സുന്നിപ്പള്ളിയില്‍ സ്ത്രീകള്‍ കയറണം.... കോടിയേരി പറഞ്ഞതിലെ സത്യാവസ്ഥ എന്ത്?
തിരുവനന്തപുരം: ശബരിമല വിധിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍ സുന്നിപ്പള്ളിയിലും സ്ത്രീകള്‍ കയറണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതായി റിപ്പോര്‍ട്ട് വന്നിരുന്നു. ഇത് വലിയ വിവാദമാവുകയും ചെയ്തിരുന്നു. ഇതിനെ എതിര്‍ത്ത് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് രംഗത്തെത്തിയിരുന്നു. വിശ്വാസികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിശ്വാസികളാണ് അഭിപ്രായം പറയേണ്ടത് എന്നായിരുന്നു കെപിഎ മജീദ് പറഞ്ഞത്.
എന്നാല്‍ കോടിയേരിയുടെ പ്രസ്താവന സത്യത്തില്‍ എന്തായിരുന്നു. അദ്ദേഹം പറഞ്ഞതും മാധ്യമങ്ങള്‍ കേട്ടതും വ്യത്യസ്ത രീതിയിലായിരുന്നു എന്നതാണ് വാസ്തവം. യഥാര്‍ത്ഥത്തില്‍ എല്ലാവരും തെറ്റായി കോടിയേരിയുടെ പരാമര്‍ശത്തെ വ്യാഖ്യാനിക്കുകയായിരുന്നു. പുരോഗമനപരമായ ആശയങ്ങളാണ് സിപിഎമ്മിന്റേതെന്നും, എല്ലാ ആരാധനാലയങ്ങളിലും സ്ത്രീകള്‍ കയറണമെന്നുമാണ് കോടിയേരി പറഞ്ഞത്.
കോടിയേരി പറഞ്ഞതിങ്ങനെ....
എല്ലാ മതത്തിലും സമുദായത്തിലും നടക്കുന്ന പരിഷ്‌കരണ പ്രസ്ഥാനങ്ങളുടെ കൂടെയാണ് കമ്മ്യൂണിസ്റ്റുകാര്‍ നിലകൊണ്ടിട്ടുള്ളത്. ഈ പ്രശ്‌നത്തിലും ഞങ്ങളുടെ നിലപാട് അതുതന്നെയാണ്. ഈ ഉത്തരത്തിന് ശേഷമാണ് സുന്നിപ്പള്ളിയെ കുറിച്ചുള്ള ചോദ്യം ഉയര്‍ന്നത്. ശബരിമല വിധിക്ക് ശേഷം സുന്നിപ്പള്ളിയില്‍ സ്ത്രീകളെ കയറ്റണമെന്ന്് കേരളത്തില്‍ നിന്ന് വരെ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടിയുടെ നിലപാട് എന്താണെന്നായിരുന്നു ചോദ്യം.
ഒരു വിവേചനവും പാടില്ല
ഒരു സ്ഥലത്തും സ്ത്രീ വിവേചനം പാടില്ല എന്ന നിലപാടാണ് ഞങ്ങള്‍ക്കുള്ളത്. ഇപ്പോള്‍ ചില മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ പോകുന്നുണ്ടല്ലോ? തിരുവനന്തപുരത്തെ ബീമാപ്പള്ളിയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം ഉണ്ടല്ലോ? ധാരാളം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം ഉണ്ട്. ഹജ്ജിന് സ്ത്രീകള്‍ പോകുന്നില്ലേ? അങ്ങനെയാണെങ്കില്‍ മക്കയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം പാടുണ്ടോ? എന്നായിരുന്നു കോടിയേരി പറഞ്ഞത്.
