'രമേശേട്ടാ... ഒരു വാക്കുതരണം'! പിണറായിയേക്കാള്‍ നല്ലത് ചെന്നിത്തല, നന്ദിയില്ലാത്ത ബിജെപി! എന്തുകൊണ്ട് മേജർ രവി
കൊച്ചി: ബിജെപിയുടെ സഹയാത്രികനായിരുന്നു സംവിധായകന്‍ മേജര്‍ രവി. തന്റെ ബിജെപി അനുഭാവം പ്രകടിപ്പിക്കാന്‍ അദ്ദേഹത്തിന് ഒരു മടിയും ഉണ്ടായിരുന്നില്ല. അതിന്റെ പേരില്‍ ഒരുപാട് ട്രോളുകളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങേണ്ടിയും വന്നിട്ടുണ്ട് മേജര്‍ രവി.
മേജർ രവി കോൺഗ്രസിലേക്ക്? അന്തംവിട്ട് ബിജെപി, ഐശ്വര്യ കേരള യാത്ര വേദിയിൽ ചെന്നിത്തലക്കൊപ്പം
മേജര്‍ രവിയെയൊക്കെ ആഘോഷിക്കണമെങ്കില്‍, ചില്ലറ ഉളുപ്പ്‌കേടൊന്നും പോരാ; വിമര്‍ശനവുമായി വി ആര്‍ അനൂപ്
കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ഒരുപാട് ആളുകള്‍ പോകാറുണ്ട്. അതില്‍ ഒരു പുതുയമയും ഇല്ലാതായിക്കഴിഞ്ഞിരിക്കുകയാണ്. അതിനിടെയാണ് ബിജെപി അനുഭാവിയായ മേജര്‍ രവി കോണ്‍ഗ്രസിലേക്ക് പോകുന്നത്. അതിന് ചില കാരണങ്ങളും അദ്ദേഹം നിരത്തുന്നുണ്ട്. അത് എന്തൊക്കെയാണ് പരിശോധിക്കാം...
നന്ദി, പ്രധാനമാണ്
ബിജെപിയില്‍ നിന്ന് ഒരു പരിഗണനയും തനിക്ക് ആവശ്യമില്ലെന്നാണ് മേജര്‍ രവി പറയുന്നത്. എന്നാല്‍ ചെയ്തുകൊടുക്കുന്ന കാര്യങ്ങള്‍ക്ക് തിരിച്ച് നന്ദി പ്രതീക്ഷിക്കുന്നുണ്ട്. അങ്ങനെയൊന്ന് ബിജെപിയില്‍ നിന്ന് ഇതുവരെ കിട്ടിയിട്ടില്ല എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന പ്രശ്‌നം.
വിശ്വസിക്കാന്‍ കൊള്ളില്ല
എന്തൊക്കെ ആയാലും ബിജെപിക്കാര്‍ നന്ദികേട് കാണിച്ചു എന്ന് അദ്ദേഹം പറയുന്നില്ല. പക്ഷേ, ഭൂരിപക്ഷം വരുന്ന ബിജെപിക്കാരും വിശ്വസിക്കാന്‍ കൊള്ളാത്തവരാണ് എന്ന് അദ്ദേഹം ഉറപ്പിച്ച് പറയുന്നുണ്ട്. എന്താണ് തനിക്ക് കിട്ടുക എന്നതാണ് ഓരോ നേതാക്കളുടേയും ചിന്തയെന്നും മേജര്‍ രവി ആരോപിക്കുന്നു.
സെല്‍ഫിയെടുക്കാന്‍ സമ്മതിക്കാത്ത പിണറായി
ബിജെപിക്കാര്‍ നന്ദിയില്ലാത്തവരും വിശ്വസിക്കാന്‍ കൊള്ളാത്തവരും ആണെന്ന് പറയുന്ന മേജര്‍ രവിയ്ക്ക് ഇടതുഭരണത്തിലാണെങ്കില്‍ തീരെ വിശ്വാസമില്ല. പിണറായി വിജയന്റെ ധാര്‍ഷ്ട്യമാണ് അദ്ദേഹത്തിന്റെ പ്രധാന പ്രശ്‌നം. സെല്‍ഫിയെടുക്കാന്‍ പോലും എതിര്‍പ്പുള്ള ആളാണ് പിണറായി വിജയന്‍ എന്നത് വലിയ പ്രശ്‌നമാണ്. പിന്നെ മാധ്യമങ്ങളോട് കടക്ക് പുറത്ത് എന്ന് പറഞ്ഞതും!
