ഇടിമിന്നലിൽ കിണർ തകർന്നു: വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു,വയറിംഗ് സംവിധാനങ്ങള്‍ പാടെ തകർന്നു!!
തിരുവനന്തപുരം: ഭാഗ്യം എന്നുപറഞ്ഞാല് ഇതാണ്. മിന്നലേറ്റ് കിണർ ഭിത്തി തകര്‍ന്നുവീണു. സമീപത്ത് നിന്നിരുന്ന വീട്ടമ്മ അദ്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം ഉണ്ടായ ഇടിമിന്നലിൽ ഇടയ്ക്കോട് ആലപ്പുറത്ത് വീട്ടിൽ പരമേശ്വരൻ നായരുടെ വീടിനോട് ചേന്നുള്ള കിണർ ഭിത്തിയാണ് തകർന്നത്. ഈ വീട്ടിലെ വയറിംഗ് സംവിധാനങ്ങളും പൂർണമായി കത്തിപ്പോയി. സമീപത്തെ നിരവധി വീടുകളിലും വൈദ്യുതോപകരണങ്ങൾക്ക് നാശമുണ്ടായിട്ടുണ്ട്. ബുധനാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം.
പിന്നണിഗായകൻ ചിറയിന്‍കീഴ് മനോഹരനും കുടുംബവുമാണ് ആലപ്പുറത്ത് വീട്ടിൽ ഇപ്പോൾ വാടകയ്ക്ക് താമസിക്കുന്നത്. സംഭവസമയത്ത് മനോഹരനും ഭാര്യ രാധയും വീട്ടിൽ ഉണ്ടായിരുന്നു. മിന്നലേൽക്കുമ്പോൾ കിണറിന് സമീപത്ത് നിന്നിരുന്ന രാധ നിലത്ത് കമിഴ്ന്ന് വീണുപോയി. അതിനാൽ ജീവാപായം ഉണ്ടായില്ല. കിണറിന്റെ ആൾ മറ പൂർണമായി തകർന്നു.
കിണർ തകർത്ത മിന്നലിന് പിന്നാലെ വീണ്ടും മിന്നൽ വീട്ടുമുറ്റത്ത് പതിച്ചതായി വീട്ടുകാർ പറഞ്ഞു. മുറ്റത്തിനടുത്ത് നിന്നിരുന്ന മരം പലതായി ചിതറി. ഇതിന്റെ ഭാഗങ്ങൾ വീടിനകത്തേയ്ക്കും തെറിച്ചു. മെയിൻസ്വിച്ച് ഭിത്തിയിൽ നിന്ന് ഇളകി തെറിച്ച നിലയിലാണ്. സ്വിച്ച് ബോർഡിൽ മിക്കതും ഇളകി പോയി. വയറുകളെല്ലാം കത്തിപ്പോയിട്ടുണ്ട്. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായതെന്നാണ് കണക്ക്.