ഒരടി പോലും പിന്നോട്ടില്ല.. മിണ്ടാതിരിക്കാൻ ഉദ്ദേശവുമില്ല! മമ്മൂട്ടി മനസ്സിലാക്കിയതിൽ സന്തോഷം
കൊച്ചി: തെറി വിളിച്ചും വ്യക്തിഹത്യ നടത്തിയും അഭിപ്രായം പറയുന്ന പെണ്ണിനെ കണ്ടം വഴി ഓടിക്കാം എന്ന് കരുതിയിരുന്നവരുടെ മുന്നിൽ നട്ടെല്ലോടെ തന്നെ നിവർന്നു നിൽക്കുന്നു പാർവ്വതി. മലയാള സിനിമയ്ക്കും കേരളത്തിനാകെയും അമ്പരപ്പ് നൽകുന്നു ഈ നിൽപ്പ്. കാരണമിത് മലയാളിക്കത്ര പരിചയം പോര. നാല് തെറിവിളി കേൾക്കുമ്പോൾ കരഞ്ഞ് മാപ്പ് പറയുന്ന സ്ത്രീപരിചയം മാത്രമേ മലയാളിക്കുള്ളൂ. അവരുടെ മുന്നിലാണ് തെറിവിളിച്ച് തന്നെ തോൽപ്പിക്കാനാവില്ലെന്നും താൻ ഉന്നയിച്ച വിഷയങ്ങളെക്കുറിച്ച് സംസാരിക്കൂ എന്നാവശ്യപ്പെട്ട് പാർവ്വതി വന്ന് നിൽക്കുന്നത്. സൈബർ ആക്രമണം വിമൻ ഇൻ സിനിമ കലക്ടീവിലേക്കും മൈ സ്റ്റോറിയെന്ന സിനിമയ്ക്ക് നേരെയും നീണ്ടു കഴിഞ്ഞു. എന്നാൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് തന്നെ നിൽക്കുന്നു പാർവ്വതി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പാർവ്വതി നിലപാട് ഒന്നുകൂടി ഉറക്കെ പറയുന്നു.
തോന്ന്യാസം വിളമ്പുന്നു.. മമ്മൂട്ടി എന്ത് അപരാധം ചെയ്തു.. ഡബ്ല്യൂസിസിയോട് ചോദ്യങ്ങളുമായി സുജ വീണ്ടും
വ്യക്തിപരമായി ആക്രമിച്ചിട്ടില്ല
എങ്ങനെ പ്രതികരിക്കണം എന്നുള്ളത് മമ്മൂട്ടിയുടെ തീരുമാനമാണ്. അദ്ദേഹത്തിന്റെ സിനിമയെക്കുറിച്ച് വിമര്‍ശനം ഉന്നയിക്കുമ്പോഴും തനിക്ക് മമ്മൂട്ടിയോട് ബഹുമാനം മാത്രമേ ഉള്ളൂ.മമ്മൂട്ടിയെ താന്‍ വ്യക്തിപരമായി ആക്രമിച്ചിട്ടില്ല. അക്കാര്യം അദ്ദേഹത്തിന് മനസ്സിലായതില്‍ തനിക്ക് സന്തോഷമുണ്ട്. തന്റെ ആരാധകരോട് എന്ത് പറയണമെന്നതും എങ്ങനെ പറയണമെന്നതും അദ്ദേഹത്തിന്റെ മാത്രം തീരുമാനമാണ്.
അവയൊന്നും ട്രോളല്ല
താന്‍ ഇപ്പോഴും ഫോക്കസ് ചെയ്യുന്ന വിഷയം അന്ന് ചലച്ചിത്ര മേളയിലെ ഓപ്പണ്‍ ഫോറത്തില്‍ പറഞ്ഞ കാര്യത്തിലാണ്. സൈബര്‍ ആക്രമണം എന്താണെന്ന് നിയമത്തിന് പോലും അറിയാത്ത സ്ഥിതിയാണ് ഇന്നുള്ളത്. ട്രോളുകള്‍ സാധാരണ തമാശ എന്ന രീതിയിലാണ് കാണുന്നത്. എന്നാല്‍ സ്ത്രീകള്‍ക്കും ഭിന്നലിംഗക്കാര്‍ക്കും അടക്കമുള്ളവരെ ലക്ഷ്യമിടുന്ന ട്രോളുകള്‍ തമാശയായി കണക്കാക്കാന്‍ സാധിക്കില്ല.
