ബിജെപിക്ക് എങ്ങനെ കേരളം പിടിക്കാം? 'മുസ്ലീം ലീഗുമായി സഖ്യം, മുഖ്യമന്ത്രി ലീഗിന്', വഴി പറഞ്ഞ് ടിജി മോഹൻദാസ്
കൊച്ചി: കേരളത്തിൽ ബിജെപിക്ക് ഇതുവരെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടില്ല. ഒരു തവണ നേമം സീറ്റ് പിടിക്കാനായി എന്നത് മാത്രമാണ് എടുത്ത് പറയാനുളളത്. സംസ്ഥാനത്ത് ബിജെപിക്ക് അധികാരത്തിലെത്താനുളള വഴി പറഞ്ഞ് ആർഎസ്എസ് സൈദ്ധാന്തികൻ ടിജി മോഹൻദാസ് രംഗത്ത് എത്തിയിരിക്കുകയാണ്.
മുസ്ലീം ലീഗുമായി ബിജെപി സഖ്യമുണ്ടാക്കണം എന്നാണ് ടിജി മോഹൻദാസ് പറയുന്നത്. എബിസി മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ടിജി മോഹൻദാസിന്റെ പ്രതികരണം.
ടിജി മോഹൻദാസിന്റെ വാക്കുകൾ ഇങ്ങനെ: ' കേരളത്തിലെ ബിജെപിക്ക് പ്രശ്നങ്ങളൊന്നും ഇല്ല. തിരഞ്ഞെടുപ്പ് ഇല്ലാത്ത സമയത്ത് ബിജെപി കുറച്ച് കൂടി ആക്ടീവ് ആകണം. റെയില്‍വേ സ്റ്റേഷനിലെ ചായക്കാരെ പോലെ തിരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രം വോട്ട് വോട്ട് എന്ന് പറയും. അത് കഴിഞ്ഞാല്‍ ജയിച്ചവനേയും തോറ്റവനേയും കാണുന്നില്ല. വോട്ട് കച്ചവടം എന്നത് യഥാര്‍ത്ഥത്തില്‍ ഒരു ദുരാരോപണമാണ്. അത് ജനാധിപത്യത്തില്‍ സാധ്യമല്ല. അത് രഹസ്യമായി സൂക്ഷിക്കാനാകില്ല.
വോട്ട് മറിക്കല്‍ എല്ലാ പാര്‍ട്ടികളിലും നടക്കാറുണ്ട്. ഒരു മുഖ്യശത്രുവിനെ തീരുമാനിക്കുന്നു, ഇയാള്‍ക്ക് വോട്ട് ചെയ്താല്‍ ജയിക്കാന്‍ പോകുന്നുമില്ല, നമ്മള് വെറുക്കുന്ന ആള് ജയിക്കുകയും ചെയ്യും. ശബരിമലയ്ക്ക് ശേഷം താന്‍ പറഞ്ഞിരുന്നു, പിണറായി വിജയനോടുളള ദേഷ്യം തീര്‍ക്കാന്‍ ആളുകള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യും, ബിജെപിക്കല്ല. കാരണം ബിജെപിക്ക് വിജയ സാധ്യത വളരെ കുറവാണ്.
ഇന്ത്യയിലെ വോട്ടര്‍മാര്‍ ഇമോഷണലായി വോട്ട് ചെയ്യുന്നവരാണ്, ലോജിക്കലി അല്ല. വോട്ട് മാറി മറയുന്നതിനെ വോട്ട് കച്ചവടം എന്ന് പറയാനാകില്ല. പണം വാങ്ങി വോട്ട് കച്ചവടം ഇന്നത്തെ കാലത്ത് നടക്കില്ല. കേരളത്തില്‍ കേരളത്തില്‍ മുഖ്യശത്രു ഇല്ല. ഉണ്ടാകാനും പാടില്ല. എതിരാളികളേ പാടുളളൂ. കോണ്‍ഗ്രസിന്റെ പ്രശ്നം അതില്‍ ഒരുപാട് കമ്മ്യൂണിസ്റ്റുകള്‍ ഉണ്ടെന്നതാണ്. വിഡി സതീശന് ഒരു കമ്മ്യൂണിസ്റ്റാണ്.
വിടി ബല്‍റാമും വിഎന്‍ സുധീരനും കമ്മ്യൂണിസ്റ്റാണ്. ഉമ്മന്‍ചാണ്ടി, തിരുവഞ്ചൂര്‍, ബെന്നി ബെഹനാന് ഇങ്ങനെ എടുത്ത് പറയാവുന്ന ചിലരൊഴികെ ബാക്കിയെല്ലാവരും കമ്മ്യൂണിസ്റ്റുകളാണ്. കെ സുധാകരനെ അങ്ങനെ വിലയിരുത്തിയിട്ടില്ല. കേരള രാഷ്ട്രീയത്തിലെ തറവാടികള് മുസ്ലീം ലീഗാണ്. അവര്‍ വാക്ക് മാറില്ല. മുന്നണി മാറിയിട്ടുണ്ട് ഒന്നോ രണ്ടോ തവണ. പിന്നെ മാറിയിട്ടില്ല.
