കേരളത്തിന്റെ തീരം കരിയുന്നു, എന്താണീ തീക്കാറ്റ്?
തീരപ്രദേശങ്ങളിലെ മരങ്ങള്‍ പെട്ടെന്നൊരു ദിവസം കരിഞ്ഞുപോകുന്നു. തീക്കാറ്റ് എന്ന് ചിലര്‍. അല്ല ആസിഡ് മഴപോലെ എന്തോ ആണ് എന്ന് മറ്റ് ചിലര്‍. എന്താണ് നമ്മുടെ തീരങ്ങളില്‍ സംഭവിക്കുന്നത്. വടക്കന്‍ കേരളത്തിലെ കൊയിലാണ്ടി, വടകര, മുഴുപ്പിലങ്ങാടി, പുതിയങ്ങാടി, മാട്ടൂല്‍ ഭാഗങ്ങളിലും ആലപ്പുഴ ജില്ലയിലെ ഏതാനും സ്ഥലങ്ങളിലുമാണ് മരങ്ങള്‍ കരിഞ്ഞത്.
അന്തരീക്ഷത്തില്‍ പറയത്തക്ക ചൂട് മാറ്റമൊന്നും തോന്നിയിട്ടില്ല എന്ന് നാട്ടുകാര്‍ പറയുമ്പോളും ചുറ്റുമുളള മരങ്ങള്‍ കരിയുകയാണ്. കടലില്‍ നിന്നും തീക്കാറ്റടിക്കുന്നു എന്ന തരത്തിലായിരുന്നു ആദ്യ ദിവസങ്ങളില്‍ പ്രചരണം. കത്തുന്ന വെയിലില്‍ പോലും ഉണ്ടാകാത്ത വിധമാണ് മരങ്ങള്‍ കരിഞ്ഞുണങ്ങുന്നത്. ഒറ്റയ്ക്കും തെറ്റയ്ക്കും പെയ്യുന്ന കാലവര്‍ഷവും പണി തരുന്നുണ്ടെന്ന് വിശ്വസിക്കുന്നവരുമുണ്ട്. എന്താണീ തീക്കാറ്റിന് പിന്നില്‍, കാണൂ...
തീക്കാറ്റ് വന്ന വഴി
മഴ പെയ്യുന്നതിനിടെ ചൂട് കാറ്റടിച്ച് മരങ്ങള്‍ ഉണങ്ങുന്നു എന്ന് കരുതിയാണ് ആളുകള്‍ ഇതിനെ തീക്കാറ്റ് എന്ന് വിളിച്ചുതുടങ്ങിയത്.
എവിടെയൊക്കെ തീക്കാറ്റ്?
ജൂണ്‍ 20 രാത്രി പത്ത് മണിയോടെയാണ് തീക്കാറ്റ് തുടങ്ങിയത്. കോഴിക്കോട് ജില്ലയിലെ പയ്യോളിയിലായിരുന്നു തുടക്കം. പിറ്റേന്ന് കൊയിലാണ്ടി കൊല്ലത്ത്, അതിന്റെ പിറ്റേന്ന് തിക്കോടി എന്നിവിടങ്ങളും ചൂട് കാറ്റടിച്ച് മരങ്ങള്‍ ഉണങ്ങിക്കരിഞ്ഞു.
കണ്ണൂരും കാസര്‍കോടും
താമസിയാതെ സമീപജില്ലകളായ കണ്ണൂരും കാസര്‍കോടും സമാന അനുഭവങ്ങള്‍ ഉണ്ടായി. കണ്ണൂരിലെ മുഴുപ്പിലങ്ങാട് ബീച്ച്, സമീപത്തെ എടക്കാട് കടപ്പുറം, ഏഴരക്കടപ്പുറം എന്നിവിടങ്ങളിലും കാസര്‍കോട് ജില്ലയിലെ തൃക്കണ്ണാട് കടപ്പുറത്തും തീക്കാറ്റടിച്ചു.
തെക്കന്‍ കേരളവും സുരക്ഷിതമല്ല
ആലപ്പുഴ ജില്ലയിലെ മാരാരിക്കുളത്തും പുറക്കാടും കൊല്ലം ജില്ലയിലെ ഓച്ചിറ, കരുനാഗപ്പള്ളി എന്നിവിടങ്ങളിലും തീക്കാറ്റടിച്ചതോടെ ജനങ്ങള്‍ ആകെ പരിഭ്രാന്തരായി. മധ്യകേരളത്തിലും ചിലയിടങ്ങളില്‍ തീക്കാറ്റ് റിപ്പോര്‍ട്ട് ചെയ്തു.
തീക്കാറ്റോ ആസിഡ് മഴയോ
രാസവസ്തുക്കള്‍ ജലവുമായി ചേരുമ്പോഴുണ്ടാകുന്ന ആസിഡ് മഴയാണ് ഇതെന്നും തീക്കാറ്റല്ല എന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അനുമാനിക്കുന്നു. എന്നാലും ജനങ്ങളില്‍ പരിഭ്രാന്തിയുണ്ടാക്കാന്‍ ഈ മൂന്ന് ദിവസം കൊണ്ട് തീക്കാറ്റിന് കഴിഞ്ഞു.
കാറ്റടിക്കുന്നുണ്ട്
ആസിഡ് മഴയല്ല, തീരത്ത് ശക്തമായി കാറ്റടിച്ചിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഉപ്പിന്റെ അംശവും ദുര്‍ഗന്ധവുമുള്ള കാറ്റാണ് അടിച്ചത്. ഇത് അഞ്ച് മിനുട്ടോളം നീണ്ടുനില്‍ക്കുകയും ചെയ്തു.