കാർഷിക മേഖലയെയും വിളവെടുപ്പിനെയും ബാധിക്കുമെന്ന ആശങ്കയും വിദഗ്ദ്ധർ പങ്കുവെക്കുന്നുണ്ട്.














Click it and Unblock the Notifications