സൈബര്‍ ആക്രമണം കുറ്റം
ലൈംഗിക ചൂഷണത്തോളം വരില്ലെങ്കിലും സൈബര്‍ ആക്രമണവും ഒരു കുറ്റകൃത്യമാണ്. സോഷ്യല്‍ മീഡിയ വഴി നടക്കുന്ന ആക്രമണങ്ങള്‍ക്ക് പ്രതികരിച്ചില്ലെങ്കില്‍ ശാരീരികമായും ആക്രമിക്കാനുള്ള ധൈര്യം ഇത്തരക്കാര്‍ക്ക് ഉണ്ടാവും. തന്റെ പരാതിയില്‍ നടന്ന അറസ്റ്റ് ഇത്തരക്കാര്‍ക്കുള്ള മുന്നറിയിപ്പിന്റെ തുടക്കം മാത്രമാണ്.
പരാമർശം മുൻകൂട്ടി തീരുമാനിച്ചതല്ല
നിലവിലെ സംവിധാനത്തിന്റെ പോരായ്മകളെക്കുറിച്ച് നേരത്തെ തന്നെ തുറന്ന് സംസാരിക്കുന്നവാണ് റിമ കല്ലിങ്കലും സജിത മഠത്തിലും ദീദി ദാമോദരനുമൊക്കെ. കസബയെക്കുറിച്ചുള്ള പരാമര്‍ശം മുന്‍കൂട്ടി തീരുമാനിച്ച് നടത്തിയതല്ല. താന്‍ സിനിമയെക്കുറിച്ച് പഠിക്കുന്ന ഒരാളാണ്. കസബയെപ്പോലെ അനവധി ഉദാഹരങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ സാധിക്കും.
അഭിപ്രായം പറയാൻ അവകാശമുണ്ട്
അന്നത്തെ വേദിയില്‍ അല്ലെങ്കില്‍ മറ്റെവിടെയെങ്കിലും താനാ അഭിപ്രായം പറഞ്ഞേനെ. എന്റെ തൊഴിലിടത്തില്‍ മാറ്റമുണ്ടാക്കാനുതകുന്ന അഭിപ്രായം താന്‍ പറഞ്ഞേ മതിയാകൂ. അത് പറയാനുള്ള അവകാശം തനിക്കുണ്ട്. ആളുകള്‍ക്ക് അത് മനസ്സിലാകുന്നത് വരെ താനത് ആവര്‍ത്തിച്ച് കൊണ്ടേയിരിക്കും. സമൂഹത്തിലുള്ള സ്ത്രീവിരുദ്ധതയും അക്രമവും എല്ലാം വരണം സിനിമയില്‍. പക്ഷേ അവയുടെ മഹത്വവല്‍ക്കരണമാണ് പ്രശ്‌നം.
പൃഥ്വിയെക്കുറിച്ച് അഭിമാനം
തന്റെ സിനിമകളില്‍ സ്ത്രീവിരുദ്ധതയുടെ ആഘോഷമുണ്ടാകില്ലെന്ന് പൃഥ്വിരാജ് പറഞ്ഞുവെന്നതില്‍ അഭിമാനമുണ്ട്. വളരെ പക്വതയുള്ള ഒരു തീരുമാനമാണ് അത്. സിനിമയില്‍ സ്വാധീനവും വലിയ തോതില്‍ ആരാധക വൃന്ദവും ഉള്ള നിരവധി പേരുണ്ട്. അവരൊന്നും പ്രതികരിച്ചില്ലെങ്കിലും ഇനിയെങ്കിലും ശരിയായ തെരഞ്ഞെടുപ്പുകള്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പാര്‍വ്വതി പറയുന്നു.
ഉത്തരവാദിത്തം എല്ലാവർക്കുമുണ്ട്
സിനിമയില്‍ എന്ത് വരുന്നു എന്നതിന്റെ പൂര്‍ണ ഉത്തരവാദിത്തം സംവിധായകര്‍ക്കും എഴുത്തുകാര്‍ക്കുമാണ്. നിര്‍മ്മാതാവും ഉത്തരവാദിയാണ്. കയ്യടികള്‍ക്കും മാസ്സ് സീനുകള്‍ക്കും വേണ്ടി സ്ത്രീവിരുദ്ധ ഡയലോഗുകള്‍ അടക്കം ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെടുന്ന നിര്‍മ്മാതാക്കളുണ്ട്. എല്ലാ താരങ്ങളും തിരക്കഥ വായിക്കുകയും ചര്‍ച്ച നടത്തുകയും വേണം. അക്രമവും സ്ത്രീവിരുദ്ധതയും ആഘോഷിക്കുന്നത് ഒഴിവാക്കുന്നത് കലാമേന്‍മയെ ബാധിക്കുന്ന കാര്യമേ അല്ല.