ആവര്‍ത്തിച്ചുള്ള ചോദ്യം
സുന്നികളുടെ പള്ളികളില്‍ പ്രവേശനം എന്ന ചോദ്യം വീണ്ടും ആവര്‍ത്തിച്ച് ചോദിച്ചതോടെയാണ് കോടിയേരി ഇതിലേക്ക് കടന്നത്. ഏത് സുന്നിയായാലും അവര് ആരായാലും ഞങ്ങളെ സംബന്ധിച്ചിടത്തോളം നിലപാട് ഒന്നാണ്. അതുകൊണ്ട് ആരും പറയുന്നു എന്നതല്ല. സ്ത്രീ പ്രവേശനം സംബന്ധിച്ച ഏത് കാര്യത്തിലും, സ്ത്രീകള്‍ക്ക് വിവേചനം പാടില്ല. ഭരണഘടന അനുശാസിക്കുന്ന ഈ തത്വം നടപ്പില്‍ വരുത്തണം. അതിന്റെ പ്രായോഗികമായ പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ടവര്‍ ആലോചിക്കണം. സമുദായത്തിനകത്ത് തന്നെ ഉള്ളവരാണ് പുരോഗമന വീക്ഷണം ഉയര്‍ത്തിക്കൊണ്ടു വരേണ്ടത്. അതിനെ കുറിച്ചായിരിക്കണം ചിന്തിക്കേണ്ടത്.
സമൂഹത്തെ പിറകോട്ട് നയിക്കരുത്
സമൂഹത്തെ പിറകോട്ട് നയിക്കാനാവരുത് രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കേണ്ടത്. മുന്നോട്ട് നയിക്കുന്നതിനെ കുറിച്ചായിരിക്കണം അവര്‍ ചിന്തിക്കേണ്ടത്. കെപിസിസി എടുത്ത ഈ സമീപനം കേരളത്തിലെ കോണ്‍ഗ്രസിന്റെ ചരിത്രത്തിനും പാരമ്പര്യത്തിനും നിരക്കാത്തതാണ്. അവര്‍ വലിയ അപചയത്തില്‍ പെട്ടിരിക്കുകയാണ്. അവര്‍ക്ക് ഒരു രാഷ്ട്രീയ നിലപാട് എടുക്കാന്‍ കഴിയുന്നില്ല. ഹിന്ദുത്വ വര്‍ഗീയ വാദികളെ തൃപ്തിപ്പെടുത്താനുള്ള നീക്കമാണ് കെപിസിസിയില്‍ ഒരു വിഭാഗം നടത്തുന്നത്. ഈ നിലപാട് മാറണം.
കെപിസിസി പിരിച്ചുവിടണം
എഐസിസിയുടെ നിലപാടിനൊപ്പം കേരളത്തിലെ കെപിസിസി നില്‍ക്കണം. എഐസിസിയുടെ നിലപാട് അംഗീകരിക്കാത്ത കെപിസിസി പിരിച്ചുവിടണം. അതിനൊക്കെയുള്ള ധൈര്യമുണ്ടോ? അപ്പോള്‍ ഇരട്ടത്താപ്പ് സമീപനം പാടില്ല. ഇതായിരുന്നു കോടിയേരി പറഞ്ഞ കാര്യങ്ങള്‍. എന്നാല്‍ ഇതില്‍ സുന്നിപ്പള്ളിയില്‍ സ്ത്രീകള്‍ കയറണം എന്ന് ഒറ്റവാക്കായി അടര്‍ത്തി മാറ്റുകയായിരുന്നു ചില മാധ്യമങ്ങള്‍. സോഷ്യല്‍ മീഡിയ ഇത് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
മാധ്യമങ്ങള്‍ കേട്ടത്
മുസ്ലീം സ്ത്രീകളെ സുന്നി പള്ളികളിലും പ്രവേശിക്കപ്പണം. ഇരു സുന്നി വിഭാഗങ്ങളുടെയും പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്തതിനാല്‍ കോടിയേരി ഇങ്ങനെ പറഞ്ഞതെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. അതേസമയം ശബരിമല സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട് തന്ത്രി കുടുംബത്തെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത് വിധി നടപ്പാക്കാനാണെന്നും സമവായത്തിനല്ലെന്നും കോടിയേരി ഇതിനൊപ്പം പറഞ്ഞിരുന്നു. ശബരിമല വിധിയില്‍ സിപിഎം നിലപാട് മയപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഛത്തീസ്ഗഡില്‍ വോട്ടിംഗ് രണ്ട് ഘട്ടം... മധ്യപ്രദേശിലും മിസോറാമിലും നവംബര്‍ 28ന് വോട്ടെടുപ്പ്
ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ യുവമോർച്ച മാർച്ച്, സംഘർഷം, നാളെ ബിജെപി ഹർത്താൽ