മക്കള്‍ തകര്‍ത്ത പ്രതിച്ഛായ; അവധിയെടുത്ത് പിന്മാറ്റം, രാഷ്ട്രീയ വഴികളില്‍ കോടിയേരി താണ്ടിയ വിവാദങ്ങള്‍
തിരുവനന്തപുരം: 2008 മുതല്‍ പാര്‍ട്ടിയുടെ സമുന്നത തലമായ പോളിറ്റ്ബ്യൂറോ അംഗമെന്ന നിലയില്‍ തലയുയര്‍ത്തി നിന്ന നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണന്. തന്റെ രാഷ്ട്രീയ വഴികളില്‍ ചീത്തപ്പേര് വരുത്തിയില്ലെങ്കിലും കോടിയേരി ബാലകൃഷ്ണന്റെ യാത്ര എന്നും വിവാദങ്ങള്‍ കൊണ്ട് നിറഞ്ഞതായിരുന്നു. മന്ത്രിയായിരുന്നപ്പോഴും സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോഴും കോടിയേരി ബാലകൃഷ്ണനെ എന്നും വിവാദങ്ങള്‍ കൊണ്ട് മൂടിയത് മക്കളായിരുന്നു.
ഒരു കാലത്ത് ഭാവി മുഖ്യമന്ത്രിയെന്ന് പോലും വിശേഷിപ്പിച്ച കോടിയേരി ബാലകൃഷ്ണന്റെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടിച്ചതും മക്കള്‍ തന്നെയായിരുന്നു. ഇളയ മകനായ ബിനീഷ് കോടിയേരിയായിരുന്നു വിവാദങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഏന്നും മുന്നിലുണ്ടായിരുന്നു. സാമ്പത്തിക തട്ടിപ്പില്‍ കുടുങ്ങി പിതൃപരിശോധന വരെ നേരിട്ട മൂത്തമകന് ബിനോയും കോടിയേരിയെ വിവാദക്കുരുക്കില്പ്പെടുത്തിയിരുന്നു.
വി.എസ്-പിണറായി യുദ്ധത്തിലെ മധ്യസ്ഥന്‍; അടിമുടി പാര്‍ട്ടിയായി ജീവിച്ച കോടിയേരി
ഒരു സമയത്ത് മക്കളുടെ വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് സന്ദേശം പാര്‍ട്ടി കോടിയേരിക്ക് നല്‍കിയിരുന്നു. ഇതിന്റെ പേരില്‍ വലിയ വിമര്‍ശനമാണ് കോടിയേരി നേരിട്ടത്. സ്വന്തം മക്കളെ നിയന്ത്രിക്കാനാവാത്തയാള്ക്ക് എങ്ങനെ പാര്‍ട്ടിയെ നിയന്ത്രിക്കാനാകുമെന്ന ചോദ്യമാണ് കോടിയേരി നേരിട്ടത്.
തീവ്രമായ വേദന, പ്രിയ സഖാവിനെ ഓർത്ത് പിണറായി വിജയൻ, 'സോദരതുല്യം എന്നല്ല, യഥാർത്ഥ സഹോദരർ'
ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്ത് ബംഗളൂരു ജയിലില്‍ അടച്ചപ്പോള്‍ കോടിയേരിക്ക് ചുറ്റും രാജി സമ്മര്‍ദ്ദം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് കോടിയേരി രാഷ്ട്രീയ അവധിയിലേക്ക് പ്രവേശിക്കുന്നത്. ലഹരിക്കേസില്‍ വരെ ബിനീഷ് കുടുങ്ങിയതോടെ പാര്‍ട്ടിക്ക് ഒറു തരത്തിലും അതിനെ ന്യായീകരിക്കാന്‍ പറ്റാത്ത അവസ്ഥയായി.
കോടിയേരിയെ വിവാദങ്ങളില്‍ വലിച്ചിഴക്കാന്‍ ബിനോയും മുന്നിലുണ്ടായിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് മുംബൈയിലെ ഒഷിവാര പൊലീസ് ബിനോയിയെ അറസ്റ്റ് ചെയ്ത് വിട്ടയക്കുന്നത്. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ 8 വയസുള്ള മകനുണ്ടെന്നും ആരോപിച്ച് ബിനോയ്ക്കെതിരെ ബീഹാര്‍ സ്വദേശിയായ യുവതി പരാതി നല്‍കുകയായിരുന്നു.
പത്ത് ലക്ഷം ദിര്‍ഹത്തിന്റെ ചെക്ക് മടങ്ങിയ കേസും ബിനോയിക്കെതിരെ 2018 ല്‍ യു എ ഇ സ്വദേശി കേസ് നല്‍കിയിരുന്നു. കോടതി ചെലവുള്‍പ്പടെ 13 കോടി രൂപ നല്‍കാനുണ്ടെന്നും കാണിച്ച് യു എ ഇ പൗരന് സി പി എം കേന്ദ്രകമ്മിറ്റിയെ സമീപിക്കുകയായിരുന്നു. ഇതിന് പിന്നാലെ യു എ ഇ ബിനോയ്ക്ക് യാത്രാ വിലക്കും ഏര്‍പ്പെടുത്തി.
ഈ വിവാദങ്ങള്‍ക്കൊപ്പം ആരോഗ്യ പ്രശ്നങ്ങളും കോടിയേരി ബാലകൃഷ്ണനെ ഏറെ വലച്ചു. 2019 ഒക്്ടോബര്‍ 28ന് അമേരിക്കയിലെ ഹൂസ്റ്റണിലെ ഹെന്ഡേഴ്സണ് കാന്‍സര്‍ സെന്ററില്‍ പാന്‍ക്രിയാസ് കാന്‍സറിനുള്ള അടിയന്തര ചികിത്സയ്ക്ക് കോടിയേരി ബാലകൃഷ്ണന് പോയി. അന്ന് ചുമതല മറ്റാര്‍ക്കും നല്‍കാതെ പാര്‍ട്ടി സെന്റര്‍ തന്നെയാണ് സെക്രട്ടറിയുടെ ചുമതലകള്‍ ഏകോപിപ്പിച്ചത്.
എന്നാല്‍ ഈ വിവാദങ്ങള്‍ അടക്കം വന്നതോടെ പാര്‍ട്ടിയുടെ പിന്തുണ കോടിയേരിക്ക് നഷ്ടമായി. തിരഞ്ഞെടുപ്പ് സമയത്ത് ബിനീഷിന്റെ വിഷയം ഏതിര് പാര്ട്ടിക്കാര് ഉന്നയിക്കാതിരിക്കാന്‍ ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കോടിയേരിയെ പിന്മാറ്റിയെന്നാണ് വിലയിരുത്തല്‍. 2015ല്‍ ആലപ്പുഴ സമ്മേളനത്തിലാണ് കോടിയേരി ബാലകൃഷ്ണന് ആദ്യമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാകുന്നത്.
പിണറായിയുടെ കണ്ണും കാതും, സിപിഎമ്മിന്റെ 'ചിരി മുഖം'; ആ ചരിത്രനേട്ടവും കണ്ട് കോടിയേരിയുടെ മടക്കം