നടിമാർ പിന്തുണയ്ക്കുന്നുണ്ട്
തന്നെ ആര്‍ക്ക് വേണമെങ്കിലും വിലയിരുത്തുകയോ വിധി പറയുകയോ ചെയ്യാം. തന്റെ വ്യക്തി ജീവിതത്തേയും സിനിമയിലെ രംഗങ്ങളേയും കുറിച്ച് ആരോപണങ്ങള്‍ ഉയരുന്നതിനെക്കുറിച്ച് ആശങ്കകളില്ല. മലയാളത്തിലെ നടിമാരില്‍ പലരും പ്രതികരിക്കാത്തത് അവര്‍ക്ക് അഭിപ്രായമില്ലാത്തത് കൊണ്ടല്ല. തനിക്കെതിരായ സൈബര്‍ ആക്രമണത്തിന് എതിരെ പിന്തുണയുമായി പലരും മുന്നോട്ട് വന്നിരുന്നു. തന്റെ അഭിപ്രായത്തോട് എതിര്‍പ്പുള്ളവര്‍ പോലും.
സിനിമ എന്നത് ഒരു വ്യക്തിയല്ല
താന്‍ പറഞ്ഞത് എന്താണെന്ന് മനസ്സിലാക്കിയവര്‍ സിനിമ ബഹിഷ്‌ക്കരിക്കുക പോലുള്ള കാര്യങ്ങള്‍ ചെയ്യുമെന്ന് കരുതുന്നില്ല. സിനിമ എന്നത് ഒരു വ്യക്തിയല്ല. പ്രേക്ഷകര്‍ ശരിയായത് തെരഞ്ഞെടുക്കുമെന്ന വിശ്വാസമുണ്ട്. താന്‍ പറഞ്ഞതിനോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. പക്ഷേ ആ എതിര്‍പ്പ് ഒരു കൂട്ടം ആളുകളുടെ അധ്വാനമായ സിനിമയ്‌ക്കെതിരെ കാണിക്കുന്നത് നിരുത്തരവാദപരമാണ്.
പിന്നോട്ട് പോകില്ല
എന്നാല്‍ ഇത്തരം കാര്യങ്ങളൊന്നും തന്നെ ബാധിക്കില്ല. പറഞ്ഞ കാര്യത്തില്‍ നിന്നും ഒരിക്കലും പിന്നോട്ട് പോകാന്‍ ഉദ്ദേശിച്ചിട്ടുമില്ല. തന്നോട് സഹകരിക്കില്ല എന്ന തരത്തില്‍ സിനിമയില്‍ നിന്നും അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. ഫെമിനിസം എന്നത് വളരെ തെറ്റിദ്ധരിക്കപ്പെട്ട തരത്തിലാണ് ഉപയോഗിക്കപ്പെടുന്നത്. തൊഴിലിടത്തിലെ തുല്യതയാണ് തങ്ങള്‍ അര്‍ത്ഥമാക്കുന്നത്. അത് വേണമെങ്കില്‍ സംവാദം നടക്കുക തന്നെ വേണം.
മിണ്ടാതിരിക്കുന്നത് തെറ്റ്
ഒരു സ്ത്രീ ഒരു അഭിപ്രായം പറയുമ്പോള്‍ തന്നെ ഇത്തരത്തില്‍ അടിച്ചമര്‍ത്തലിനുള്ള ശ്രമമാണ് നടക്കുന്നത് എങ്കില്‍ സമത്വത്തെക്കുറിച്ച് എങ്ങെനെയാണ് ചര്‍ച്ച ചെയ്യാനാവുക. അത്തരം ചര്‍ച്ചകള്‍ തുടരേണ്ടതുണ്ട്. ഈ തീ അണയാതെ കാക്കുക എന്നത് തങ്ങളുടെ ഉത്തരവാദിത്തമാണ്. നികുതി കൊടുക്കുന്ന വ്യക്തികള്‍ എന്ന നിലയ്ക്ക് ഈ കലുഷിതമായ കാലത്ത് മിണ്ടാതിരിക്കാനാവില്ല. മൗനം പാലിക്കുക എന്നതാണ് വലിയ തെറ്റ്. സംസാരിക്കുക എന്നത് തന്നെ മാറ്റത്തിലേക്കുള്ള ഏക വഴിയെന്നും പാര്‍വ്വതി പറയുന്നു.