യുഡിഎഫ് വരട്ടേ
യുഡിഎഫ് അധികാരത്തില്‍ വരട്ടേ എന്നാണ് ഇപ്പോള്‍ മേജര്‍ രവി ആഗ്രഹിക്കുന്നതത്രെ. രമേശ് ചെന്നിത്തലയെ ആണ് അദ്ദേഹം യുഡിഎഫിന്റെ നേതാവായി കാണുന്നത്. പിണറായി വിജയനേക്കാള്‍ നല്ല നേതാവ് ചെന്നിത്തലയാണെന്നും അദ്ദേഹം വിലയിരുത്തുന്നുണ്ട്.
ചെന്നിത്തലയേയും വിമര്‍ശിക്കും
ബിജെപിയേയും എല്‍ഡിഎഫിനേയും ആവശ്യത്തിന് വിമര്‍ശിച്ചുകഴിഞ്ഞിട്ടുണ്ട് മേജര്‍ രവി. ജനങ്ങള്‍ക്ക് വേണ്ട പല കാര്യങ്ങളും അദ്ദേഹം രമേശ് ചെന്നിത്തലയോട് ഇപ്പോള്‍ തന്നെ പറഞ്ഞിട്ടുണ്ട്. അക്കാര്യങ്ങളൊന്നും നടപ്പിലാക്കിയില്ലെങ്കില്‍ ചെന്നിത്തല ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കളേയും താന്‍ വിമര്‍ശിക്കുമെന്ന മുന്നറിയിപ്പും മേജര്‍ രവി നല്‍കുന്നുണ്ട്. രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരള യാത്രയില്‍ പങ്കൈടുത്തതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് ഇക്കാര്യങ്ങള്‍ മേജര്‍ രവി പറഞ്ഞത്.
രമേശേട്ടാ... ഒരു വാക്ക് തരണം
ശബരിമല വിവാദത്തില്‍ ഒരുപാട് പേര്‍ക്ക് പോലീസിന്റെ തല്ല് കിട്ടിയിട്ടുണ്ട്. ഒരുപാട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ' ആ കേസുകളെല്ലാം നിങ്ങള്‍ അധികാരത്തിലേറിയാല്‍ പിന്‍വലിക്കുമെന്ന വാക്ക് ജനങ്ങള്‍ക്ക് നല്‍കണം രമേശേട്ടാ..' എന്ന് കൂടി പറയുന്നുണ്ട് മേജര്‍ രവി. ഐശ്വര്യകേരള യാത്രയില്‍ പങ്കെടുത്ത് പ്രസംഗിക്കവേയായിരുന്നു ഇത്തരമൊരു ആവശ്യം മുന്നോട്ട് വച്ചത്.
നേരത്തേ തുടങ്ങിയ വിമര്‍ശനം
മേജര്‍ രവിയുടെ നിലപാട് മാറ്റം അപ്രതീക്ഷിതമായിരുന്നില്ല. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ബിജെപിയ്‌ക്കെതിരെ അദ്ദേഹം രംഗത്ത് വന്നിരുന്നു. ബിജെപിയില്‍ നിന്ന് നന്ദി കിട്ടിയില്ല എന്നതായിരുന്നു അന്നും അദ്ദേഹത്തിന്റെ പരാതി. എന്നാല്‍ കോണ്‍ഗ്രസ് അനുഭാവത്തിന്റെ സൂചനയൊന്നും അന്ന് നല്‍കിയിരുന്നില്ല.
തിരിച്ചടി ആര്‍ക്ക്
മേജര്‍ രവി ബിജെപി അംഗമായിരുന്നില്ല. അതുകൊണ്ട് തന്നെ അദ്ദേഹം കോണ്‍ഗ്രസുമായി സഹകരിക്കുന്നത് തങ്ങള്‍ക്ക് തിരിച്ചടിയല്ലെന്നാണ് ബിജെപിയുടെ സമീപനം. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ബിജെപിയ്ക്ക് വേണ്ടി പലയിടത്തും സജീവ പ്രചാരണത്തിന് ഇറങ്ങിയിരുന്ന ആളായിരുന്നു മേജര്‍ രവി.
അതേ സമയം അദ്ദേഹത്തിന്റെ പല നിലപാടുകളോടും ന്യൂനപക്ഷ വിഭാഗങ്ങള്‍ എന്ത് സമീപനം ആയിരിക്കും സ്വീകരിക്കുക എന്നതില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് ആശങ്കയുണ്ട്.
ബംഗാളിൽ ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും 12 മണിക്കൂർ ബന്ദ്- ചിത്രങ്ങൾ
Recommended Video