ഓര്‍ക്കാപ്പുറത്ത് കാല് മാറുക, പിറകില്‍ നിന്ന് കുത്തുക ഇതൊന്നും ലീഗ് ചെയ്തിട്ടില്ല. മുസ്ലീം ലീഗ് കേരളത്തില്‍ ഒരു വര്‍ഗീയ പാര്‍ട്ടി അല്ല, ഒരു സമുദായ പാര്‍ട്ടിയാണ്. ഇതാദ്യം പറഞ്ഞത് ശശി തരൂരാണ്. ലീഗിന്റെ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ നിറച്ച് മുസ്ലീംങ്ങളുണ്ടാകും. അത് അവര്‍ മുസ്ലീംങ്ങള്‍ ആയത് കൊണ്ടല്ല, മുസ്ലീം ലീഗുകാരായത് കൊണ്ടാണ്. ആര്‍എസ്എസുകാരനോ ബിജെപിക്കാരനോ മന്ത്രിയായാല്‍ പേഴ്സണല്‍ സ്റ്റാഫില്‍ മുഴുവന്‍ ഹിന്ദുക്കളായിരിക്കും, ബിജെപിക്കാരായത് കൊണ്ടാണ്.
ഇതുകൊണ്ട് ഒരു പാര്‍ട്ടിയെ വര്‍ഗീയ പാര്‍ട്ടിയെന്ന് വിളിക്കരുത്. മുസ്ലീം ലീഗുമായി ചങ്ങാത്തതിന് ബിജെപി മുന്‍കൈ എടുക്കണം. കശ്മീരില്‍ പിഡിപിയുമായി സഖ്യമുണ്ടാക്കാമെങ്കില്‍ അത്രയൊന്നുമില്ലാത്ത മുസ്ലീം ലീഗുമായി സഖ്യമുണ്ടാക്കുന്നതില്‍ എന്താണ് തെറ്റ്. ലീഗിന് മലപ്പുറത്ത് വോട്ട് ബാങ്കുണ്ട്. ബിജെപിക്ക് ചിതറിക്കിടക്കുന്ന 14 ശതമാനത്തോളം വോട്ട് കേരളത്തിലുണ്ട്. നല്ല സ്ഥാനാര്‍ത്ഥിയെ വെച്ചാല്‍ 20 ശതമാനം വോട്ടുണ്ട്.
ആശ്രിതമാരെയും പെയ്മെന്റ് സീറ്റുമൊക്കെ ഒഴിവാക്കുക. അങ്ങനെ ചെയ്താല്‍ 20 ശതമാനം വോട്ട് കിട്ടും. അതും മുസ്ലീം ലീഗുമായി ചേര്‍ക്കുക. അധികാരത്തിലെത്താം. ലീഗിന് മുഖ്യമന്ത്രി പദവി വാഗ്ദാനം ചെയ്യുക. ബിജെപി പിന്തുണയ്ക്കുമെന്ന് ധൈര്യമായി പറയുക. നരേന്ദ്ര മോദിയെ ചീത്ത പറഞ്ഞ എത്ര പേര് ഇപ്പോള്‍ എന്‍ഡിഎയിലുണ്ട് എന്ന് നോക്കുക. രാഷ്ട്രീയത്തില്‍ സ്ഥിരമായി ശത്രു പാടില്ല.
ബിജെപിയോട് ചേരുന്നതാണ് മുസ്ലീം ലീഗിനും ഗുണപരം. ആകാശം ഇടിഞ്ഞ് വീഴില്ല. പോപ്പുലര്‍ ഫ്രണ്ടൊക്കെ ഭീഷണിപ്പെടുത്തുമായിരിക്കും. അതൊക്കെ നിസ്സാരമാണ്. കേരളത്തില്‍ നരേന്ദ്ര മോദിയെ ഫാസിസ്റ്റ് എന്ന് വിളിക്കാത്ത ഏക രാഷ്ട്രീയ നേതാവ് പാണക്കാട് തങ്ങളാണ്. കെപിഎ മജീദോ മറ്റോ ഒരിക്കല്‍ വിളിച്ചിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയോ ഇടി മുഹമ്മദ് ബഷീറോ കെഎം മാണിയോ പിജെ ജോസഫോ പറഞ്ഞിട്ടില്ല. പിസി ജോര്‍ജ് ഒട്ടും പറഞ്ഞിട്ടില്ല. പറയുന്നത് മുഴുവന്‍ കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരുമാണ്'.
കടല്‍ തീരത്ത് ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി മഡോണ സെബാസ്റ്റ്യൻ... കാണാം ചിത്രങ്ങള്‍